...
Home News International മിഡിൽ ഈസ്റ്റിൽ സുരക്ഷയും സ്ഥിരതയും കൊണ്ടുവരുന്ന ഇറാൻ-സൗദി കരാർ

മിഡിൽ ഈസ്റ്റിൽ സുരക്ഷയും സ്ഥിരതയും കൊണ്ടുവരുന്ന ഇറാൻ-സൗദി കരാർ

ഇക്കഴിഞ്ഞ വർഷങ്ങളിൽ പശ്ചിമേഷ്യയിൽ സമാനമായ പുനഃക്രമീകരണങ്ങൾ വേറെയും നടന്നിട്ടുണ്ട്. 2020-ൽ, യു.എ.ഇ. കാൽനൂറ്റാണ്ടിനുള്ളിൽ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയ ആദ്യത്തെ അറബ് രാജ്യങ്ങളിലൊന്നായി.

151

ബന്ധം സാധാരണ നിലയിലാക്കാനുള്ള തങ്ങളുടെ കരാർ മിഡിൽ ഈസ്റ്റിൽ “സുരക്ഷയും സ്ഥിരതയും” കൊണ്ടുവരാൻ സഹായിക്കുമെന്ന് ദീർഘകാല എതിരാളികളായ ഇറാന്റെയും സൗദി അറേബ്യയുടെയും വിദേശകാര്യ മന്ത്രിമാർ വ്യാഴാഴ്ച സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

പരസ്പര വിശ്വാസവും സഹകരണ മേഖലകളും വികസിപ്പിക്കുകയും മേഖലയിൽ സുരക്ഷയും സ്ഥിരതയും സമൃദ്ധിയും സൃഷ്ടിക്കാൻ സഹായിക്കുകയും ചെയ്യുന്ന തരത്തിൽ ബീജിംഗ് കരാർ നടപ്പാക്കുന്നതിന്റെയും അത് സജീവമാക്കുന്നതിന്റെയും പ്രാധാന്യം ബെയ്ജിംഗിൽ നടന്ന ഒരു സുപ്രധാന യോഗത്തിന് ശേഷം ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.

പരമ്പരാഗത വൻശക്തിയായ യു.എസ്. മറ്റ് ആഗോള പ്രശ്നങ്ങളിൽ മുഴുകിയിരിക്കുമ്പോൾ, പശ്ചിമേഷ്യയിലെ പഴയ എതിരാളികൾ പരസ്പരം അടുക്കുകയും, ചൈന ഇവിടെ കൂടുതൽ പ്രാമുഖ്യം നേടാൻ താല്പര്യമെടുക്കുകയും ചെയ്യുന്നു. ഷിയാകൾക്ക് ഭൂരിപക്ഷമുള്ള മതാധിഷ്‌ഠിത രാജ്യമായ ഇറാനും, സുന്നികൾക്ക് ഭൂരിപക്ഷമുള്ള രാജവാഴ്ചയിലുള്ള സൗദി അറേബ്യയും തമ്മിലുള്ള ശത്രുത ഈ മേഖലയിലെ സംഘർഷങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ്.

വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, യെമനിലെ ഹൂതി നിയന്ത്രണത്തിലുള്ള ഭാഗങ്ങളിൽ നിന്നുള്ളവ ഉൾപ്പെടെ സൗദി അറേബ്യയ്‌ക്കെതിരായ ആക്രമണങ്ങൾ തടയാൻ ഇറാൻ സമ്മതിച്ചിട്ടുണ്ടെന്നും, 2016-ൽ വിച്ഛേദിച്ച നയതന്ത്ര ബന്ധങ്ങൾ ഇരു രാജ്യങ്ങളും പുനഃസ്ഥാപിക്കുമെന്നും അധികൃതർ പറയുന്നു. ഇക്കഴിഞ്ഞ വർഷങ്ങളിൽ പശ്ചിമേഷ്യയിൽ സമാനമായ പുനഃക്രമീകരണങ്ങൾ വേറെയും നടന്നിട്ടുണ്ട്. 2020-ൽ, യു.എ.ഇ. കാൽനൂറ്റാണ്ടിനുള്ളിൽ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയ ആദ്യത്തെ അറബ് രാജ്യങ്ങളിലൊന്നായി.

