| പിജി പ്രേംലാൽ
കഥാപാത്രങ്ങളുടെ വൈകാരികലോകങ്ങളെ സമർത്ഥമായി പകർത്തിയ ചലച്ചിത്രകാരന്മാർ നിരവധിയുണ്ടായിട്ടുണ്ട്. എന്നാൽ തന്റെ കഥാപാത്രങ്ങളുടെ സാമൂഹികലോകവും അതിനോടുള്ള ഓരോ കഥാപാത്രത്തിന്റെയും സൂക്ഷ്മമായ ആന്തരികപ്രതികരണങ്ങളും ചരിത്രബോധത്തോടെയും കാലബന്ധിതമായും (ഒപ്പം കാലാതീതമായും!) ആവിഷ്ക്കരിക്കാൻ ശേഷിയുണ്ടായിരുന്ന സംവിധായകർ വിരലിലെണ്ണാൻ പോലുമില്ല.
കച്ചവടസിനിമയുടെ കുതിരവേഗങ്ങൾക്കും കലാസിനിമയുടെ മന്ദതാളത്തിനുമിടയിൽ കൂടുതൽ യാഥാർത്ഥ്യബോധം അനുഭവപ്പെടുത്തുന്ന മദ്ധ്യവർത്തിസിനിമയുടെ രസവേഗങ്ങളെ ക്രമപ്പെടുത്തിയവരിൽ മുൻപേരുകാരനാണ് ജോർജ് സർ.
പറയാനുള്ള വിഷയങ്ങളെ അവയുടെ സ്വഭാവസവിശേഷതകൾ ഉൾക്കൊണ്ട് വ്യത്യസ്ത ജോണറുകളിലേക്ക് ഇത്രമേൽ വൈവിദ്ധ്യാത്മകമായി രൂപപ്പെടുത്തിയ മറ്റൊരു ചലച്ചിത്രകാരൻ ഇന്ത്യൻ സിനിമയിൽ മറ്റൊരാളില്ല. സൈക്കോളജിക്കൽ ത്രില്ലറുകളും ആക്ഷേപഹാസ്യവും സ്ത്രീപക്ഷരാഷ്ട്രീയവും ഫാമിലിഡ്രാമയും ക്രൈം ഇൻവെസ്റ്റിഗേഷനുകളും എന്നു വേണ്ട, സയൻസ് ഫിക്ഷനൊഴികെ മറ്റെല്ലാ വിഭാഗങ്ങളിലും പെട്ട സിനിമകളിലൂടെയും കെ.ജി ജോർജ് എന്ന സംവിധായകന്റെ മാന്ത്രികസ്പർശം പ്രേക്ഷകർ അറിഞ്ഞു.
ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനമോ സംവിധാനസഹായിയായ പശ്ചാത്തലമോ കൈമുതലായില്ലാതെ സംവിധായകനാകാൻ ഇറങ്ങിത്തിരിക്കുമ്പോൾ മാസ്റ്റേഴ്സിന്റെ സിനിമകൾ കണ്ട് വിസ്മയിക്കുകയും മോഹിക്കുകയും ചെയ്ത് നെഞ്ചിലൊട്ടിയ പ്രചോദനങ്ങളോടാണ് കടപ്പാട് . ആ പ്രചോദനങ്ങളിലെ മുഖ്യകാരണക്കാരന്… മനസ്സിലെ ഒന്നാം ഗുരുവിന്… ആദരാഞ്ജലി.



