കഴിഞ്ഞ നാൽപ്പത് വർഷത്തോളമായി പ്രേക്ഷകരെ ചിരിപ്പിക്കുകയും ‘കരയിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്ത ഇന്ദ്രൻസിൻ്റെ കഴിവിനെ അതിന്റെ പരമാവധിയിൽ എന്നപോലെ തന്നെ ശരിക്കും ഉപയോഗിച്ച് വേറൊരു കളറിൽ പ്രത്യക്ഷപ്പെടുത്തുകയായിരുന്നു ഹോം’ എന്ന സിനിമയിലുടെ സംവിധായകൻ റോജിൻ തോമസ്.
ഈ സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകൻ്റെയും മനസിൽ അവശേക്ഷിക്കുന്നത് ഇന്ദ്രൻസ് എന്ന നടൻ്റെ പുഞ്ചിരിയാണ്. ഇന്ദ്രൻസിന് മാത്രം സാധ്യമാകുന്ന ആ ചിരിയിലുണ്ട് ഹോം എന്ന ചിത്രത്തിൻ്റെ കഥാവിശേഷം. പക്ഷേ അവാർഡ് ജൂറി അംഗങ്ങൾ അത് കാണാതെ പോയി എന്നത് ഒരു വേദനയാണ് എന്ന് പറയാതെ വയ്യ.
കോൺഗ്രസ് നടത്തിയ തെരുവ് സമരത്തിനിടയ്ക്ക് വന്ന് തെറി വിളിച്ച് അലമ്പുണ്ടാക്കി എന്ന ഒറ്റക്കാരണം കൊണ്ടാണ് ഇന്ദ്രൻസിനെ തഴഞ്ഞ് ജോജുവിന് അവാർഡ് കൊടുത്തത് എന്നൊക്കെ കോൺഗ്രസ് ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നു എങ്കിലും വിജയ് ബാബു എന്നഒരു പേര് മാത്രമാണ് ഹോം തഴയപ്പെടാൻ കാരണമെന്നാണ് പൊതുവെ കരുതപ്പെടുന്നത്.
ഇതോടൊപ്പം തന്നെ ജോജുവോ ബിജു മേനോനോ മോശ നടന്മാർ ആണെന്നുള്ള അഭിപ്രായവും ഇല്ല. അതിനേക്കാൾ ഒരുപടി മുകളിൽ വരുമായിരുന്ന ഒരു സിനിമയെ ഒന്നുമില്ലാതെ തഴഞ്ഞതാണ് ഈ കുറിപ്പിന് ആധാരം. ഹോമിന് മികച്ച സിനിമ എന്നോ ജനപ്രിയ സിനിമ എന്നോ ഉള്ള അവാർഡ് കൊടുക്കേണ്ട കാര്യമില്ല. കാരണം അത് വിജയ് ബാബു ആയിരിക്കുമല്ലോ വാങ്ങാൻ വരുന്നത്. എന്നാൽ പക്ഷെ നടൻ, നടി, എന്നീ വിഭാഗങ്ങളിലേക്ക് ഇന്ദ്രൻസിനെയും മഞ്ജു പിള്ളയെയും പരിഗണിക്കണമായിരുന്നു. പൊളിറ്റിക്കൽ കറക്ടനെസ്സ് എന്നതിന് അപ്പുറമാണ് ചിലപ്പോൾ യുക്തിയും ബോധവുമൊക്കെ.
ഈ കേരളത്തിൽ മലയാള സിനിമയിൽ ഇന്ദ്രൻസിനും, വിനായകനും, മണികണ്ഠൻ ആചാരിക്കും, തുടങ്ങി ഒരു പറ്റം കലാകാരന്മാർക്ക് മികച്ച നടനിലേക്കുള്ള അവാർഡ് കിട്ടാൻ തുടങ്ങിയത് എന്നുമുതൽ ആണ് എന്ന് എല്ലാവർക്കും അറിയാം, ഇടതുമുന്നണിയെ അക്കാര്യത്തിൽ അഭിനന്ദിക്കുമ്പോൾ തന്നെ തെറ്റുകളെ ചൂണ്ടിക്കാട്ടാതിരിക്കുക എന്നത് അതിലും വലിയ തെറ്റാകുന്നു എന്നതാണ് ഇതിലൂടെ നൽകുന്നത്.



