| സയിദ് അബി
2016 മുതൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഒരു പരിഷ്കാരത്തിന്റെ പ്രധാനപ്പെട്ടൊരു ഘട്ടത്തിൽ ഭരണകൂട ഭീകരത സൃഷ്ടിക്കുന്ന ഇരകളുടെ ആദ്യ ശ്രേണിയിൽ ഇടമുള്ള കമ്മ്യൂണിസ്റ്റുകാരുടെ പിടച്ചിലുകൾക്ക് പുതിയൊരു പരസ്യാവിഷ്‌കാരം വരുകയാണ്.
എന്നാൽ ഈ ആവിഷ്കാരങ്ങൾ കൊണ്ട് വല്ല മാറ്റവും സാധ്യമാവുമോ? അങ്ങനെ ഒരു മാറ്റം കൊണ്ട് പൊളിക്കാനോ ദുർബലപ്പെടുത്താനോ കഴിയുന്ന പരിഷ്കാരമാണോ പാർട്ടിയുടെ പിന്തുണയോടെ സർക്കാർ 2016 ൽ തുടക്കം കുറിച്ചത്?!
രേഖപ്പെടുത്തപ്പെട്ട പുന്നപ്ര-വയലാർ സമരം മുതലിങ്ങോട്ട് ഒരു സാമൂഹിക പ്രശ്നത്തിന്റെയും പരിഹാരം യോജിപ്പിലൂടെ ഭരണകൂടവും പോലീസും കമ്യൂണിസ്റ്റുകാരും ഒറ്റകെട്ടായി എടുത്തിട്ടില്ല.ഒരു പ്രശ്നത്തിന്റെ പരിഹാരമായി കമ്യൂണിസ്റ്റുകാരൻ കാണുന്നത് പ്രശ്നത്തിൽ ഉൾപ്പെട്ട ഇരയുടെ സാമൂഹികനിലയെ പരിഗണിച്ചുകൊണ്ടുള്ള മൂല്യത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും.പോലീസ് എന്നും സംസാരിക്കുക പ്രശ്നത്തോടുള്ള ഭരണകൂട സമീപനവും നിയമപരിഹാരവും മാത്രമായിരിക്കും.
അത്കൊണ്ട് കമ്യൂണിസ്റ്റുകാർ നിരന്തരം ഇടപെട്ടും പരിഹരിച്ചും പരിശോധിച്ചും പോന്ന സംവിധാനമാണ് പോലീസ് വകുപ്പ്. ഭരണമുള്ളപ്പോൾ നിയമത്തിനുള്ളിൽ നിന്ന് ഇടപെട്ടും തിരുത്തിയും മുമ്പോട്ട് പോകും.പോലീസിന്റെ ഭാഷയോട് കൂടുതൽ വഴക്കമുള്ള വലത്പക്ഷം ഭരിക്കുമ്പോൾ തർക്കിച്ചും കലഹിച്ചും പോരടിച്ചും മുമ്പോട്ട് പോകും. ആര് ഭരിച്ചാലും പോലീസിനെ പൂർണമായി കണക്കിലെടുത്ത് കൊണ്ട് നാടിന്റെ എല്ലാ ചലനങ്ങളും ആവിഷ്കരിക്കുക എന്ന രീതി കമ്യൂണിസ്റ്റ് രീതിയല്ല.പകരം രാഷ്ട്രീയ അധികാരം വെച്ച് ഇടകലർന്ന് ഇടപ്പെട്ട് തിരുത്തിക്കുക എന്നതാണ് നേരായ വഴി.
