ഇടതുമുന്നണിയെ, പ്രത്യേകിച്ച് ഇടതുകക്ഷികളെ സംബന്ധിച്ചിടത്തോളം വ്യക്തികളല്ല, പ്രസ്ഥാനമാണ് വലുത്. അവിടെ ജോ ജോസഫാണോ അരുൺകുമാറാണോ എന്നതൊന്നും വിഷയമല്ല. മറിച്ച് നയങ്ങൾക്കാണു പ്രാധാന്യം. എന്നൊക്കെ പാർട്ടി അംഗങ്ങൾക്കു പറയാം. പാർട്ടി അഗങ്ങളല്ലാത്തവർ അങ്ങനെ തന്നെ പറയണമെന്നു വാശി പിടിക്കരുത്.
യുഡിഎഫ് ഒരു രാഷ്ട്രീയവും പറയുന്നില്ല, പറയാനുമില്ല. അന്ധമായ ഇടതുവിരോധം മാത്രമാണ് കൈമുതൽ. സഹതാപം മാത്രമാണ് നോട്ടം. ഉമയൊഴിച്ച് ആരെയും ഏകാഭിപ്രായത്തോടെ നിർത്താനും അവർക്കു കഴിയില്ല. സംഘപരിവാർ എന്ന രാഷ്ട്രീയ അശ്ലീലത്തിന് വർഗീയതയല്ലാതെ മറ്റൊന്നുമില്ല.
സാബു ജേക്കബ് സ്വപ്നലോകത്തെ ബാലഭാസ്കരനാണ്.
പഞ്ചാബ് തെരഞ്ഞെടുപ്പിൽ ബിജെപിക്കും മോദിക്കുമെതിരെ ഒരക്ഷരം മിണ്ടാതിരുന്ന കെജ്‌രിവാൾ എന്ന അരാഷ്ട്രീയ വാദിയാണ് പിന്നെയുള്ളത്. അവർക്കൊക്കെ ഇടയിൽ ഇടതുമുന്നണി വ്യക്തവും കൃത്യവുമായ രാഷ്ട്രീയം പറയുമെന്നു കരുതിയവരെയൊക്കെ നിരാശരാക്കിക്കൊണ്ടാണ് ഇടതുമുന്നണി ഒരു ഉണ്ണാക്കനെ കണ്ടെത്തിയിരിക്കുന്നത്.
അതും ഒടിയൻ സിനിമയ്ക്ക് ശ്രീകുമാർ മേനോൻ നൽകിയ ഒടുക്കത്തെ പ്രതീക്ഷകൾ പോലെ ഒടുക്കം വരെ വാനോളം പ്രതീക്ഷകൾ നൽകിയിട്ട്. കോട്ടയം കുഞ്ഞച്ചനിൽ മോഹൻലാലിനു പകരം കൃഷ്ണൻകുട്ടി നായർ കട ഉദ്ഘാടനത്തിനു വന്നതു പോലെയായി. അരുൺകുമാറിന്റെ സ്ഥാനാർത്ഥിത്വം പിടിച്ചു വച്ചപ്പോൾ നമ്മൾ കരുതിയത് ഒരു അപ്രതീക്ഷിത സ്ഥാനാർത്ഥി നമ്മെയൊക്കെ ഞെട്ടിച്ചുകൊണ്ടു കടന്നു വരുമെന്നാണ്. എത്തിയത് ഒരു നനഞ്ഞ പടക്കം.
യുഡിഎഫ് ഇന്നോളം തോൽക്കാത്ത മണ്ഡലത്തിൽ ഇടതുമുന്നണി രാഷ്ട്രീയം പറഞ്ഞു തോൽക്കുകയോ ജയിക്കുകയോ ചെയ്തിരുന്നെങ്കിൽ അന്തസുണ്ടായിരുന്നു. അതിനു തയ്യാറാകാതെ മതം നോക്കി, ഫീസ് നൽകുന്ന രോഗികളല്ലാതെ ഒരാളും നാളിതുവരെ കേൾക്കുക പോലും ചെയ്യാത്ത ഒരുത്തനെ നിർത്തുന്നതു വഴി ഇടതു രാഷ്ട്രീയം ഒരു നല്ല സന്ദേശവും നൽകുന്നില്ല.
കെ റെയിൽ വാദിയായ അരുൺകുമാർ തോറ്റാൽ അത് ഇടതിടങ്ങളിലെ, കെ റെയിൽ എങ്ങനെയും ആരെ വെറുപ്പിച്ചും നടപ്പാക്കിയേ പറ്റൂ എന്നു വാദിക്കാത്തവരടക്കമുള്ള കെ റെയിൽ വിരുദ്ധർക്കു ശക്തി പകരുമെന്നും കെ റെയിൽ വിഷയത്തിൽ മാറിച്ചിന്തിക്കേണ്ടി വരുമെന്നും ഭയന്നുതന്നെയാണ് ഇടതുമുന്നണി രാഷ്ട്രീയമായി ഒളിച്ചോടിയതും ജോ ജോസഫ് എന്ന കുഞ്ഞാടിൽ അഭയം പ്രാപിച്ചതും. ജോ ജോസഫ് ജയിച്ചാൽ കെ റെയിൽ വിജയം. തോറ്റാൽ, യുഡിഎഫ് കോട്ടയിലെ സഹതാപ തരംഗത്തിൽ വെറുമൊരു സ്വതന്ത്രന്റെ തോൽവി, അത്രമാത്രം.
ഐഡിയ ഈസ് ഗുഡ്, ബട്ട്… രാഷ്ട്രീയ ഭീരുത്വമാണ്. എന്തായാലും ജൂൺ മൂന്നിന് സമ്മർദ്ദങ്ങളേതുമില്ലാതെ വാർത്ത കാണാനുള്ള അവസരം നമുക്കൊരുക്കിത്തന്ന ഇടതുമുന്നണിക്കു നന്ദി.
( എസ് സുധീപ്- ഫേസ്ബുക്കിൽ എഴുതിയത് )



