കളമശ്ശേരിയിലെ സ്ഫോടനം ഇന്ത്യയിലെ ഒരു വിഭാഗം രാഷ്ട്രീയക്കാർക്ക് വലിയ മൈലേജാണ് നൽകിയിരിക്കുന്നത്. സ്ഫോടനം നടന്നതിന് പിന്നാലെ അത് ചെയ്ത് ആരാണെന്ന് അറിയാനുള്ള ആകാംക്ഷ സമൂഹമാധ്യമങ്ങൾ വഴിയും ദൃശ്യമാധ്യമങ്ങളിലൂടെയും പ്രകടമായിരുന്നു. അത് ഏതെങ്കിലും ഒരു പ്രത്യേക മത വിഭാഗത്തിന്റെ ആളിന്റെ ആയിരിക്കണം എന്ന് നിർബന്ധം ഉള്ളത് പോലെയാണ് ആളുകൾ പെരുമാറിയത്.
നിലവിലെ പ്രതി വിഡീയോ പങ്കുവെച്ച് പിടികൊടുത്തതോടെ ചർച്ചകൾ വഴിമാറി. ഇയാൾ തന്നെയാണോ പ്രതി, ഇയാൾക്ക് പ്രശസ്തനാകാൻ ചെയ്യുന്നതാണോ തുടങ്ങി നിരവധി ചോദ്യങ്ങൾ ആളുകൾ ചോദിച്ചുകൊണ്ടേ ഇരുന്നു. യഹോവസാക്ഷി വിഭാഗത്തിൽപ്പെട്ട ആളുതന്നെ പ്രതിയായതോടെ ആളുകൾക്ക് വീര്യം കുറഞ്ഞു. പിന്നീട് രാഷ്ട്രീയക്കാർ മുതലെടുപ്പുമായി രംഗത്ത് ഇറങ്ങി.

കേന്ദ്രമന്ത്രിമാരും ബി.ജെ.പി. നേതാക്കളും കേരളത്തിനെതിരെ സംസാരിക്കാൻ കിട്ടിയ അവസരമായി ഈ സംഭവത്തെ എടുത്തു എന്നത് ഏറെ ദുഃഖകരമാണ്. ഒരു മത വിഭാഗത്തിൽപ്പെടുന്ന ആളുകൾ തീവ്രവാദികൾ ആണെന്നുള്ള പൊതുബോധത്തിൽ നിന്നാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്. ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ബോംബ് സ്ഫോടനം നടന്നത് എന്ന് വരെ ചർച്ചകൾ നടന്നു.
സംഭവം ഉണ്ടായിട്ടും കേരള പോലീസ് വിഷയത്തിൽ നിസഹായരായിരുന്നു. പിടിയിലായ പ്രതി ഡോമെനിക് മാർട്ടിൻ സ്വമേധയ കീഴടങ്ങിയില്ലായിരുന്നുവെങ്കിൽ ഒരുപക്ഷെ മറ്റ് വർഗീയ പ്രശ്നങ്ങൾ പോലും സംഭവിക്കാൻ സാധ്യത ഉണ്ടായിരുന്നു.



