മലയാള സിനിമയിൽ ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടുകയും ജനപ്രീതി നേടുകയും ഒരേ പോലെ തിയേറ്റരിലും ഓ ടി ടി യിലും കയ്യടി നേടിയ സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. സിനിമയുടെ റിലീസ് മുതൽക്കേ നിയമനടപടികൾ പലവിധത്തിൽ നേരിട്ടുകൊണ്ടിരിക്കുകയാണ് സിനിമയുടെ നിർമ്മാതാക്കൾ.
നിലവിൽ ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും ഹിറ്റ് പാട്ടുകൾ സമ്മാനിച്ച ഇളയരാജയാണ് നിർമ്മാതാക്കൾക്ക് എതിരെ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. കണ്‍മണി അന്‍പോട് കാതലന്‍’ എന്ന ഗാനം തന്റെ സൃഷ്ടിയാണെന്നും തന്റെ അനുമതി വാങ്ങാതെയാണ് സിനിമയുടെ അണിയറപ്രവർത്തകർ ആ ഗാനം ഉപയോഗിച്ചതെന്നും ഇളയരാജ നിയമനടപടിക്ക് കാരണമായി പറയുന്നു.
1991–ല്‍ സന്താന ഭാരതി സംവിധാനം ചെയ്ത് കമല്‍ ഹാസന്‍ ടൈറ്റില്‍ റോളിലെത്തിയ ‘ഗുണ’ എന്ന ചിത്രത്തിനു വേണ്ടി ആണ് ഇളയരാജ സംവിധാനം ചെയ്ത കണ്മണി അൻപോഡ് കാതലൻ എന്ന ഗാനം ഒരുക്കിയത്. സിനിമയുടെ കാതലായ ഭാഗത്ത് അസാമാന്യമായ ഭംഗി നൽകിക്കൊണ്ടാണ് സിനിമയിൽ ഈ ഗാനം ഉപയോഗിച്ചിരിക്കുന്നത് എങ്കിൽപോലും നിലവിലെ നിയമനടപടികളിലേക്കുള്ള തുടക്കം കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്.
മഞ്ഞുമ്മൽ ബോയ്സ് പകര്‍പ്പവകാശ നിയമം ലംഘിച്ചുവെന്നും 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നും ഇളയരാജ ആവശ്യപ്പെട്ടിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് നീങ്ങുമെന്നും നോട്ടിസില്‍ പറയുന്നു. സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരുടെ ഉടമസ്ഥതിയിലുള്ള പറവ ഫിലിംസ് ആണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിർമിച്ചത്.
പകർപ്പാവകാശവുമായി ബന്ധപ്പെട്ട് തുടർച്ചയായ കേസുകൾ ആണ് ഇളയരാജ നൽകിക്കൊണ്ടിരിക്കുന്നത്. കുറച്ച് ദിവസങ്ങൾ മുൻപ് തമിഴ്നാട് കോടതിയിൽ നിന്നും അദ്ദേഹത്തിന് എതിരെ വിമർശനങ്ങൾ ഉണ്ടായിരുന്നു.



