ഇറാനിൽ ശരിയായരീതിയിൽ ശിരോവസ്‍ത്രം ധരിച്ചില്ലെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് കസ്റ്റഡിയിൽ മരിക്കുകയും ചെയ്ത മഹ്‌സ അമീനിയുടെ പേരെഴുതിയ ജെഴ്സിയുമായി ഇറാനിയൻ യുവതി ലോകകപ്പ് ഫുട്ബോൾ ഗ്യാലറിയിൽ. അവസാനം സുരക്ഷാ ഉദ്യോഗസ്ഥർ ബാനർ പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം നടന്ന ഇറാൻ- വെയ്ൽസിനെതിരായ മത്സരത്തിനിടയിലാണ് സംഭവം. സർക്കാർ അനുകൂല ഇറാൻ ആരാധകർ അവരെ കൈയിൽ നിന്ന് ബാനറുകൾ വലിച്ചുകീറി. മഹ്‌സ അമിനിയോട് അനുഭാവം പ്രകടിപ്പിക്കുന്നതിന് വേണ്ടി കൊടികളും ബാനറുകളും പ്രതിഷേധക്കാർ അകത്ത് കയറ്റിയിട്ടുണ്ടായിരുന്നു. ഇതോടൊപ്പം സ്ത്രീകൾ സ്വാതന്ത്ര്യത്തോടെ ജീവിക്കട്ടെ എന്ന് എഴുതിയ ബാനറുകളും സുരക്ഷാ ജീവനക്കാർ പിടിച്ചെടുത്തു.
രണ്ടാം മത്സരത്തിൽ ഇറാൻ കളിക്കാർ പരിഭ്രമത്തോടെ ദേശീയ ഗാനം ആലപിച്ചപ്പോൾ ആരാധകർ കൂവി വിളിച്ചിരുന്നു. കഴിഞ്ഞ മത്സരത്തിൽ ദേശീയ ഗാനം ആലപിക്കുന്നതിൽ നിന്നും ഇറാൻ താരങ്ങൾ വിട്ടുനിന്നിരുന്നു. വ്യാഴാഴ്ച ഇറാനിൽ അറസ്റ്റിലായ മുൻ ഇറാനിയൻ ഫുട്ബോൾ താരം വോറിയ ഗഫോറിയുടെ പേര് ആലേഖനം ചെയ്ത തൊപ്പി ധരിച്ച ഒരു കൂട്ടം ആരാധകർ തങ്ങളുടെ തൊപ്പികൾ സർക്കാർ അനുഭാവികൾ പിടിച്ചെടുത്തതായി പറഞ്ഞു.
അതേസമയം, ഹിജാബ് ധരിക്കാത്തതിന് സദാചാര പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനിയുടെ മരണത്തേത്തുടർന്ന് ഇറാനിൽ ആരംഭിച്ച പ്രതിഷേധം രണ്ട് മാസങ്ങൾക്ക് ശേഷവും തുടരുകയാണ്. ടെഹ്‌റാനിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ട മഹ്‌സ അമിനി മൂന്ന് ദിവസം കഴിഞ്ഞ് സെപ്റ്റംബർ 16നാണ് മരിക്കുന്നത്.



