| സയിദ് അബി
- ആർ എസ് എസിന്റെ കേന്ദ്ര നേതൃത്വം ഒരിക്കലും കേരളബിജെപിയെ തെരെഞ്ഞെടുപ്പ് തോൽവിയുടെ അടിസ്ഥാനത്തിൽ രൂക്ഷമായ കുറ്റപ്പെടുത്തലുകൾ നടത്താറില്ല. ഗ്രൂപ്പ് കളിയുടെ തോതിനെ കുറിച്ച് എപ്പോഴും ആശങ്ക പങ്ക് വെക്കുമ്പോഴും തോൽവിയുടെ കാരണങ്ങളെ പറ്റി അവർക്ക് വേണ്ട ധാരണയുണ്ട്. ഈ അടുത്ത കാലത്ത് രാജ്യത്തെ മുതിർന്നൊരു ആർഎസ് എസ് നേതാവ് പറഞ്ഞത് കേരളത്തിലെ സംഘ് വളർച്ചക്ക് തടസം ജനസംഖ്യയും സോഷ്യൽ സ്റ്റാറ്റസുമാണ് എന്നാണ്.അവർ പറയാൻ മടിക്കുന്ന, അവർക്ക് അറിയുന്ന മറ്റൊരു കാര്യം കൂടിയുണ്ട്.അത് എല്ലാ സമുദായങ്ങൾക്കും കേരളത്തിൽ ലഭ്യമാകുന്ന വിഭ്യാഭ്യാസവും സാമ്പത്തികവുമായ അടിത്തറയാണ്.
- ഇടത്പക്ഷ രാഷ്ട്രീയവും ഇടത് നേതാക്കളുടെ( പ്രത്യേകിച്ച് സിപിഐഎം നേതാക്കളുടെ) കാമ്പും ഉൾക്കാഴ്ചയും അറിവുമുള്ള രാഷ്ട്രീയ ബോധ്യങ്ങളും രാഷ്ട്രീയ- സാമൂഹിക മേഖലയിലെ കരുത്തുള്ള സംഘ് പ്രതിരോധമാണ്. (സിപിഐഎമ്മിന്റെയും ഇടതിന്റേയും സംഘ് വിരുദ്ധത രാഷ്ട്രീയ- തെരെഞ്ഞെടുപ്പ്- സാമൂഹിക മണ്ഡലത്തിൽ വഹിക്കുന്ന പങ്ക് തർക്കമില്ലാത്ത ഒന്നായി നിൽകുന്നു)
നേരത്തെ സൂചിപ്പിച്ച കേന്ദ്ര ആർഎസ് എസ് വിലയിരുത്തലിനെ സൂഷ്മമായി പഠിക്കുകയും, സമീപിക്കുകയും, പരിശോധിക്കുകയും ചെയ്യേണ്ട അനിവാര്യമായ കാലത്താണ് മലയാളിയുള്ളത്. അടിസ്ഥാനപരമായി മതേതരത്വം കടപെടേണ്ട ഒരുപാട് ഘടകങ്ങളിൽ ഒന്നാണ് ജനസംഖ്യ. കൂട്ടത്തിൽ ഹിന്ദു സമുദായത്തിലെ ഈഴവരടക്കം നേടിയെടുത്ത വിഭ്യാഭ്യാസ- സാമ്പത്തിക പുരോഗതിയും മത ന്യൂനപക്ഷങ്ങളുടെ പുരോഗതിയും ചേർത്ത് വെക്കേണ്ടതുണ്ട്. എത്ര വർഗീയ കൊലപാതകങ്ങൾ നടന്നാലും, ഒരു കലാപ സാധ്യത സംഘിന് കൈവരാത്തതിന്റെ കാരണങ്ങൾ സത്യസന്ധമായി പരിശോധിക്കേണ്ടതുണ്ട്.
