| പികെ സുരേഷ് കുമാർ
മനസ്സിലാക്കാൻ കഴിഞ്ഞിടത്തോളം ലേക് ഷോർ ആശുപത്രിയിലെ 2009ലെ അവയദാന പ്രശ്നം രേഖാപരമായ നടപടിക്രമങ്ങളിലെ വീഴ്ച എന്നാണറിയുന്നത്.. മസ്തിഷ്ക മരണം സംഭവിക്കുന്ന കേസുകളിൽ അവവ ദാനം നിർവഹിക്കുന്നതിനായി സംസ്ഥാന സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയുണ്ട്. 2012 ആഗസ്റ്റ് 12 ന് നിലവിൽ വന്ന പദ്ധതി ഇപ്പോൾ കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.
അതിന് മുമ്പ് ഇന്ത്യാ ഗവൺമെന്റ് ഓർഗൻ ട്രാൻസ്പ്ലാന്റുമായി ബന്ധപ്പെട്ട് 1994 ലെ ആക്ടും (THOA) അതിന്റെ അനുബന്ധമായ 1995 ലെ റൂളും അമെൻഡ്മെന്റ്സും , കേരള ഗവൺമെന്റ് ഓർഡറുകൾ, സ്റ്റാന്റേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ ഒക്കെ പ്രകാരമാണ് അവയവ ദാന നടപടി ക്രമങ്ങൾ നടന്നിരുന്നത്. ഒരാൾ ബ്രെയിൻ ഡത്ത് ആണെന്ന് സ്ഥിരീകരിക്കുന്നതിന് നാലംഗ ഡോക്ടേഴ്സിന്റെ പാനൽ വേണം.
- ഹോസ്പിറ്റലിന്റെ അഡ്മിനിസ്ട്രേഷൻ ഇൻ ചാർജ്.
- ന്യൂറോളജിസ്റ്റ് / ന്യൂറോ സർജൻ
- രോഗിയെ ചികിസിച്ചു കൊണ്ടിരിക്കുന്ന ഡോക്ടർ
- ഹോസ്പിറ്റൽ നൽകുന്ന പാനലിൽ നിന്ന് കോമ്പറ്റിറ്റീവ് അഥോറിറ്റി അപ്രൂവ് ചെയ്ത ഡോക്ടർ ( ഈ നാല് പേരും ഒരേ ആശുപത്രിയിൽ നിന്നായാലും പ്രശ്നമില്ല എന്നായിരുന്നു 2012 വരെയുള്ള സ്ഥിതി )
2012 ൽ മൃതസഞ്ജീവനി പദ്ധതി ആരംഭിച്ചതിന് ശേഷം നടപടികൾ ഇപ്രകാരമാണ്. ഓർഗൻ വേണ്ടവർ അവയവമാറ്റത്തിന് സംവിധാനവും ലൈസൻസും ഉള്ള ആശുപത്രികൾ വഴി മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്യാം.. കേരളത്തിലെ സർക്കാർ – സ്വകാര്യ ആശുപത്രികളിൽ മസ്തിഷ്‌കമരണം സംഭവിച്ചാൽ അക്കാര്യം മൃതസഞ്ജീവനിയിൽ അറിയിക്കുന്നു.
മസ്തിഷ്‌കമരണം സംഭവിച്ചവരുടെ കുടംബാംഗങ്ങളുടെ സമ്മതത്തോടെ പ്രവർത്തനസജ്ജമായ അവയവം എടുക്കുന്നതും സർക്കാർ ലിസ്റ്റിൽ കാത്തിരിക്കുന്നവർക്ക് മുൻഗണനാ ക്രമത്തിൽ നൽകുന്നതും മൃതസഞ്ജീവനി വഴിയാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് മൃതസഞ്ജീവനി ടീം. ( ശ്രദ്ധിക്കുക സർക്കാർ ലിസ്റ്റിലെ മുൻഗണനാ ക്രമം വഴി മാത്രമാണ് ഇപ്പോൾ കാര്യങ്ങൾ നടക്കുന്നത് )
അവയവദാന സന്നദ്ധതയുള്ളവരുടെയും നിർദ്ദിഷ്ട സ്വീകർത്താക്കളുടെയും രജിസ്ട്രി (കേരള നെറ്റ്‌വർക്ക് ഫോർ ഓർഗൺ ഷെയറിംഗ്) ഇതിന്റെ ഭാഗമായി സൂക്ഷിക്കുന്നുണ്ട്. സംസ്ഥാനത്ത് അവയവം മാറ്റിവെക്കേണ്ട രോഗികളുടെ വിവരങ്ങളും, മരണാനന്തരം അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറാകുന്നവരുടെ വിവരങ്ങളും ഈ രജിസ്ട്രിയുടെ ഭാഗമായി സൂക്ഷിക്കുന്നുണ്ട്.
അവയവക്കൈമാറ്റത്തിൽ സുതാര്യത ഉറപ്പുവരുത്താൻ ഇതിന്റെ ഭാഗമായി സാധിക്കുന്നു. 2009 ൽ ഇത്തരം കൃത്യമായ മുൻഗണനാ പട്ടികകൾ ഇല്ലാതിരുന്നപ്പോൾ ആണ് ഈ അവയവ ദാന ശസ്ത്രക്രിയകൾ നടന്നിട്ടുള്ളത് .
പരാതി ഫയലിൽ സ്വീകരിക്കുന്നതിനുള്ള കാരണങ്ങൾ ഉത്തരവിൽ പറയണം എന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഈ കേസിൽ മജിസ്റ്റ്ട്രേറ്റ് , പ്രഥമദൃഷ്ട്യാ കേസുണ്ട് എന്ന നിഗമനത്തിനാധാ രമായ കാരണങ്ങൾ നിരത്തുകയാണ് ചെയ്യുന്നത്. അതു തെളിഞ്ഞ കുറ്റമോ ചാർജ് പോലുമോ അല്ല. തൽക്കാലം വിവാദങ്ങൾക്ക് പകരം വിവേക പൂർവം വിഷയത്തെ കാണാൻ ശ്രമിക്കാം. സാങ്കേതികയ്ക്ക് അപ്പുറത്ത് കോടതി കൃത്യമായ വിചാരണയിലൂടെ കാര്യങ്ങൾ പുറത്ത് കൊണ്ടു വരട്ടെ.
മറ്റൊരുകാര്യം, ഇപ്പോൾ അവയ മാറ്റ ശസ്ത്രക്രിയ മുഖ്യധാരയിൽ കത്തിച്ച് നിർത്താൻ ശ്രമിക്കുന്ന ദൃശ്യ മാധ്യമത്തിന്റെ ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ട്. 2009 ൽ നടന്ന വിഷയത്തിന്റെ പേരിൽ ലേക് ഷോർ ആശുപ്രത്രിയെ ഇപ്പോൾ വിവാദത്തിലാക്കാൻ ശ്രമിക്കുന്നത് 2019 ൽ പുതിയതായി എത്തിയ ഉടമകളെ ചെറിയ തോതിൽ താറടിക്കാൻ വേണ്ടി മാത്രമാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ വിവാദം ആളിപ്പടർന്നാൽ അപ്പുറത്ത് നേട്ടമുണ്ടാക്കുന്ന കൊച്ചിയിലെ തന്നെ മറ്റൊരു മൾട്ടി – സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്കാരും ചാനൽ ഉടമയും തമ്മിലുള്ള ബന്ധങ്ങൾ എന്തേ എല്ലാവരും മറന്നു പോകുന്നു.



