18 രാജ്യങ്ങളിൽ നിന്നുള്ള കറസ്പോണ്ടന്റ് ബാങ്കുകളുടെ പ്രത്യേക രൂപ വോസ്‌ട്രോ അക്കൗണ്ടുകൾ തുറക്കുന്നതിന് 60 കേസുകളിൽ ആർബിഐ അനുമതി നൽകിയതായികേന്ദ്ര സർക്കാർ ചൊവ്വാഴ്ച രാജ്യസഭയിൽ അറിയിച്ചു. അന്താരാഷ്ട്ര വ്യാപാരം രൂപയിൽ തീർപ്പാക്കുന്നതിനുള്ള സംവിധാനം രൂപീകരിക്കുമെന്ന് കഴിഞ്ഞ വർഷം ജൂലൈയിൽ കേന്ദ്രം അറിയിച്ചിരുന്നു.
ബോട്സ്വാന, ഫിജി, ജർമ്മനി, ഗയാന, ഇസ്രായേൽ, കെനിയ, മലേഷ്യ, മൗറീഷ്യസ്, മ്യാൻമർ, ന്യൂസിലാൻഡ്, ഒമാൻ, റഷ്യ, സീഷെൽസ്, സിംഗപ്പൂർ, ശ്രീലങ്ക, ടാൻസാനിയ, ഉഗാണ്ട, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങൾക്ക് വോസ്ട്രോ അക്കൗണ്ടുകൾ തുറക്കാൻ ആർബിഐ അനുമതി നൽകിയിട്ടുള്ളത്.
ഈ ക്രമീകരണം ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്ക് ഊന്നൽ നൽകിക്കൊണ്ട് ആഗോള വ്യാപാരത്തിന്റെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യൻ രൂപയിൽ ആഗോള വ്യാപാര സമൂഹത്തിന്റെ വർദ്ധിച്ചുവരുന്ന താൽപ്പര്യത്തെ പിന്തുണയ്ക്കുന്നതിനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യൻ രൂപയിൽ ഇന്ത്യയുമായി വ്യാപാരം നടത്താൻ ആഗ്രഹിക്കുന്ന ഏതൊരു പങ്കാളി രാജ്യത്തിനും ആർബിഐ ഏർപ്പെടുത്തിയ ചട്ടക്കൂട് ബാധകമാണ്.