തുടർന്നുള്ള വർഷങ്ങളിൽ, ഇറാൻ ഉയർത്തുന്ന പൊതു വെല്ലുവിളിയുടെ സാഹചര്യത്തിൽ, അറബ് ലോകവും ഇസ്രായേലും തങ്ങളുടെ സഹകരണം കൂടുതൽ ആഴത്തിലാക്കി. പലസ്‌തീനിൽ ഇസ്രായേൽ നടത്തുന്ന ക്രൂരമായ അധിനിവേശം ഇതിന് തടസ്സമായില്ല. പശ്ചിമേഷ്യയിൽ ശ്രദ്ധ കുറച്ച അമേരിക്ക, യുക്രെയ്‌ൻ യുദ്ധവിഷയത്തിൽ മുഴുകുകയും, ചൈനയുടെ ഇന്തോ-പസഫിക് സ്വാധീനത്തെ തടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അമേരിക്കയുടെ സുരക്ഷാ ഉറപ്പുകൾ കുറയുന്നതായി കരുതുന്ന പശ്ചിമേഷ്യയിലെ സഖ്യകക്ഷികൾ മറ്റ് പോംവഴികൾ നോക്കിത്തുടങ്ങി.

സൗദി-ഇറാൻ കരാർ പശ്ചിമേഷ്യയിലെ ഒരു പ്രമുഖ അധികാര ദല്ലാളായി ചൈനയുടെ ഉയർച്ചയെ എടുത്തുകാട്ടുന്നു. 2015-ലെ ഇറാൻ ആണവ കരാർ പോലുള്ള ബഹുമുഖ സമാധാന ചർച്ചകളിൽ ചൈന പങ്കെടുത്തിട്ടുണ്ട് (2018-ൽ യു.എസ്. ഏകപക്ഷീയമായി ഈ കരാറിൽനിന്ന് പിൻവലിഞ്ഞിരുന്നു). എന്നാൽ ശത്രുതയുള്ള രണ്ട് കക്ഷികളെ അനുരഞ്ജനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാൻ ബെയ്ജിംഗ് അതിന്റെ സ്വാധീനം നേരിട്ട് ഉപയോഗിക്കുന്നത് ഇതാദ്യമാണ്.

ലോകത്തിലെ ഏറ്റവും അധികം എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമായ ചൈനയ്ക്ക് പ്രധാന ഊർജ്ജ സ്രോതസ്സായ പശ്ചിമേഷ്യയിൽ സ്ഥിരത അനിവാര്യമാണ്. ഇറാനുമായി ശത്രുതാപരമായ ബന്ധമുള്ള അമേരിക്കയിൽ നിന്ന് വ്യത്യസ്തമായി, ബെയ്ജിംഗ് യഥാക്രമം ഒരു പ്രമുഖ എണ്ണ ഉപഭോക്താവായും ഒരു വ്യാപാര പങ്കാളിയായും ടെഹ്‌റാനും റിയാദുമായി ബന്ധം വെച്ചുപുലർത്തുന്നു. മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ശക്തികളെ അടുപ്പിക്കുന്നതിന് ഇത് ചൈനയെ സഹായിച്ചു.

ദ്രുതഗതിയിലുള്ള മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന സൗദി അറേബ്യ, ചുറ്റുവട്ടത്ത് സമാധാനം കാംഷിക്കുന്നു. അതേസമയം, യു.എസ്. ഏർപ്പെടുത്തിയ ഉപരോധത്തിന് കീഴിലുള്ള ഇറാൻ കൂടുതൽ നയതന്ത്രപരവും സാമ്പത്തികവുമായ അവസരങ്ങൾക്കായി ഉറ്റുനോക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള പിരിമുറുക്കം കുറയുകയാണെങ്കിൽ, അത് യെമനിലെ സമാധാനം മുതൽ ലെബനനിലെ സ്ഥിരത വരെ, പ്രാദേശിക ഭൗമരാഷ്ട്രീയത്തിൽ ദൂരവ്യാപകമായ മാറ്റങ്ങൾക്ക് വഴിതെളിക്കും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.