രാജ്യത്തെ മൊബൈല്‍ നിരക്കുകള്‍ ഒട്ടുമിക്ക ടെലികോം കമ്പനികളും വര്‍ധിപ്പിച്ചതോടെ ഇന്ത്യയിലെ മുന്‍നിര കമ്പനികള്‍ ഉള്‍പ്പെടെ വന്‍ തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതോടുകൂടി സര്‍വ്വീസ് ഉപേക്ഷിക്കുന്ന ഉപയോക്താക്കളുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ട്രായിയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം വരിക്കാരുടെ എണ്ണത്തില്‍ പിടിച്ചുനിന്ന ഏക ടെലികോം കമ്പനി എയര്‍ടെലാണ്. ഇന്ത്യയിൽ ഇപ്പോൾ ഏറ്റവും കൂടുതല്‍ വരിക്കാരുള്ള റിലയന്‍സ് ജിയോക്കാകട്ടെ 31 ദിവസത്തിനിടെ നഷ്ടമായത് 93 ലക്ഷം വരിക്കാരെയാണെന്നാണ് കണക്ക്. ട്രായിയുടെ പ്രതിമാസ പ്രകടന റിപ്പോര്‍ട്ട് പ്രകാരം ജനുവരിയില്‍ ജിയോയ്ക്ക് നഷ്ടമായത് 93.22 ലക്ഷം വരിക്കാരെയാണെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വർഷം ഡിസംബറിലും ജിയോയ്ക്ക് സമാനമായ തിരിച്ചടി നേരിട്ടിരുന്നു. പുതിയ വരിക്കാരെ ചേര്‍ക്കുന്നതില്‍ ജിയോയ്ക്ക് നേരിട്ട ആദ്യ വലിയ തിരിച്ചടിയും അതുതന്നെയായിരുന്നു. അതേസമയം, സെപ്റ്റംബറിലും താഴോട്ട് പോയിരുന്ന ജിയോ ഒക്ടോബറിലും നവംബറിലും വന്‍ തിരിച്ചുവരവും നടത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. എന്നാല്‍ ജനുവരിയില്‍ ജിയോയ്ക്കുണ്ടായ നഷ്ടത്തിന്റെ ആക്കം കൂട്ടിയത് എതിരാളികളായ ഭാരതി എയര്‍ടെലിന് 7.14 ലക്ഷം പുതിയ ഉപഭോക്താക്കളെ ലഭിച്ചുവെന്നതും കൂടിയാണ്.
ഇതോടെ എയര്‍ടെലിന്റെ മൊത്തം വരിക്കാരുടെ എണ്ണം 35.54 കോടിയായി ഉയര്‍ന്നു.അതിനിടെ വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോണ്‍ ഐഡിയയുടെ 3.89 ലക്ഷം വരിക്കാരാണ് വിട്ടുപോയത്. ഇതോടെ വി ഐയുടെ മൊത്തം വരിക്കാരുടെ എണ്ണം 26.51 കോടിയായതാണ് റിപ്പോര്‍ട്ട്.



