| കെ സഹദേവൻ
അദാനി ഓഹരിത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് രണ്ട് നീക്കങ്ങളാണ് ഏറ്റവും പുതുതായി SEBI (Securities & Exchange Board of India)യുടെ ഭാഗത്തുനിന്ന് അടുത്ത ദിവസങ്ങളില്‍ ഉണ്ടായിട്ടുള്ളത്. അതിലൊന്ന്, അദാനി കേസ് അന്വേഷണത്തിനുള്ള സമയപരിധി ആറു മാസത്തേക്ക് കൂടി നീട്ടിക്കിട്ടാന്‍ സുപ്രീം കോടതിയെ സമീപിച്ചതാണ്.
രണ്ടാമത്തേത്, വിദേശ ഷെല്‍ കമ്പനികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ വിദേശ രാജ്യങ്ങളിലെ നിയന്ത്രണ ഏജന്‍സികളെ നിര്‍ബന്ധിക്കുന്നതിനായി ഇന്ത്യയുടെ law enforcement agencyയെ സമീപിക്കാന്‍ തീരുമാനിച്ചതാണ്.
സെബിയുടെ ഭാഗത്തുനിന്നുള്ള ഈ രണ്ട് നടപടികളും കേസിന്റെ കാര്യത്തില്‍ വളരെ നിര്‍ണ്ണായകമാണ്. കാലാവധി നീട്ടിക്കിട്ടാനുള്ള സെബിയുടെ അഭ്യര്‍ത്ഥനയ്ക്ക് പിന്നില്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ ഉണ്ടെന്നുള്ളത് ഉറപ്പാണ്. ആറ് മാസം കൂടി അനുവദിക്കുമ്പോള്‍ സംഭവിക്കാവുന്നത്, ക്രമക്കേടുകളില്‍ സാധ്യമായ ഇടപെടലുകള്‍ നടത്തി സെറ്റ്ല്‍ ചെയ്യാന്‍ അദാനി ഗ്രൂപ്പിന് ആവശ്യമായ സമയം അനുവദിക്കുക എന്നതാണ്.
മറ്റൊന്ന്, 2024ന് നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് വരെ കാര്യങ്ങള്‍ നീട്ടിക്കൊണ്ടുപോകുകയും സര്‍ക്കാരിന് അനുകൂലമായ ഒരു അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കി അവതരിപ്പിക്കുക എന്നതുമാണ്. SEBIയുടെ മുന്നിലെത്തിയ കേസുകളില്‍ പലതും അന്വേഷണം എങ്ങുമെത്തിക്കാതെ നീട്ടിക്കൊണ്ടിപോയ ചരിത്രങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച അന്വേഷണ സംവിധാനങ്ങള്‍ സെബിക്ക് സ്വന്തമായുണ്ടെന്ന് മുന്‍ ചെയര്‍മാന്‍ യുകെ സിന്‍ഹ ആവര്‍ത്തിച്ച് പറയുമ്പോഴും (സിന്‍ഹയുമായുള്ള കരണ്‍ ഥാപ്പറിന്റെ അഭിമുഖം- https://youtu.be/5szsK-TcjAc -the wire)
അന്വേഷണ കാലാവധി അഞ്ച് വര്‍ഷത്തില്‍ കുടുതല്‍ വേണ്ടിവന്ന നിരവധി കേസുകളുണ്ട്. Satyam, NSEL, Punjab Natinal Bank, IL & FS എ്ന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ ശ്രദ്ധിക്കുക (IL&FS വിഷയത്തെക്കുറിച്ച് മുമ്പ് തയ്യാറാക്കിയ വീഡിയോ കാണാം. https://youtu.be/u_5RWxezd8w – alter Narratives ). കൂടാതെ അംബാനി ബിസിനസ് സാമ്രാജ്യത്തെ സംബന്ധിച്ച അമ്പേഷത്തിന് ഏതാണ്ട് രണ്ട് പതിറ്റാണ്ടുകാലമാണ് സെബിക്ക് വേണ്ടിവന്നത്.
രാഷ്ട്രീയ പരിഗണനകളും തെരഞ്ഞെടുപ്പുകളും മുന്നില്‍കണ്ടുകൊണ്ടുള്ള ഇടപെടല്‍ സാധ്യതകളാണ് കാലാവധി നീട്ടിക്കൊണ്ടുപോകുന്നതിലൂടെ SEBI ആഗ്രഹിക്കുന്നത്. ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്‌റ്റേര്‍സിനെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ വിദേശ രാജ്യങ്ങളിലെ നിയന്ത്രണ ഏജന്‍സികളെ സന്നദ്ധമാക്കുന്നതിന് ലോ എന്‍ഫോര്‍സ്‌മെന്റ് ഏജന്‍സികളെ സമീപിക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ SEBIക്ക് സാധിച്ചുവെന്നത് യാഥാര്‍ത്ഥ്യമാണ്. ഈ വിഷയത്തില്‍ ലോ എന്‍ഫോര്‍സ്‌മെന്റ് എന്ത് നിലപാട് എടുക്കുമെന്നും വിദേശ നിക്ഷേപകരെ സംബന്ധിച്ച വിവരങ്ങള്‍ എത്രത്തോളം ലഭ്യമാക്കാന്‍ അനുവദിക്കും എന്നതൊക്കെ ഇനിയുള്ള നാളുകളില്‍ കാണാനിരിക്കുന്നതേയുള്ളൂ.



