ഒന്ന് ചീയുമ്പോഴാണ് മറ്റൊന്നിന് വളമെന്നാണ് ചൊല്ല്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനവും പിന്നാലെയുണ്ടായ മാലദ്വീപ്-ഇന്ത്യ പോരിലും ലോട്ടറിയടിച്ചത് ലക്ഷദ്വീപിനാണ്. ലക്ഷദ്വീപ് സെർച്ച് ചെയ്യുന്നതിൽ 3,400% വർധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് ട്രാവല്‍ ആപ്പായ മേക് മൈ ട്രിപ്പ് പുറത്തുവിട്ട കണക്കിൽ പറയുന്നത്. ഇന്ത്യയിലെ ബീച്ചുകളും ദ്വീപുകളും എക്‌സ്‌പ്ലോര്‍ ചെയ്യാനായി ‘ബീച്ചസ് ഓഫ് ഇന്ത്യ’ എന്ന പേരില്‍ പുതിയ ക്യാമ്പയിന്‍ ആരംഭിച്ചതായും മേക് മൈ ട്രിപ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, മാലദ്വീപിലേക്ക് ബുക്ക് ചെയ്ത യാത്രകള്‍ റദ്ദാക്കിയ ട്രാവല്‍ ഏജന്‍സിയായ ഈസി ട്രിപ്പ് പ്ലാനേഴ്‌സിന്റെ ഓഹരികള്‍ക്ക് വന്‍ കുതിപ്പും രേഖപ്പെടുത്തിയിട്ടുണ്ട്. മാലദ്വീപിലേക്കുള്ള യാത്രകള്‍ റദ്ദു ചെയ്തതായി ഈസി ട്രിപ്പ് പ്ലാനേഴ്‌സ് പ്രമോട്ടര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതോടെ വിപണിയില്‍ ഏജന്‍സിയുടെ ഓഹരികളുടെ മൂല്യം ആറ് ശതമാനം വരെ ഉയര്‍ന്നു. തിങ്കളാഴ്ച ഈസി ട്രിപ്പ് പ്ലാനേഴ്‌സ് ഓഹരികള്‍ 5.96% ഉയര്‍ന്ന് സെന്‍സെക്‌സില്‍ 43.90 രൂപയിലെത്തി.
മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെതന്നെ, ലക്ഷദ്വീപ് ഗൂഗിള്‍ സെര്‍ച്ചില്‍ ഒന്നാമതെത്തിയിരുന്നു. ഇതിന് പിന്നാലെ, മാലദ്വീപ് മന്ത്രിമാരുടേയും നേതാക്കളുയേടും ഭാഗത്തുനിന്ന് മോദിക്ക് എതിരെ അധിക്ഷേപ പരാമര്‍ശമുണ്ടായി. തുടര്‍ന്ന്, ലക്ഷദ്വീപ് ടൂറിസത്തെ പ്രോത്സാഹിപ്പിച്ച് കായിക, സിനിമാ താരങ്ങള്‍ രംഗത്തുവന്നിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കര്‍, അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍ തുടങ്ങി നിരവധിപേരാണ് ഇന്ത്യന്‍ ബീച്ച് ടൂറിസത്തെ പ്രോത്സാഹിപ്പിക്കണം എന്നതരത്തിലുള്ള ട്വീറ്റുകള്‍ പങ്കുവച്ചത്. മാലിദ്വീപിലേക്കുള്ള യാത്ര നിരവധിപേര്‍ ക്യാന്‍സല്‍ ചെയ്തെന്ന് റിപ്പോര്‍ട്ടുകളുണ്ടായെങ്കിലും ഇതിന് സ്ഥിരീകരണം വന്നിട്ടില്ല.