വർഗീയതയുടെ ജീവനെ നഷ്ടപ്പെടുത്തുക എന്ന ദൗത്യം പോലെ പ്രധാനപെട്ടതാണ്, ജീവിത നഷ്ടം വരുത്തുക എന്നുള്ളത്. ജീവിത നഷ്ടങ്ങൾക്ക് നിന്ന് കൊടുക്കാനുള്ളൊരു മനോഭാവം ഇന്ന് മലയാളിക്കില്ല. അത് അയൽവാസിയുടെ നഷ്ടങ്ങളിൽ വേദനയുള്ളത് കൊണ്ടല്ല, ആ വേദനയുടെ തോത് കുറഞ് വരുന്നുണ്ട്. എന്നാൽ മലയാളം പോലെ ഇടകലർന്ന ഭൂമിയിൽ നഷ്ടങ്ങൾ ജാതി-മത- ദേശ ഭേതമന്യേയാണ് ബാധിക്കുക. മുസ്ലിമിന് ഒരു നഷ്ടം ഹിന്ദുവിന് നഷ്ടമില്ല, അല്ലെങ്കിൽ ഹിന്ദുവിനൊരു കട നഷ്ടപ്പെടുന്നുണ്ട്, മുസ്ലിമിന് ഒരു നഷ്ടവുമില്ല എന്ന രീതിയിലുള്ള സാമൂഹിക ക്രമമല്ല നമുക്കിടയിലുള്ളത്, ക്രൈസ്തവർക്കും സമാന അവസ്ഥയാണ്.
ഒരു സമൂഹത്തെയും, മതത്തെയും, വർഗ്ഗത്തെയും അരികുവൽകരിച്ച് കൊണ്ട്, നഷ്ടങ്ങൾ ഒരു വിഭാഗത്തിന് മാത്രം വരുത്തി കൊണ്ടൊരു സാമൂഹിക ഘടന ബാക്കി ഉള്ളവർക്ക് നേടിയെടുക്കാനാവില്ല.തെരെഞ്ഞെടുപ്പ് സമവാഖ്യം പോലും സാധ്യമല്ല.
ഇത്തരം അനേകം വസ്തുതകൾ പൊതിഞ്ഞ കവറിന് പുറത്തൊക്കെ ‘ secular world’ എന്ന പൊങ്ങച്ചമുണ്ട്. സത്യത്തിൽ സെക്കുലർ ചിന്താഗതിയിൽ വളരെ പുരോഗമിച്ച ജനസമൂഹം കുറഞ് വരുകയാണ്.ആ കുറവ് നികത്തി ‘സെക്കുലറായി’വ്യാജമായി നിൽക്കാനുള്ള സ്പേസ് മലയാളിക്ക് അധികമുണ്ട്. യഥാർത്ഥ മതേതരത്വവും അല്ലാത്തതും രേഖപ്പെടുത്തി, അന്തരം ആശങ്കയോടെ വീക്ഷിച്ചൊരു പ്രചാരണം ആവിശ്യമുണ്ട്. ഇത് എല്ലാ രംഗത്തുമുണ്ട് എന്ന വസ്തുത ആദ്യം അംഗീകരിക്കണം.ഞങ്ങൾക്കിടയിൽ കുറവ്, അവർക്കിടയിൽ കൂടുതൽ എന്ന മുൻവിധിയിൽ ആദ്യമേ നിൽക്കരുത്. രാഷ്ട്രീയത്തിലും മതത്തിലും വല്ലാത്ത രീതിയിൽ വർഗീയത വർദ്ധിക്കുന്നുണ്ട്.
- ഹിന്ദു വർഗീയതയുടെ ഒന്നാമത്തെ കാരണം മുസ്ലിങ്ങളുടെ ‘പ്രകോപനമാണ്’ എന്ന പ്രചാരണങ്ങൾക്ക് വര്ഷങ്ങളുടെ പഴക്കമുണ്ട്. ബാബരി മസ്ജിദ് കാലത്തൊക്കെ സംഘപരിവാർ സംഘടനകളുടെ മാത്രം പ്രചാരണമാണെങ്കിൽ പിന്നീട് അത് ബിജെപിയുടെ മൗനപ്രചാരണമായി പിന്നീട് അത് NDA യുടെ മുദ്രാവാക്യമായി.
2014 ലെ പരാജയത്തിന്റെ കാരണം പഠിച്ച കോൺഗ്രസിന്റെ ആന്റണി കമ്മീഷന്റെ( മുസ്ലിങ്ങൾക്ക് കൂടുതൽ ഇടം നൽകുന്ന സെറ്റപ്പ് ആണ് കോൺഗ്രസ് എന്ന പ്രചാരണം തിരിച്ചടിച്ചു, അത് മറികടക്കാൻ ഹിന്ദുവിനെ കൂടുതൽ പരിഗണിക്കണം ) ബുക്കിലും ഇത് വന്നതോട് കൂടി രാജ്യത്തെ ഹിന്ദുത്വ ഭീകരതയുടെ ഒരേ ഒരു കാരണം മുസ്ലിങ്ങളായി മാറി. കേരളത്തിൽ ഈ പ്രചാരങ്ങൾക്ക് സ്വീകാര്യത വർധിക്കുന്ന കാലമാണിത്. ഹിന്ദുത്വവളർച്ചയുടെ അനേകം കാരണങ്ങളിൽ ആദ്യം എണ്ണാൻ പാടിലാത്ത ഒരു വസ്തുത മാത്രമാണ് ന്യൂനപക്ഷങ്ങളുടെ പ്രകോപനം.
