ഇടുക്കിയിൽ വീണ്ടും ജോയ്‌സ് ജോർജ് സിപിഎം സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പിക്കുമ്പോഴും മുൻപുണ്ടായ കൊട്ടക്കാമ്പൂർ ഭൂമി വിവാദം പാർട്ടിയെ തെല്ലൊന്ന് ആശങ്കപ്പെടുത്തുന്നുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഇനിയുമുണ്ടായിട്ടില്ലെങ്കിലും ജോയ്‌സ് ജോർജ് തന്നെയാവും ഇടുക്കിയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി. ഭൂമി പ്രശ്നങ്ങൾക്ക് പുറമെ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സംരക്ഷണക്കുറവും ജോയ്സിന് ഇക്കുറി തലവേദന സൃഷ്ടിക്കും.
വട്ടവട കൊട്ടക്കാമ്പൂരിൽ 30 ഏക്കർ ഭൂമി വ്യാജ രേഖ ഉപയോഗിച്ച് കൈവശം വച്ചു എന്നാണ് ജോയ്‌സ് ജോർജിനും കുടുംബത്തിനുമെതിരെ ഉയർന്ന ആരോപണം. പട്ടികജാതിക്കാർക്ക് സർക്കാർ വിതരണം ചെയ്ത ഭൂമിയാണ് പിതാവും സഹോദരനുമുൾപ്പടെ ആറുപേരടങ്ങുന്ന ജോയ്‌സിന്റെ കുടുംബത്തിന്റെ കൈവശമുണ്ടായിരുന്നത്. രേഖകൾ വ്യാജമെന്ന് കണ്ടെത്തിയ ദേവികുളം സബ്. കളക്ടർ ഭൂമിയുടെ പട്ടയം റദ്ദുചെയ്തിരുന്നു. ഇതിനെതിരെ നടത്തിയ നിയമ വ്യവഹാരങ്ങൾ വിവാദമായിരുന്നു.
കൊട്ടക്കാമ്പൂരിൽ താമസിക്കുന്ന തമിഴ് വംശജരും പട്ടികജാതി വിഭാഗക്കാരുമായ മുരുകൻ, ഗണേശൻ, വീരമ്മാൾ, പൂങ്കൊടി, ലക്ഷ്‌മി, ബാലൻ, മാരിയമ്മാൾ, കുമാരക്കൾ എന്നിവരിൽനിന്ന് 2001ൽ ജോയ്സിെൻറ പിതാവ് ജോർജ് 32 ഏക്കർ പവർ ഓഫ് അറ്റോർണിയിലൂടെ കൈവശപ്പെടുത്തിയെന്ന് 2014ലാണ് കലക്‌ടർക്ക് പരാതി ലഭിക്കുന്നത്. വ്യാജരേഖകൾ ഉപയോഗിച്ച് ആദ്യ ഉടമകളുടെ പേരിൽ പട്ടയം തരപ്പെടുത്തി പിന്നീട് സ്വന്തമാക്കിയെന്നാണ് ജോയ്സിനെതിരെ ഉയർന്ന ആരോപണം.
കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് യു ഡി എഫ് വിട്ട് ഇടതുപാളയത്തിലെത്തിയതിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് എങ്ങനെ സ്വാധീനിക്കുമെന്നാണ് ആവർത്തനപോരാട്ടത്തിൽ ഇരു മുന്നണികളും ഉറ്റു നോക്കുന്നത്. കേരളാകോൺഗ്രസ് (എം) ഇടുക്കി സീറ്റിനായി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ജോയ്സിലൂടെ 2014 ആവർത്തിക്കുമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്. എന്നാൽ ഇടത് സ്ഥാനാർഥിയായി ആര് രംഗത്ത് വന്നാലും ഇടുക്കി യു ഡി എഫ് കോട്ടയായിരിക്കുമെന്ന് ഡീൻ കുര്യാക്കോസും പറയുന്നു.



