ഇന്ത്യയുടെ ധാന്യശേഖരം അഞ്ച് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ വെയർഹൗസുകളിലെ ഗോതമ്പിന്റെയും അരിയുടെയും സ്റ്റോക്കിൽ വലിയ കുറവ് രേഖപ്പെടുത്തി. ഈ വർഷം ഒക്ടോബർ ഒന്നുവരെ 511.4 ലക്ഷം ടണ്ണാണ് രാജ്യത്തെ ധാന്യശേഖരം.
എന്നാൽ കഴിഞ്ഞ വർഷം ഇത് 816 ലക്ഷം ടണ്ണായിരുന്നു. നിലവിലെ ധാന്യ സ്റ്റോക്ക് 2017 ന് ശേഷമുള്ള ഏറ്റവും താഴ്ന്നതാണ്. ചില്ലറ പണപ്പെരുപ്പം എട്ടര വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിൽക്കുന്ന സമയത്താണ് ധാന്യ സ്റ്റോക്കുകളിൽ വലിയ ഇടിവ്.കഴിഞ്ഞ ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്കാണ് ഗോതമ്പിന്റെ ധാന്യശേഖരം എത്തിയിരിക്കുന്നത്.
ഈ സെപ്റ്റംബറില്‍ 227.5 ലക്ഷം ടണ്ണിലെത്തിയിരുന്നു ഗോതമ്പ് ശേഖരം.വെയര്‍ ഹൗസുകളിൽ സൂക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ ഗോതമ്പിന്റെ അളവുമായി നേരിയ വ്യത്യാസം മാത്രമാണ് ധാന്യ ശേഖരത്തിനുള്ളതെന്നാണ് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നത്. 205.2 ലക്ഷം ടണ്‍ ആണ് വെയര്‍ ഹൗസുകളിൽ സൂക്ഷിക്കാവുന്ന ഗോതമ്പിന്റെ കുറഞ്ഞ അളവ്.



