മാധ്യമങ്ങളുടെ പേരുകൾ ഉപയോഗിച്ച് വ്യാജ വാർത്തകൾ വരുന്നത് സാധാരണമാണ്. സത്യസന്ധമായി റിപ്പോർട്ട് ചെയ്യുന്ന വാർത്തകളെക്കാൾ വേഗത്തിൽ ഇത്തരം വ്യാജ വാർത്തകൾ ആളുകളിലേക്ക് എളുപ്പത്തിൽ എത്തുമെന്നതാണ് ഇതിലെ ഏറ്റവും വലിയ ബുദ്ധിമുട്ട്. സാധാരണക്കാരനെ സംബന്ധിച്ച് ആദ്യം കിട്ടുന്ന വിവരങ്ങൾ വെച്ച് കാര്യങ്ങൾ മനസിലാക്കുന്നതാണ് പതിവ് പിന്നീട് അതല്ല സത്യമെന്ന് പലപ്പോഴും അവർ അറിയാറുമില്ല. ഇങ്ങനെ വ്യാജ വാർത്തകൾ ഏറ്റവും കൂടുതൽ വരുന്നത് തിരഞ്ഞെടുപ്പ് കാലത്താണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരുന്ന വ്യാജ വാര്‍ത്തകള്‍ തടയാനുള്ള നീക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൈകോര്‍ത്തിരിക്കുകയാണ് ഗൂഗിള്‍. പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആധികാരികമായ വിവരങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. ഗൂഗിള്‍ സെര്‍ച്ച്, യൂട്യൂബ് എന്നിവയിലൂടെ വിശ്വാസയോഗ്യമായ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് ഗൂഗിളിന്റെ തീരുമാനം.
രാജ്യത്തെ മാധ്യമ സ്ഥാപനങ്ങളുടേയും ഫാക്ട് ചെക്കര്‍മാരുടേയും കണ്‍സോര്‍ഷ്യമായ ഇന്ത്യ ഇലക്ഷന്‍ ഫാക്ട് ചെക്കിങ് കളക്ടീവായ ‘ശക്തി’ യ്ക്കും ഗൂഗിള്‍ പിന്തുണ നല്‍കും. ‘ശക്തി’യുടെ സഹായത്തോടെ ഓണ്‍ലൈനിലെ തെറ്റായ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് ഗൂഗിളിന്റെ കണക്കുകൂട്ടല്‍. ശക്തി പ്രൊജക്ടിന്റെ ഭാഗമായി മാധ്യമ സ്ഥാപനങ്ങള്‍ക്കും ഫാക്ട് ചെക്കര്‍മാര്‍ക്കും ഫാക്ട് ചെക്കിങ് രീതികളും ഡീപ്പ് ഫേക്ക് ഡിറ്റക്ഷനും സംബന്ധിച്ച പരിശീലനം ഗൂഗിള്‍ നല്‍കും. കൂടാതെ ഗൂഗിളിന്റെ ഫാക്ട് ചെക്ക് എക്സ്പ്ലോറര്‍ പോലുള്ള ടൂളുകള്‍ പരിചയപ്പെടുത്തും. ഇത് കൂടുതല്‍ പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തല്‍. കൂടാതെ യൂട്യൂബിലെ എഐ നിര്‍മിത ഉള്ളടക്കങ്ങളെല്ലാം ലേബല്‍ ചെയ്യും. ജെമിനി പോലുള്ള എഐ ഉല്‍പന്നങ്ങളില്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് നിയന്ത്രണം വരുത്തുമെന്നും ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്.



