| ശ്രീകാന്ത് പികെ
മനോരമ പത്രവും ചാനലും അനുബന്ധ മാദ്ധ്യമങ്ങളും എല്ലാ കാലത്തും കോൺഗ്രസിന്റെ അനൗദ്യോഗിക മുഖ പത്രമായിരുന്നെങ്കിലും സോഷ്യൽ മീഡിയ സജീവമായി തുടങ്ങിയ കാലം മുതൽ അവരാ പണി അത്യാവശ്യം പ്രൊഫഷണലായി തന്നെയാണ് ചെയ്യാറുള്ളത്.
പത്രം മുഴുവനായും മധ്യ – മലയോര കേരളത്തിലെ അച്ചായന്മാർക്കായി മാറ്റി വെക്കുമ്പോഴും ചാനലിൽ അത് പറ്റാത്തതിനാൽ ഒരു മുപ്പത് ശതമാനം സ്പെയ്സെങ്കിലും ലിബറൽ എന്നൊക്കെ വിളിക്കാവുന്ന ചില പോപ്പുലർ ആങ്കർമാർക്കായി മാറ്റി വെക്കുകയും ചിലപ്പോഴെങ്കിലും പ്രോ ലെഫ്റ്റ്, കോൺഗ്രസ് വിമർശന പരിപാടികളൊക്കെ നടത്താറുമുണ്ടായിരുന്നു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സഭയിൽ പോലും എം. സ്വരാജ് മനോരമയെ പേരെടുത്ത് വിമർശിച്ചു പറയാൻ തുടങ്ങിയ മുതൽ സ്വരാജ് വിരുദ്ധ വാർത്തകൾ കൃത്യമായി മനോരമയിൽ വന്ന് തുടങ്ങി. രണ്ടാം തവണ കൂടി ഇടത് മുന്നണി അധികാരത്തിൽ വന്നപ്പോൾ റിലെ പോയത് പോലെയാണ് ഇപ്പോൾ മനോരമയുടെ എഡിറ്റോറിയൽ പ്രവർത്തിക്കുന്നത്. കോൺഗ്രസ് അധികാരത്തിൽ വന്നിരുന്നാൽ ലഭിക്കുമായിരുന്ന കണക്കില്ലാത്ത സർക്കാർ ഫണ്ട് മുടങ്ങിയതാണോ അതോ എം.ആർ.എഫ് കമ്പനി കർഷകരെ ചൂഷണം ചെയ്ത് നടത്തിയ കൊള്ളക്ക് കോംബറ്റീഷ്യൻ കമ്മീഷന്റെ പിഴ ലഭിച്ചത് മുഖ്യമന്ത്രിയടക്കം പരസ്യമായി പ്രസംഗിച്ചത് കൊണ്ടാണോ അറിയില്ല, മനോരമ ഇപ്പോൾ പക തീർക്കുന്നത് പോലെയാണ് സർക്കാർ – പാർടി വിരുദ്ധ വാർത്തകൾ ചെയ്യുന്നത്.
കോൺഗ്രസിന്റെ ഔദ്യോഗിക മാദ്ധ്യമങ്ങളായ വീക്ഷണവും ജയ് ഹിന്ദ് ടിവിയും പോലും ഒരു പക്ഷേ ചെയ്യാൻ മടിക്കുന്ന നിലവരാമോ മര്യാദയോ ഇല്ലാത്ത തരം വാർത്തകളാണ് മനോരമ ഉൽപ്പാദിപ്പിക്കുന്നത്. വ്യവസായ, വിദ്യാഭ്യാസ, കൃഷി, ആരോഗ്യ മന്ത്രിമാർക്ക് രണ്ട് ആഴ്ചക്കുള്ളിൽ മനോരമ ചെയ്ത വ്യാജ വാർത്തകളെ കുറിച്ച് പൊതു സമക്ഷം പറയേണ്ടി വന്നു. നിപ പോലെ സമൂഹം അതീവ ജാഗ്രതയോടെ കാണുന്ന വിഷയത്തിൽ പോലും മനോരമ ചീഞ്ഞ രാഷ്ട്രീയം കളിക്കുകയാണ്.
കേരളത്തിലെ സർക്കാർ ഫണ്ടിൽ കുറവ് വന്നെങ്കിലും രാജസ്ഥാൻ സർക്കാർ വഴി അത് കോമ്പൻസേറ്റ് ചെയ്യേണ്ട പണി കെ.സി വേണുഗോപാൽ സഹായിച്ചിട്ടുണ്ട്, എന്നിട്ടും ഈ അസുഖം തുടരുകയാണെങ്കിൽ അത് ചികിത്സിക്കേണ്ടത് തന്നെയാണ്. എല്ലാ പ്രശ്നങ്ങളും രാഷ്ട്രീയ എതിർപ്പൊക്കെ നില നിൽക്കുമ്പോളും തീർത്തും പ്രൊഫഷണലായി വിഷയങ്ങളെ സെറ്റിൽ ചെയ്യുന്ന രണ്ട് സ്ഥാപനങ്ങളായിരുന്നു ഏഷ്യാനെറ്റ് ന്യൂസും, മനോരമ ന്യൂസും. വിനു വി ജോണിന്റെ ക്വട്ടേഷൻ സംഘം ഏഷ്യാനെറ്റ് ന്യൂസിനെ ഒരു വഴിക്കാക്കി ഒരു ജനം ടിവി മിനി ആക്കി വച്ചിട്ടുണ്ട്. വിദേശ വിദ്യാഭ്യാസമൊക്കെ കഴിഞ്ഞ് വന്ന ജയന്ത് മാമൻ അധികം വൈകാതെ മനോരമയെ ഒരു ജയ് ഹിന്ദ് പ്രോ മാക്സ് ആക്കി വെക്കും.