ആ വഴിയാണ് 2016 ൽ അടച്ചത്.മാനുഷികമായ രാഷ്ട്രീയ ഇടപെടലുകളിൽ കാര്യങ്ങളെ ന്യായമായി കണ്ടിരുന്ന പോലീസുകാർക്ക് സംശയമായി. ഇനി ഇപ്പോൾ ഏത് വഴിയാണ് സ്വീകരിക്കുക. പോലീസുകാർക്ക് സ്വന്തം ഡ്യൂട്ടി നിർവഹിക്കാം എന്നായി ഉത്തരം. ഒരു തരത്തിലുള്ള ബാഹ്യ ഇടപെടലുകളും ആവിശ്യമില്ല.എല്ലാ രാഷ്ട്രീയക്കാരെയും അകറ്റി നിർത്തുക.
പോലീസിൽ സംഭവിച്ച മാറ്റം. ?
എല്ലാവരോടും സഹകരിച്ചും സംസാരിച്ചും ക്രമസമാധാനം മുമ്പോട്ട് കൊണ്ട് പോകുന്ന ഒരു സൗഹൃദരീതി ആയിരുന്നു കേരളപൊലീസിന്. ആ സൗഹൃദഅന്തരീക്ഷത്തിന് ചില പോരായ്മകളും പ്രശ്നങ്ങളും ഉണ്ടായിരുന്നു. അനാവശ്യമായ ഇടപെടലുകൾ ചില സമയങ്ങളിൽ പോലീസിനെ നിയമം നടപ്പിലാക്കുന്നതിൽ നിന്ന് തടഞ്ഞിരുന്നു. എന്നാൽ ആ പോരായ്മകളെ പിണറായി വിജയൻ ഇല്ലാതാക്കാൻ അപകടകരമായ പരിഷ്കാരമാണ് മുമ്പോട്ട് വെച്ചത്.
ചർച്ചകൾക്ക് സ്വാധീനമുള്ള സമൂഹത്തിൽ ഇങ്ങനെ ഒരു മാറ്റം പൊലീസിന് പോലും അത്ഭുതമായി. ചെറിയ നാട്ടിലെ പൊതുപ്രവർത്തകർക്ക് വിലക്ക് പ്രഖ്യാപിച്ച് കൊണ്ടാണ് പോലീസ് സ്റ്റേഷനുകൾ പുതിയ രീതി തുടങ്ങിയത്.അത് പ്രാബല്യത്തിൽ വരുത്താൻ നന്നായി ബുദ്ധിമുട്ടി.പിന്നീട് അതിന്റെ വലുപ്പം വളർന്ന് വന്നു.ചെറിയ നേതാക്കളിൽ നിന്ന് മന്ത്രിമാർ വരെ അതിന്റെ രൂക്ഷത അനുഭവിച്ചു. ഇപ്പോൾ തിരിച്ചിറങ്ങാൻ കഴിയാത്തൊരു ഘട്ടത്തിലാണ്.
രാഷ്ട്രീയക്കാരായ പൊലീസുകാർ എന്ത് ചെയ്യും? ഉന്നത ഉദ്യോഗസ്ഥർ എന്ത് പണിയെടുക്കും.ഉള്ളിൽ കൊടും വിഷം വെച്ച് പുറത്തെ സമ്മർദ്ദം കൊണ്ട് മാത്രം മാന്യരായ ഉദ്യോസ്ഥർ എന്ത് ചെയ്യും? അങ്ങനെ ഉള്ളവരില്ല എന്ന് സിപിഐഎമ്മും സർക്കാരും പറയില്ല.
