ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും പിടിമുറുക്കുകയാണ് ഭക്ഷ്യവിഷബാധ. എറണാകുളം ജില്ലയിലാണ് ഇത്തവണ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പ്രശ്നം ശ്രദ്ധയിൽപെട്ടത്തോടെ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന തുടങ്ങിയിട്ടുണ്ട്. എവിടെയെങ്കിലും എന്തെങ്കിലും അരുതാത്തത് സംഭവിച്ചാൽ മാത്രമേ വകുപ്പ് ഉണർന്ന് പ്രവർത്തിക്കൂ എന്നതാണ് ഇവരുടെ പ്രത്യേകത.
ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിച്ചാണോ ഭക്ഷണശാലകൾ പ്രവർത്തിക്കുന്നത് എന്ന് കൃത്യമായ ഇടവേളകളിൽ ഇവർ പരിശോധിക്കേണ്ടതുണ്ട്. എന്നാൽ പരിശോധന ദുർബലപ്പെടുന്നു എന്നതിന്റെ തെളിവാണ് ഇടയ്ക്ക് പൊങ്ങി വരുന്ന ഇത്തരം സംഭവങ്ങൾ. ആരെങ്കിലും ഗുരുതരാവസ്ഥയിൽ ആയാലോ മരണപ്പെട്ടാലോ മാത്രമാണ് നടപടി ഉണ്ടാകു എന്നത് ദുരവസ്ഥയാണ്.

അറേബ്യൻ വിഭവങ്ങളിൽ നിന്നാണ് സാധാരണയായി ഭക്ഷ്യവിഷബാധകൾ ഉണ്ടാകുന്നത്. എന്നാൽ ഈ ഭക്ഷണം കൂടുതലായി ഉപയോഗിക്കുന്ന മറ്റ് സ്ഥലങ്ങളിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് നമ്മുടെ നാടിനെ അപേക്ഷിച്ച് കുറവാണ്. വൃത്തിയില്ലാതെയും ഗുണമേന്മ ഇല്ലാതെയുമാണ് ഭക്ഷണം പാകം ചെയ്യുന്നത് എന്നതും ഇതിലൂടെ വ്യക്തമാണ്.
വൃത്തിയുള്ള ഭക്ഷണം എന്നത് എല്ലാവരുടെയും അവകാശമാണ്. അത് നൽകാൻ ഭക്ഷണശാലകളും അതിന്റെ ഗുണമേന്മ ഉറപ്പ് വരുത്താൻ ഉദ്യോഗസ്ഥരും ബാധ്യതസ്ഥരാണ്. ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ ഉണ്ടാകണം. എന്നാൽ അത് ഒരുതരം പകപോക്കലും ആകരുത്.



