ജന്ദർ മന്ദിറിൽ നടക്കുന്ന ഗുസ്തി താരങ്ങളുടെ സമരം കവർ ചെയ്യരുതെന്ന മാനേജ്‌മെന്റ് നിർദേശത്തിൽ പ്രതിഷേധിച്ച്, പഞ്ചാബിൽ നിന്നുള്ള ചാനലായ പിടിസിയുടെ ഡൽഹി റിപ്പോർട്ടർ പർവീൺ അഹ്ലാവത് രാജിവച്ചു. ഞാൻ വിൽപനയ്ക്കും സമ്മർദ്ദത്തിനും വേണ്ടിയുള്ള ഒരു പത്രപ്രവർത്തകനല്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ രാജി.
പ്രവീൺ അഹ്ലാവത് ഇതുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ എഴുതിയത് ഇങ്ങിനെ:
ഇന്ന് ഞാൻ പി ടി സി വാർത്തകളിൽ നിന്ന് രാജി വെച്ചിരിക്കുന്നു. ജന്തർ മന്തറിലെ ഗുസ്തിക്കാരുടെ വാർത്ത വന്നതിന് പിന്നാലെ ഗുസ്തി താരങ്ങളുടെ വാർത്ത കാണിക്കരുതെന്ന് ചാനൽ സമ്മർദ്ദം ചെലുത്തി. പിന്നെ ഞാൻ വിൽപനയ്ക്കും സമ്മർദ്ദത്തിനും വേണ്ടിയുള്ള ഒരു പത്രപ്രവർത്തകനല്ല. ഞാൻ എന്റെ ചാമ്പ്യൻമാരായ ബജ്‌റംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവർക്കൊപ്പമാണ് നിൽക്കുന്നത്.
അതേസമയം, ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) തലവൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെയുള്ള ലൈംഗികാതിക്രമ ആരോപണങ്ങളിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഖാപ് പഞ്ചായത്തുകളും പ്രതിഷേധ ഗുസ്തിക്കാരും ഞായറാഴ്ച കേന്ദ്ര സർക്കാരിന് 10 ദിവസത്തെ അന്ത്യശാസനം നൽകി.
ഇന്ന് ഹരിയാന, രാജസ്ഥാൻ, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള 250 ഖാപ്പുകളുടെ പ്രതിനിധികളും നൂറുകണക്കിന് കർഷകരും പ്രതിഷേധ ഗുസ്തിക്കാർക്ക് പിന്തുണയുമായി ജന്തർമന്തറിൽ ഒത്തുകൂടിയിരുന്നു.