എന്നാൽ തിരിച്ചൊന്ന് ചിന്തിച്ച് നോക്കൂ.രാമചന്ദ്ര ഗുഹ ഹിന്ദുത്വ വളർച്ചയുടെ പ്രധാനപ്പെട്ട കാരണങ്ങൾ എണ്ണി പറയ്യുന്നുണ്ട്, അത് ഭൂരിപക്ഷ ജനതയുടെ മൗനത്തെ ചുറ്റി പറ്റി രേഖപെടുത്തപ്പെട്ടതാണ്. അരുൺ ഷൂരി കുറച്ച് കൂടി കടന്നൊരു പ്രയോഗം നടത്തിയിട്ടുണ്ട്, നാണം തോന്നാത്ത പബ്ലിക് ആണ് മൂല കാരണം എന്ന് ഷൂരി പറയുന്നു.
അധികാരമേധാവിത്വം, ഭരണഘടന സ്ഥാപങ്ങളിലെ പരിഗണന, സാമ്പത്തിക വ്യാപനത്തിന്റെ പങ്ക് ഇങ്ങനെ അനേകം ഘടകങ്ങളിൽ നിന്ന് ഉരുതിരിയുന്ന ഒരുത്തരം അഹന്തയാണ് ഹിന്ദുത്വ ഫാസിസത്തിന്റെ ഇന്ധനം.ഇതിലൊന്നും മുസ്ലിങ്ങൾക്ക് പങ്കില്ല എന്ന് മാത്രമല്ല,ഇതൊക്കെ ന്യൂനപക്ഷങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുണ്ട് എന്ന വസ്തുത കൂടിയുണ്ട്.
- സംഘ്- സുഡാപ്പി തുലനം എന്നത് രണ്ട് കൂട്ടരെയും പോസിറ്റീവായി സഹായിക്കുന്ന ഒന്നാണ്.ചില കാര്യങ്ങളിൽ സുഡാപ്പിക്ക് സംഘിനെക്കാൾ ഭയാനകതയുണ്ട്. മരണശേഷമുള്ള ആഘോഷം അതിലൊന്നാണ്. ആഗോള ഇസ്ലാമിക തീവ്രവാദത്തിന്റെ സ്വഭാവത്തെ അനുസ്മരിക്കുന്ന പ്രകടതകൾ അവിടെയുണ്ട്.! ഇത് ഗൗരവപൂർവം പരിശോധിക്കേണ്ടതുണ്ട്. എന്നാൽ ഇത് ഒരു തുലനസാധ്യതക്കുള്ള മരുന്നല്ല. വളർച്ചയെ സഹായിക്കുന്ന കാര്യത്തിൽ തുലനത്തിന് നല്ല പ്രസക്തിയുണ്ട്.!
കേന്ദ്ര ആർഎസ് എസ് ന് ഉള്ള തിരിച്ചറിവ് സത്യസന്ധമായി മലയാളികൾക്ക് ഉണ്ടാകണം.ജനസംഖ്യ, സാമൂഹിക സുരക്ഷ, വിഭ്യാഭ്യാസം ഇതൊക്കെയാണ് മതേതരത്വത്തെ നിലനിർത്തുന്നത് എന്ന ബോധ്യം നമുക്ക് വേണം.അത് കൊണ്ട് ഇത്തരം ഘടകങ്ങൾക്ക് മതേതരത്വ സ്വഭാവം കൊണ്ട് വരാനുള്ള ശ്രമങ്ങൾ നടത്തണം. സംഘിനെയും സുഡാപ്പി ഭീകരതയെയും തടയുന്ന എല്ലാ ഘടകങ്ങളെയും മതേതരത്തിന്റെ ലേബലൊട്ടിച്ച് കയറ്റുമതി ചെയ്യുന്ന പരിപാടി മലയാളികൾ വേഗത്തിൽ നിർത്തണം



