സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് എടുത്ത വായ്പയുടെ കുടിശ്ശികയായ 37.69 കോടി രൂപ തിരിച്ചടക്കാതിരുന്നതിനാൽ കൊച്ചിയില്‍ അറുപത് വര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന വസ്ത്രവ്യാപാര സ്ഥാപനമായ പാര്‍ത്ഥാസ് കണ്ടുകെട്ടി. ബാങ്ക് അധികൃതർ ജപ്തി നോട്ടീസ് നേരത്തെ തന്നെ നല്‍കിയിരുന്നെങ്കിലും വായ്പാ കുടിശ്ശിക അടയ്ക്കാന്‍ പാര്‍ത്ഥാസ് തയാറായിരുന്നില്ല എന്നാണ് വിവരം.
എറണാകുളം സൗത്തിൽ 19.6 സെന്റ് സ്ഥലത്ത് 27,753 ചതുരശ്ര അടി വിസ്തീര്‍ണത്തിൽ മൂന്ന് നില കെട്ടിടത്തിലാണ് പാര്‍ത്ഥാസ് പ്രവര്‍ത്തിച്ചിരുന്നത്. ഇവർക്ക് തിരുവനന്തപുരത്തും കോട്ടയത്തും ശാഖകളുണ്ട്. ബാങ്കില്‍ നിന്നും എടുത്ത വായ്പാ കുടിശ്ശിക എന്‍.പി.എ വിഭാഗത്തിലേക്ക് 2021 ജനുവരിയില്‍ മാറ്റപ്പെട്ടതാണ്. അതിനുശേഷം 2021 സെപ്റ്റംബറില്‍ ബാങ്ക് അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ അര്‍സിലിന് ഈ വായ്പ വിറ്റിരുന്നുവെന്നും സൗത്ത് ഇന്ത്യന്‍ ബാങ്ക് പറയുന്നു.
അതേസമയം, അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് ഇപ്പോള്‍ പാര്‍ത്ഥാസിനെ ജപ്തിയിലൂടെ ഏറ്റെടുത്തിരിക്കുന്നത്. കോട്ടയത്ത് എത്തിയ ഒരു റെഡ്ഡിയാര്‍ കുടുംബമാണ് പാര്‍ത്ഥാസിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്. പരേതനായ ലക്ഷ്മണ റെഡ്ഡിയാരും പരേതനായ ശ്രീനിവാസ റെഡ്ഡിയാരും ചേര്‍ന്നാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ സ്ഥാപനത്തിന് അടിത്തറയിട്ടത്.




