...
Home News Kerala ഭ്രാന്താണെങ്കിൽ ചങ്ങലക്കിടണം

ഭ്രാന്താണെങ്കിൽ ചങ്ങലക്കിടണം

എത്രയോ അധികം ജീവനക്കാർക്ക് നേരിട്ടും അല്ലാതെയും അന്നവും അഭയവും നൽകുന്ന കെ.എസ്.ആർ.ടി.സി.യുടെ കടയ്ക്കൽ കത്തിവച്ച് നശിപ്പിച്ചതിൽ തൊഴിലാളികൾക്കും ട്രേഡ് യൂണിയനുകൾക്കും സാരമായ പങ്കുണ്ട്.

212

| പ്രൊഫ ജി ബാലചന്ദ്രൻ

കാട്ടാക്കടയിൽ മകൾക്ക് വേണ്ടി ബസ് കൺസഷൻ പാസ് വാങ്ങിക്കാൻ എത്തിയ അച്ഛനെ മകൾക്ക് മുന്നിൽ വച്ച് തല്ലിച്ചതച്ച കെ.എസ്.ആർ.ടി. സി. ജീവനക്കാരുടെ നടപടി നീചവും നിന്ദ്യവുമാണ്. പൊതുജനങ്ങളോട് മാന്യമായ് ഇടപെടേണ്ട പൊതുമേഖലാസ്ഥാപനം ജനങ്ങളോട് എങ്ങനെ പെരുമാറുന്നു എന്നതിൻ്റെ നേർക്കാഴ്ചയാണ് കണ്ടത്. ചോദിക്കാനും പറയാനും ആരുമില്ലാത്ത തെരുവു ഗുണ്ടകളുടെ നിലവാരത്തിലേക്ക് ആ സ്ഥാപനത്തിലെ തൊഴിലാളികൾ അധ:പതിച്ചെങ്കിൽ അതിനുത്തരവാദി കോർപ്പറേഷൻ മാനേജ്മെൻറും കേരള സർക്കാരും തന്നെയാണ്.

പൊതുജനങ്ങളുടെ യാത്രാ സംവിധാനം പൊതുമേഖലയിൽ ആകണമെന്ന നിശ്ചയദാർഢ്യത്തോടെ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് ശംഖ് മുദ്ര ചാർത്തി നൽകിയത് ശ്രീ ചിത്തിര തിരുനാൾ മഹാരാജാവാണ്. എന്നാൽ ഇeപ്പാൾ നഷ്ടത്തിലോടുക മാത്രമല്ല കെടുകാര്യസ്ഥതയും ധിക്കാരവും അഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് “മുടിയനായ പുത്രൻ ” എന്ന ദുഷ്പേര് ഈ സ്ഥാപനം സ്വന്തമാക്കിയിരിക്കുന്നു.

എത്രയോ അധികം ജീവനക്കാർക്ക് നേരിട്ടും അല്ലാതെയും അന്നവും അഭയവും നൽകുന്ന കെ.എസ്.ആർ.ടി.സി.യുടെ കടയ്ക്കൽ കത്തിവച്ച് നശിപ്പിച്ചതിൽ തൊഴിലാളികൾക്കും ട്രേഡ് യൂണിയനുകൾക്കും സാരമായ പങ്കുണ്ട്. സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കുന്നതിൽ ഉൾപ്പെടെ തൊഴിലാളി സംഘടനകൾ നടത്തുന്ന ദുർവാശി കെ .എസ് . ആർ.ടി .സി യെ നശിപ്പിക്കും.

യാത്രക്കാരോട് അപമര്യാദയായി പെരുമാറിയും, സ്റ്റോപ്പിൽ നിർത്താതെ ഡബ്ൾ ബെല്ലടിച്ചും, സ്പെയർ പാർട്ടുകൾ ഊരി വിറ്റും ഇനിയും ഈ കള്ളക്കളി തുടരരുത്. പറയാനുള്ളത് മാനേജ്മെൻറിനോടും സർക്കാരിനോടുമാണ് . പൊതുജനം കഴുതയല്ല. മറ്റു സംസ്ഥാനങ്ങളിലെ ട്രാൻസ്പോർട്ട് ലാഭത്തിൽ നടക്കുമ്പോൾ ഇവിടെ മാത്രം എന്തേ ഇത്ര നഷ്ട്ടം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.