ഒരുകാലത്ത് വിദേശ കളിക്കാർക്ക് വലിയൊരു വെല്ലുവിളിയായിരുന്നു ഇന്ത്യൻ മണ്ണിൽ വലിയൊരു ജനക്കൂട്ടത്തിന് മുന്നിൽ ക്രിക്കറ്റ് കളിക്കുന്നത്, എന്നാൽ ഇപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) കാരണം ആ സാഹചര്യം മാറിയിരിക്കുന്നുവെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ പറയുന്നു. അടുത്ത മാസം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന 2026 ടി20 ലോകകപ്പിനെ പരാമർശിച്ചാണ് അദ്ദേഹം ഈ അഭിപ്രായങ്ങൾ പറഞ്ഞത്.
ഇന്ത്യയിൽ കളിക്കുമ്പോൾ എതിർ ടീമിന് കളിക്കാരെ മാത്രമല്ല, ആരാധകരെയും നേരിടേണ്ടിവരുന്നു. സ്വന്തം മണ്ണിൽ പ്രേക്ഷകരുടെ പിന്തുണയോടെ ടീം ഇന്ത്യ നല്ല മാനസികാവസ്ഥയിലായിരിക്കുമ്പോൾ, മറ്റ് ടീമുകൾക്ക് ആ സമ്മർദ്ദത്തെ നേരിടാൻ വളരെ ബുദ്ധിമുട്ടാണ്. എന്നാലും , ഐപിഎൽ കാരണം, നിരവധി വിദേശ കളിക്കാർക്ക് സ്റ്റേഡിയങ്ങളും അന്തരീക്ഷവും ഇവിടുത്തെ സമ്മർദ്ദവും മനസ്സിലാക്കാൻ കഴിഞ്ഞു. നമ്മുടെ കാലത്ത്, സച്ചിൻ ടെണ്ടുൽക്കർ ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ, ആരാധകരുടെ പ്രതികരണത്തെ ബൗളർമാർ ഭയപ്പെടുമായിരുന്നു. എന്നാൽ ഇപ്പോൾ, ഫ്രാഞ്ചൈസി ക്രിക്കറ്റിൽ, ആ ഭയം ഇല്ലാതായി.”- ജിയോസ്റ്റാർ പ്രോഗ്രാമിൽ സംസാരിക്കവെ ഹുസൈൻ പറഞ്ഞു.
ഇതേ ചർച്ചയിൽ പങ്കെടുത്ത മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്കും വിഷയത്തിൽ പ്രതികരിച്ചു. ആരാധകരുടെ സമ്മർദ്ദത്തെ നേരിടുന്നതിൽ ഇന്ത്യൻ ടീമിൽ ഒരു മാറ്റം വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “1996 ലെ ലോകകപ്പ് സെമിഫൈനലിൽ, ഞങ്ങളുടെ ടീമിന് സമ്മർദ്ദത്തെ നേരിടാൻ കഴിഞ്ഞില്ല. എന്നാൽ 2011 ലെ ലോകകപ്പിൽ, ഗാരി കിർസ്റ്റണിന്റെയും പാഡി അപ്ടണിന്റെയും നേതൃത്വത്തിൽ, ഈ സമ്മർദ്ദത്തെ ഒരു അധിക ശക്തിയാക്കി മാറ്റുന്നതിൽ അവർ ശ്രദ്ധ കേന്ദ്രീകരിച്ചു. ആരാധകരുടെ പിന്തുണ ഒരു പ്രചോദനമായി എടുക്കണമെന്നും സച്ചിൻ പറഞ്ഞു. 2023 ലെ ലോകകപ്പിലും, ആരാധകരുടെ ശക്തി ഉപയോഗിച്ച് ഇന്ത്യൻ ടീം മികച്ച ക്രിക്കറ്റ് കളിച്ചു,” കാർത്തിക് ഓർമ്മിച്ചു.