അങ്ങനെ ഉള്ളവരുടെ കാലമായിരുന്നു 2016 മുതൽ.അവരിൽ സംഘികൾ ഉണ്ടാകാം.കോൺഗ്രസുകാർ ഉണ്ടാകാം, സുഡാപ്പിക്കൾ ഉണ്ടാകാം, അങ്ങനെ രാഷ്ട്രീയക്കാരായ പോലീസുകാർ വഴി വകുപ്പിൽ രാഷ്ട്രീയം നിലനിന്നു.കൂട്ടത്തിൽ ഭരണകൂടത്തിന്റെ ഭാഷയും ശൈലിയും നന്നായി ഉപയോഗിക്കാൻ പോലീസിനായി.ഇതൊന്നും പെട്ടെന്ന് നടക്കുന്ന കാര്യമായിരുന്നില്ല. 2016 വരെ ശീലിച്ച പലതും പതുകെ പതുകെ മാത്രമേ മാറ്റാനാകുമായിരുന്നൊള്ളു. പതിറ്റാണ്ടുകൾ എടുത്ത് കമ്യൂണിസ്റ്റുകാർ അടക്കമുള്ളവർ സമരം ചെയ്തും കലഹിച്ചും നേടിയ പോലീസിനോട് സംസാരിക്കാനുള്ള അവകാശങ്ങൾ വർഷങ്ങൾ എടുത്ത് മാത്രമേ മാറ്റാൻ കഴിയുമായിരുന്നൊള്ളു. 2022 ആകുമ്പോൾ ഈ പരിഷ്‌കാരങ്ങൾ കൊണ്ട് വന്നിട്ട് 6 കൊല്ലം തികയുന്നു. ഇനിയൊരു 25 കൊല്ലം പണിയെടുത്താലും സാധാരണക്കാരന്,ഒരു സിപിഐഎം കാരന് നേടിയെടുക്കാനാവുന്ന അവകാശങ്ങളുടെ എല്ലാ വേരുകളും അറത്ത് കഴിഞ്ഞു.
പോലീസ് വകുപ്പിൽ നിന്ന് സിപിഐഎം മാറിയപ്പോൾ മറ്റ് രാഷ്ട്രീയങ്ങളുള്ള പോലീസുകാർ വഴി സംഘിനും കോൺഗ്രസിനും കൂടുതൽ ഇടം കൈവന്നു.അവർക്ക് ആവിശ്യത്തിന് കാര്യങ്ങൾ ചോർന്ന് കിട്ടി. സംഭാഷണം ഇല്ലാതെ തന്നെ ബിജെപിക്ക് കാര്യങ്ങൾ നടത്താനാവുന്നുണ്ട്. അവരുടെ കേന്ദ്രഭരണം കൊണ്ട് ഉന്നത ഉദ്യോഗസ്ഥരെ നേരിട്ടല്ലാതെ നിയന്ത്രിക്കാനാവുന്നുണ്ട്.
ഫലത്തിൽ പിണറായി വിജയന്റെ പാർട്ടി മാത്രം പിണറായി പോലീസിനെ നിരീക്ഷിക്കാതെ മാറിനിന്നു. സിപിഐഎം നേതാക്കൾക്ക് ഇപ്പോഴൊരു ചരിത്ര ഘട്ടമാണ്.6 കൊല്ലം കൊണ്ട് പോലീസിൽ വരുത്തിയ മാറ്റങ്ങളുടെ ബലത്തിൽ ഒലിച്ച് പോയ ഒന്നും തടയാൻ ശ്രമിക്കാതിരുന്ന പാർട്ടിക്ക് നഷ്ടക്കണക്ക് എടുക്കേണ്ട സമയമാണിത്.എത്രയോ ചെറുപ്പക്കാർ ഈ പാർട്ടിക്ക് നഷ്ടപെട്ടപ്പോഴും പോലീസുകാർ രാഷ്ട്രീയമില്ല എന്ന കള്ളങ്ങൾ കൊണ്ട് പരിഹസിച്ചപ്പോഴും മൗനം കൊണ്ട് ഇരുന്നവരുടെ നിലവിളിയുടെ കാലമാണ് ഇനി വരുന്നത്.
രണ്ടാഴ്ച മുമ്പ് സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസും ജില്ലാ സെക്രട്ടറിയും അക്രമിക്കപ്പെട്ടിട്ട് കാര്യമായൊരു പ്രതികരണവും സാധാരണ പാർട്ടി പ്രവർത്തകരിൽ നിന്ന് ഉണ്ടായില്ല.അവരുടെ നിലവിളിയുടെ കാലത്ത് ഉണ്ടായിരുന്ന ക്രൂരമായ നിസ്സംഗതകൾ ഇപ്പോഴും തളം കെട്ടി നിൽക്കുന്നുണ്ട്.
