| എൻആർ അനഘ
ട്രോളിയും പരിഹസിച്ചും മാത്രം കളയേണ്ട വിഷയമല്ല കായംകുളം മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥി തോറ്റു, യുഡിഎഫ് വിജയിച്ചു എന്ന് വന്ന മനോരമ വാർത്ത. സാങ്കേതിക പ്രശ്നം കാരണമാണ് അത് ലൈവ് വന്നത് എന്ന് മനോരമയുടെ എഡിറ്റർ പോസ്റ്റ് ഇട്ടാലും തീരുന്ന വിഷയമല്ല ഇത്.
മനോരമ വാർത്തകൾ വായുവിൽ നിന്നും എഴുതി ഉണ്ടാക്കുകയാണ്, ഭാവനയിൽ നിർമിക്കപ്പെടുന്ന വാർത്തകൾ ആണ് മനോരമയുടെത് എന്ന് നമ്മൾ ഇടത് പക്ഷം കാലങ്ങളായി പറയുന്ന കാര്യത്തിൻ്റെ ഏറ്റവും വ്യക്തമായ തെളിവാണ് മനോരമയുടെ നിർഭാഗ്യവശാൽ പുറത്ത് വന്നത്.
ഈ വാർത്ത തന്നെ നോക്കൂ, എൽഡിഎഫ് സ്ഥാനാർഥി പ്രതിഭ തോറ്റു എന്ന് വെറുതേ എഴുതി ഇടുകയല്ല, തോൽക്കാനുണ്ടായ ‘ കാരണങ്ങൾ’ എന്നും പറഞ്ഞ് പല കാര്യങ്ങളാണ് മനോരമ എഴുതിയിട്ടിരിക്കുന്നത്. പ്രതിഭയുടെ ‘തോൽവിയുടെ കാരണങ്ങളെക്കുറിച്ചുള്ള പാർട്ടി ജില്ലാ കമ്മിറ്റിയൂടെ വിലയിരുത്തൽ’ പോലും മനോരമ ഭാവനയിൽ നിന്നും എഴുതി വിട്ടിട്ടുണ്ട്.
തോൽക്കാത്ത സ്ഥാനാർത്ഥിയുടെ പരാജയ കാരണങ്ങൾ ജില്ലാ കമ്മിറ്റിയും ജില്ലാ സെക്രട്ടറിയറ്റും വിലയിരുത്തി എന്നൊക്കെ പച്ചയ്ക്ക് നുണ എഴുതി പിടിപ്പിച്ചിരിക്കുകയാണ്. പ്രതിഭ എത്ര വോട്ടുകൾക്ക് തോറ്റ് എന്നത് മാത്രം (…….) ഇങ്ങനെ കുത്തിട്ട് പിന്നീട് ചേർക്കാൻ ഒഴിച്ചിട്ടിരിക്കുന്നതും വാർത്തയിൽ കാണാം. അതിനൊപ്പം തന്നെ “കനലൊരു തരി’ എന്ന് ആലപ്പുഴ എംപി ആരിഫിനെ പരിഹസിക്കുകയും ചെയ്യുന്നുണ്ട് മനോരമ.
(പ്രതിഭ തോറ്റതിന് സിപിഎം യോഗത്തിലുണ്ടായ വിമർശനം തലേ ദിവസം തന്നെ അറിഞ്ഞു എന്നത് കൂടി ശ്രദ്ധിക്കണം, ‘ജില്ലാ കമ്മിറ്റി ആരിഫ് എംപിയെ രൂക്ഷമായി വിമർശിച്ചു’പോലും. ) തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ തന്നെ വാർത്ത കൊടുക്കാൻ മാറ്റർ തയ്യാറാക്കി വയ്ക്കുന്നത് ശരിയാണ്, പക്ഷേ പാർട്ടി കമ്മിറ്റിയിലെയും നേതാക്കളുടെയും വിലയിരുത്തൽ എന്ന മട്ടിൽ ചേർത്തിരിക്കുന്ന വാചകങ്ങൾ മനോരമയുടെ രാഷ്ട്രീയമല്ലെങ്കിൽ പിന്നെന്താണ് ?
ഇന്നലെയും മിനിഞ്ഞാന്നും ഒക്കെയായി പാർട്ടി ജില്ലാ സമ്മേളനങ്ങളിൽ പിണറായി അങ്ങനെ പറഞ്ഞു, ജില്ലാ കമ്മിറ്റി ഇങ്ങനെ പറഞ്ഞു, തീരുമാനം ഇങ്ങനെയാണ് എന്നൊക്കെ മനോരമ നിരന്തരം ‘ വാർത്ത’ കൊടുക്കുന്നുണ്ട്. അതൊക്കെ എങ്ങനെയാണ് ഉണ്ടായി വരുന്നത് എന്നത് കൃത്യമായി മനസ്സിലാക്കാൻ ഇത്രയും കാലം മനോരമയെ കണ്ണും പൂട്ടി വിശ്വസിക്കുന്നവർക്ക് പോലും മനസ്സിലാക്കാൻ സഹായമായി കായംകുളം വാർത്ത. ഇതുപോലെയൊക്കെയല്ലേ സിപിഐ എമ്മിന്റെ കമ്മിറ്റിയിലെയും സമ്മേളനത്തിലെയും ചർച്ച എന്ന പേരിൽ മനോരമ കൊടുക്കുന്ന വാർത്തകളും ? ‘സൂചന’യും, ‘ ഉണ്ടത്രേ’ യും കൊണ്ട് മനോരമ കാലങ്ങളായി ഇടത് പക്ഷത്തിനെതിരെ വാർത്തകൾ ഉണ്ടക്കിക്കൊണ്ടിരിക്കുന്നത് ഇവ്വിധത്തിലാണ്.



