| ശ്യാം സോർബ
കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളേജിൽ പരിപാടി ഉദ്ഘാടനം ചെയ്യാൻ സൗത്ത് ഇന്ത്യയിലെ പ്രമുഖ ഗായകൻ ജാസി ഗിഫ്റ്റ് എത്തിയിരുന്നു. പൊതുവെ ഉദ്ഘാടന ശേഷം തന്റെ പാട്ടുകൾ കൊണ്ട് ചടങ്ങ് ഗംഭീരം ആക്കാറുള്ള ജാസി ഗിഫ്റ്റ് ഇവിടേം അതേ രീതി തന്നെയാണ് തുടർന്നത്. എന്നാൽ പാടികൊണ്ടിരിക്കെ കോളേജ് മേലധികാരി വേദിയിലേക്ക് കയറി വരികയും പാടിക്കൊണ്ടിരുന്ന ജാസി ഗിഫ്റ്റിന്റെ കയ്യിൽ ഇരുന്ന മൈക്ക് പിടിച്ചു വാങ്ങുകയും ഇത് ഇവിടെ അനുവദിക്കില്ല, നിയമ വിരുദ്ധമാണെന്ന് വിളിച്ചു പറയുകയുമായിരുന്നു.
ഒരു കലാകാരനെ അപമാനിക്കുകയിരുന്നു കോളേജ് പ്രിൻസിപ്പൽ ചെയ്തത് എന്നത് നിസ്സംശയം പറയാൻ സാധിക്കും. ക്യാമ്പസുകൾ പുസ്തകം മനപാഠം ആക്കുവാനുള്ള ഇടം മാത്രം ആണെന്ന തോന്നലുകളിൽ നിന്നുമാണ് ഇത്തരം വിഷമകരമായ, തീർത്തും മോശമായ പ്രവണതകൾ ഉടലെടുക്കുന്നത്. ഈ അടുത്താണ് ഒരു മത പണ്ഡിതൻ കോളേജുകളിൽ ഇപ്പോൾ മുഴുവൻ പരിപാടികൾ ആണ് അതൊക്കെ തെറ്റ് ആണ് എന്ന വാദവുമായി രംഗത്ത് വന്നത്.
കലാലയം എന്നാണ് കോളേജുകൾ അറിയപ്പെടുന്നത്. കലയ്ക്ക് കൂടെ ഉള്ള ആലയം തന്നെയാണ് ഓരോ ക്യാമ്പസുകളും. പഠനം മാത്രം അല്ലാതെ മറ്റു കലാ കായിക കാര്യങ്ങളിൽ കൂടെ കുട്ടികൾ ഇടപെണം എന്ന സർക്കാർ നിർദേശം നിലനിൽക്കുന്ന സമയത്ത് ആണ് ഇത്തരം പ്രവണതകൾ എന്നത് കൂടെ ഓർക്കണം.
വേദികൾ കൊണ്ട് ജീവിക്കുന്ന നിരവധി കലാകാരന്മാർ ഉള്ള നാടാണ്. കൂട്ടത്തിൽ ഒരു കലാകാരനെ അപമാനിച്ചാൽ പോലും അത് വിഷമിപ്പിക്കുന്നത് നിരവധി മനുഷ്യരെ ആണ്. എന്ത് തന്നെ ആയാലും വേദിയിൽ പരിപാടി അവതരിപ്പിച്ചുകൊണ്ടിരുന്ന ഒരു കലാകാരനെ പരസ്യമായി അപമാനിച്ചു ഇറക്കി വിട്ട അധ്യാപിക ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയാത്ത തെറ്റ് തന്നെ ആണ് ചെയ്തത്. പ്രസ്തുത സംഭവത്തിന് ശേഷം എന്റെ ഭാഗത്ത് തെറ്റുകൾ ഇല്ല എന്നായിരുന്നു അധ്യാപികയുടെ മറുപടി. താൻ അപമാനിക്കപ്പെട്ടു എന്ന് ജാസി ഗിഫ്റ്റും മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്.
സംഭവ ശേഷം പ്രിൻസിപ്പൽ റൂമിന് മുന്നിൽ കോളേജ് വിദ്യാർത്ഥികൾ ഒത്തുകൂടി മുദ്രാവാക്യം വിളികളുമായി പ്രതിഷേധം ആരംഭിച്ചിരുന്നു. ഓരോ കലാലയവും ഉന്നതിയിലേക്ക് ഉയരുന്നതിൽ പഠനത്തോടൊപ്പം കലയ്ക്ക്, കായികത്തിന് ഒക്കെ പ്രാധാന്യം ഉണ്ട്. ഇത്തരം മനോഭാവം വെച്ചു പുലർത്തുന്ന മനുഷ്യർ അതുകൂടെ ഓർക്കുന്നത് നന്നായിരിക്കും.



