അവസാന ഏഴ് മാസമായി ശമ്പളം ലഭിക്കുന്നില്ല, പുറമെ, മറ്റൊരു സ്ഥാപനത്തില്‍ ജോലിക്ക് വേണ്ടി എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ചോദിച്ചിട്ട് കൊടുത്തില്ല, ഈ കാരണങ്ങളാൽ മനംനൊന്ത യുവമാധ്യമപ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ചു.
മംഗളം ദിനപത്രത്തിന്റെ കോട്ടയം യൂണിറ്റിൽ തിരുവനന്തപുരത്തുനിന്നുള്ള വാർത്തകൾ നോക്കുന്ന ഓണ്‍ലൈൻ സെക്ഷനിൽ ജോലി ചെയ്യുന്ന യുവതിയാണ് ഇന്ന് ഉച്ചയോടെ വിഷം കഴിച്ചത്. പിന്നാലെ തന്നെ സഹപ്രവര്‍ത്തകരും മറ്റും ഇടപെട്ട് വിഷം ഛര്‍ദ്ദിപ്പിച്ചു. വൈകുന്നേരം വരെ ഓഫീസില്‍ ഇരുത്തിയ ശേഷം എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കി മടക്കിയയക്കുകയായിരുന്നു. എന്നാൽ അപ്പോഴും ശമ്പളം ഒരു രൂപ പോലും കൊടുത്തില്ല.
മറ്റൊരു സ്ഥാപനത്തില്‍ ജോലിക്ക് വേണ്ടി എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ചോദിച്ചിട്ടും അത് നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല എന്നതും പ്രധാന കാരണമാണ്. ഇന്ന് ഉച്ചയോടെ യുവതി യൂണിറ്റിലെ റസിഡന്റ് മാനേജരുടെ ക്യാബിനിലെത്തി കത്ത് കൈമാറി. എന്നാൽ ഇത് രാജിക്കത്താണെന്ന് കരുതി മാനേജര്‍ തുറന്ന് നോക്കിയപ്പോഴാണ് ആത്മഹത്യാ കുറിപ്പാണെന്ന് മനസിലായത്.
സ്ഥാപനത്തിൽ നിന്നും ശമ്പളവും എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും തരാത്തതിനാല് ഓഫീസില്‍ ആത്മഹത്യ ചെയ്യുകയാണെന്നും തന്റെ മരണത്തിന്റെ ഉത്തരവാദി റസിഡന്റ് മാനേജരായിരിക്കുമെന്നും കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഈ കുറിപ്പ് വായിച്ച മാനേജര്‍ മറ്റ് ജീവനക്കാരെ കൂട്ടി യുവതിയെ തിരഞ്ഞപ്പോള്‍ ക്വാട്ടേഴ്സില്‍ വിഷം കഴിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
അവസാന അഞ്ച് കൊല്ലത്തോളമായി ഇവിടെ ജോലി ചെയ്യുകയാണ് യുവതി. അതേസമയം, മംഗളം പത്രത്തില്‍ ശമ്പളം മുടങ്ങിയിട്ട് മാസങ്ങളായി. ജീവനക്കാർ ഇത് വിഷയമാക്കിയപ്പോൾ ലേബര്‍ ഓഫീസര്‍ ഇടപെട്ട് രണ്ട് തവണ ചര്‍ച്ച നടത്തിയെങ്കിലും മാനേജ്മെന്റ് ഒരു മാസത്തെ ശമ്പളം പോലും നല്‍കാന്‍ തയ്യാറായില്ല. വീണ്ഡ്യം അടുത്തയാഴ്ച ലേബര്‍ ഓഫീസ് വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ശമ്പളകാര്യത്തില്‍ അന്നും തീരുമാനം ആയില്ലെങ്കില്‍ പണിമുടക്കാനാണ് മംഗളം സെല്ലിന്റെ തീരുമാനം.



