...
Home Sports ഗംഭീറിന്റെ വരവിൽ ഇന്ത്യൻ ടീം അടിമുടി മാറും; പന്തിന് പകരം സഞ്ജു

ഗംഭീറിന്റെ വരവിൽ ഇന്ത്യൻ ടീം അടിമുടി മാറും; പന്തിന് പകരം സഞ്ജു

ടി20 ലോകകപ്പിന് മുമ്പ് പോലും ഗംഭീര്‍ സഞ്ജുവിനെ കുറിച്ച് സംസാരിച്ചിരുന്നു. സഞ്ജു ലോകകപ്പ് കളിച്ചില്ലെങ്കില്‍ നഷ്ടം ഇന്ത്യയുടേതെന്നാന്ന് ഗംഭീര്‍ വ്യക്തമാക്കിയത്.

247

മുന്‍ താരം ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവുമെന്നുള്ള കാര്യം ഏറെക്കുറെ ഉറപ്പായ കാര്യമാണ്. ഗംഭീറിനെ കൂടാതെ ഡബ്ല്യൂ സി രാമനാണ് ബിസിസിഐയുടെ പട്ടികയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഗംഭീർ തിരഞ്ഞെടുക്കപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്ററായിരുന്ന അദ്ദേഹം ടീമംഗങ്ങളോടും മറ്റുള്ളവരോടും യാത്രപറഞ്ഞിരുന്നു എന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നാണ് അറിയുന്നത്. ഈ മാസം ആരംഭിക്കുന്ന ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍ അദ്ദേഹം പരിശീലകനായി എത്തിയേക്കും.

ഗംഭീര്‍ വരുമ്പോള്‍ ഏതൊക്കെ രീതിയിലുള്ള മാറ്റങ്ങളാണ് ഉണ്ടായിരിക്കുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മലയാളി താരം സഞ്ജു സാംസണ് വലിയ സാധ്യതകളുണ്ടെന്നാണ് അദ്ദേഹത്തിന്റെ പഴയ നിലപാടുകള്‍ വ്യക്തമാക്കുന്നത്. ടി20 ലോകകപ്പിന് മുമ്പ് പോലും ഗംഭീര്‍ സഞ്ജുവിനെ കുറിച്ച് സംസാരിച്ചിരുന്നു. സഞ്ജു ലോകകപ്പ് കളിച്ചില്ലെങ്കില്‍ നഷ്ടം ഇന്ത്യയുടേതെന്നാന്ന് ഗംഭീര്‍ വ്യക്തമാക്കിയത്. അതുപോലെ റിഷഭ് പന്തിനെ പലപ്പോഴും വിമര്‍ശിക്കുക കൂടി ചെയ്തിട്ടുണ്ട് ഗംഭീര്‍. പ്രത്യേകിച്ച് ടി20 ക്രിക്കറ്റില്‍.

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറായിരുന്ന പന്തിന്റെ റെക്കോര്‍ഡ് മോശമായിരുന്നു. 74 ടി20 മത്സരങ്ങളില്‍ നിന്ന് 22.70 സ്‌ട്രൈക്ക് റേറ്റില്‍ 1158 റണ്‍സ് മാത്രമാണ് പന്തിന്റെ സമ്പാദ്യം. 22.70 ശരാശരിയിലും 126.55 സ്‌ട്രൈക്ക് റേറ്റിലുമാണ് ഇത്രയും റണ്‍സ്. പന്തിനെ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാക്കണമെന്നും ടെസ്റ്റില്‍ മാത്രം ശ്രദ്ധിക്കട്ടെയെന്നും ഗംഭീര്‍ വാദിച്ചിരുന്നു.

കാറപകടത്തില്‍ പന്തിന് പരിക്കേല്‍ക്കുന്നതിന് മുമ്പ് ഇക്കാര്യം വ്യക്തമാക്കിയതാണ്. അന്ന് അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു. ”പന്തിന് വേണ്ടുവോളം അവസരം നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അവസരങ്ങളൊന്നും മുതലാക്കാന്‍ അവന് സാധിച്ചില്ല. അതേസമയം, ഇഷാന്‍ കിഷന് അതിന് കഴിഞ്ഞു. പന്ത് ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു.” ഗംഭീര്‍ വ്യക്തമാക്കി.

എന്തായാലും ഗംഭീര്‍ പരിശീലകനായിട്ടുള്ള ആദ്യ ടീം പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ് ആരാധകര്‍. പരിശീലകനാവാനുള്ള അഭിമുഖ സമയത്ത് തന്നെ ഗംഭീര്‍ ഉപാധികള്‍ മുന്നോട്ട് വച്ചിരുന്നു. പരിശീലകനായി ചുമതലയേറ്റാല്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും നിയന്ത്രണം തനിക്കായിരിക്കണമെന്നാണ് ഗംഭീര്‍ മുന്നോട്ടുവെച്ച ആദ്യ ഉപാധി. ഇതില്‍ ബിസിസിഐയില്‍ നിന്ന് മറ്റൊരു ഇടപെടലും ഉണ്ടാകരുതെന്നും ഗംഭീര്‍ വ്യക്തമാക്കിയിട്ടുണ്ട്. ടെസ്റ്റിനും ഏകദിനത്തിനും ടി20ക്കും പ്രത്യേക ടീമുകള്‍ വേണമെന്നതാണ് ഗംഭീറിന്റെ മറ്റൊരു ആവശ്യം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.