സിപിഐഎം സമ്മേളങ്ങൾ അവസാനിച്ചിട്ട് മാസങ്ങളായി. ഓരോ ജില്ലാ സമ്മേളനങ്ങളിലും ഉയർന്ന പോലീസിനെതിരെയുള്ള പരാതികൾ പാർട്ടി നേതൃത്വം പരിശോധിച്ചോ? നടപടി എടുത്തോ? തിരുത്തലുകൾ വന്നിരുന്നോ? പാർട്ടിയുടെ സമ്മേളനങ്ങളിൽ പോലും ഉയർന്ന വിമർശനങ്ങളെ ഗൗനിക്കാതെ നേതൃത്വം സർക്കാരിന് കുഴലൂത്ത് നടത്തി കൊണ്ടിരുന്നു.
ഇന്നിപ്പോൾ ഒരു സ്റ്റേറ്റ് മന്ത്രിയോട് തർക്കിക്കുന്ന പോലീസുകാർ ഉണ്ടായി വരുന്നു.അവരത് റെക്കോർഡ് ചെയ്ത് മാധ്യമങ്ങൾക്ക് കൊടുക്കുന്നു, മന്ത്രിയെ കളിയാക്കുന്നു.സിപിഐഎമ്മിന്റെ രണ്ട് ജില്ലാ സെക്രട്ടറിയേറ്റ് പോലീസിനെതിരെ പ്രമേയം കൊണ്ട് വരുന്നു. മാധ്യമങ്ങൾക്ക് പോലും കളിയാക്കാൻ തോന്നിക്കുന്ന നിലവിളികൾ.
എന്താണ് പോലീസിൽ നിങ്ങൾ കൊണ്ട് വന്ന പരിഷ്കാരങ്ങളുടെ റിസൾട്ട് എന്ന് പാർട്ടി മന്ത്രിയോട് ചോദിക്കാൻ ധൈര്യമില്ലാതെ ജനങ്ങളെ അണിനിരത്തി നേരിടുമെന്ന്! ഏത് ജനം?
കൃത്യമായി പറഞ്ഞാൽ 2018 മുതൽ ഈ പോക്ക് നാശത്തിലേക്കാണെന്നും പാർട്ടി പ്രവർത്തകരെയും അനുഭാവികളെയും ലക്ഷ്യം വെക്കുന്ന പോലീസ് നടപടികൾ അവസാനിപ്പിക്കണമെന്നും ആവിശ്യപ്പെട്ട്, അവസാനം കീഴടങ്ങി തോറ്റ് പോയ ജനങ്ങളെ കൂട്ടി വരുമെന്നാണോ പറയ്യുന്നത്! അണികൾക്കും പ്രവർത്തകർക്കുമൊപ്പം അന്ന് നിൽക്കാത്തവർ ഇന്ന് നടത്തുന്ന കസർത്തുകൾ ഒരു പരിഷ്‌കാരം വരുത്തിയ നാശത്തിന്റെ അവസാനത്തെ പിടച്ചിലാണ്.
പൊലീസിന് അവസരങ്ങൾ 2026 വരെ ഉണ്ട്.അതിന് ശേഷമുള്ള കാലത്തും ഭരണകൂടത്തിനൊപ്പം കൃത്യമായി സഞ്ചരിക്കാനുള്ള ഭൂമിക അന്നേരം പണിത് കഴിയും. സിപിഐഎം ഇനി എന്ത് ചെയ്യും എന്നാണ് കാത്തിരിക്കുന്ന കൗതുകമുള്ള കാര്യം,2026 വരെ കാര്യമായൊന്നും ചെയ്യാൻ സാധ്യതയില്ല. അതിന് ശേഷം ചെയ്യുന്ന ഓരോന്നും കൂടുതൽ പരിഹാസ്യമായി ചിത്രീകരിക്കപ്പെടും.



