| പികെ സുരേഷ്‌കുമാർ
ഒരു വ്യക്തിയ്ക്ക് എതിരെ വ്യാജ വാർത്ത സൃഷ്ടിച്ചതിന്റെ ഗൂഢാലോചനയിൽ ആദ്യമായി പ്രതി ചേർക്കപ്പെട്ട ദൃശ്യ മാധ്യമ പ്രവർത്തകൻ ജനം ടിവിയുടെ വാർത്താ മേധാവി അനിൽ നമ്പ്യാർ ആയിരുന്നു. അന്നയാൾ സൂര്യ ടിവിയുടെ തിരുവനന്തപുരം ബ്യൂറോയിലെ റിപ്പോർട്ടറും സംസ്ഥാന മുഖ്യമന്ത്രി എകെ ആന്റണിയുമായിരുന്നു.
ഏഷ്യാനെറ്റിന്റെ പോക്സോ കേസിൽ ഗൂഢാലോചന കുറ്റം കൂടി ചുമത്തിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല. ചുമത്തിയിട്ടില്ലെങ്കിൽ ആ വകുപ്പും ചുമത്താനുള്ളത് ആ കേസിൽ ഉണ്ട്.. ഇപ്പോൾ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ നൽകിയ വ്യാജ വാർത്ത പരാതിയിൽ കെ എസ് യു നേതാക്കൾക്ക് ഒപ്പം ഏഷ്യാനെറ്റിന്റെ കൊച്ചി ബ്യൂറോയിലെ ചീഫ് റിപ്പോർട്ടർ അഖിലയ്ക്ക് എതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത് വാർത്ത ചെയ്തതിനല്ല , വ്യാജ വാർത്താ നിർമ്മിതിയുടെ ഗൂഢാലോചനയിൽ പങ്കാളി ആയതിനാലാണ്.
ഏഷ്യാനെറ്റിനെപ്പോലെ ആർഷോയ്ക്ക് എതിരെ വാർത്ത ചെയ്ത മനോരമ , മാതൃഭൂമി, 24, ജനം, ജയ്ഹിന്ദ്, മീഡിയ വൺ ചാനൽ പ്രവർത്തകർക്ക് എതിരെ പരാതിയോ കേസോ ഇല്ല… അതെന്തുകൊണ്ടാണ് ? ഉത്തരം ലളിതം. കെ എസ് യു ക്കാർ സൃഷ്ടിച്ച വ്യാജ വാർത്താ നിർമ്മിതിയുടെ ഗൂഢാലോചനയിൽ ഏഷ്യാനെറ്റിന്റെ പ്രവർത്തക മാത്രമാണ് മാധ്യമ മേഖലയിൽ നിന്ന് ഭാഗമായിട്ടുള്ളൂ.
മറ്റ് മാധ്യമങ്ങൾ ഈ ഗൂഢാലോചനയിൽ പങ്കാളികൾ ആണെങ്കിൽ അവർക്ക് എതിരെ പരാതി നൽകാനും പ്രതിഷേധിക്കാനും എസ്എഫ് ഐ യ്ക്ക് യാതൊരു മടിയുമില്ല.. അക്കാര്യം വർഷങ്ങൾക്ക് മുമ്പ് മഹാരാജാസിലെ എസ് എഫ് ഐ ക്കാർ തന്നെ കൊച്ചി പനമ്പിള്ളി നഗറിലെ മനോരമ ഓഫീസിലേക്ക് പടുകൂറ്റൻ മാർച്ച് നടത്തി തെളിയിച്ചതാണ്… ( രോഷാകുലരായ എസ് എഫ് ഐ ക്കാരിൽ നിന്ന് കൊച്ചി മനോരമക്കാർക്ക് തല്ലു കിട്ടുമെന്ന് പേടിച്ച് അന്നത്തെ മനോരമ എഡിറ്റർ സിപിഎം സംസ്ഥാന സെക്രട്ടറിയെ ഫോണിൽ വിളിച്ച് സഹായം അഭ്യർത്ഥിച്ചത് മറ്റൊരു രഹസ്യം )
മാധ്യമ സ്വാതന്ത്ര്യം എന്നത് , തങ്ങൾക്കിഷ്ടമല്ലാത്ത വ്യക്തികൾ, സ്ഥാപനങ്ങൾ, പ്രസ്ഥാനങ്ങൾ എന്നിവയ്ക്ക് എതിരെ വ്യാജ വാർത്തകൾ പടച്ചുവിടാനും അത്തരം വ്യാജ വാർത്താ നിർമ്മാണത്തിന്റെ ഗൂഢാലോചനയിൽ ഭാഗമാകാനും ഉള്ള ലൈസൻസല്ല. അൻവർ എം എൽ എ ചെയ്ത പോലെയും ഇപ്പോൾ അർഷോ ചെയ്ത പോലെയും വ്യാജ വാർത്താ നിർമ്മിതികൾക്കെതിരെ അതിന്റെ ഇരകൾ ഇറങ്ങി തിരിച്ചാൽ ഈ മാധ്യമപ്രവർത്തകരുടെ പപ്പും പൂടയും എപ്പോൾ പറിച്ചെറിയപ്പെട്ടു എന്ന് നോക്കിയാൽ മതി.
ഈ മാധ്യമ പ്രവർത്തകരുടെ വ്യാജ വാർത്താ നിർമ്മിതിയുടെ സമീപകാലത്തെ ഏറ്റവും വലിയ ഇര തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ ആണ്… തലസ്ഥാനത്തെ ബിജെപിയുടെ കുപ്പിയും കോഴിക്കാലും ശാപ്പിട്ട് പണവും വാങ്ങി എത്രയോ വ്യാജ വാർത്തകൾ ഇവർ ആര്യയ്ക്ക് എതിരെ കൈകാര്യം ചെയ്തിരിക്കുന്നു. ഇപ്പോൾ നടക്കുന്നത് പക വീട്ടലുകൾ ഒന്നുമല്ല .. മാധ്യമ വേട്ടകളുടെ ഇരകൾ നിയമ വഴിയിലൂടെ ചെറിയ പോരാട്ടം തുടങ്ങുന്നതാണ്.
തുടക്കം ഇങ്ങിനെ ആണെങ്കിൽ ഒടുക്കം കാണാൻ ഈ മാധ്യമപ്രവർത്തകർ ഉണ്ടാകില്ല… കാരണം അത് താങ്ങാൻഅവർക്കാവില്ല. നിയമത്തിന്റെ മുമ്പിൽ വ്യാജ വാർത്താ നിർമ്മാതാക്കൾക്ക് മാധ്യമ പ്രവർത്തകർ എന്ന നിലയിൽ ഒരു പരിഗണനയുമില്ല.. യഥാർത്ഥ കാര്യങ്ങൾ വസ്തുനിഷ്ഠമായി വ്യക്തമായ തെളിവുകളുടെ പിൻബലത്തിൽ ആർക്കെതിരെയും എന്തിനെ കുറിച്ചും നിർഭയം വാർത്തകൾ ചെയ്യാൻ ഇവിടെ ഒരു തടസ്സവുമില്ല. വാർത്തകൾ നേരായി തന്നെ ജനങ്ങളിലേക്ക് എത്തട്ടെ. വാർത്തകൾ ഉണ്ടാക്കി വിട്ടാൽ ഒടുക്കം ഉണ്ടാക്കുന്നവർ നിയമ നടപടികൾ നേരിടേണ്ടി വരും എന്നത് സ്വാഭാവികമാണ്.



