സ്ത്രീത്വത്തെ അപമാനിച്ച് വാര്‍ത്ത അവതരിപ്പിച്ചു എന്ന കേസില്‍ ഓൺലൈൻ മാധ്യമമായ മറുനാടന്‍ മലയാളിയിലെ അവതാരകന്‍ സുദര്‍ശന്‍ നമ്പൂതിരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയോടെ പോർട്ടലിന്റെ തിരുവനന്തപുരത്തെ പട്ടത്തുള്ള ഓഫീസില്‍ എത്തിയാണ് ഇദ്ദേഹത്തെ പൊലീസ് കസ്റ്റിഡിയിലെടുത്തത്.
സുദർശൻ നമ്പൂതിരി നേരത്തെ ജോലി ചെയ്തിരുന്ന ഭാരത് ലൈവ് എന്ന ഓണ്‍ചാനലില്‍ പീഡനക്കേസിലെ അതീജീവിതയായ പെണ്‍കുട്ടിയെ അപമാനിച്ചും ഭീഷണിപ്പെടുത്തിയും വാര്‍ത്ത ചെയ്തുവെന്ന് പരാതി കൊച്ചി ഇന്‍ഫോ പാര്‍ക്ക് പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എഫ് ഐ ആറിൽ ഐപിസി 354എ , 509, 34 എന്നീ വകുപ്പുകളും ഐടി ആക്ടിലെ 66 ഇ, 67 എ എന്നീ വകുപ്പുകളും പട്ടികജാതി പട്ടികവർഗ പീഡനനിരോധന നിയമത്തിലെ 3(1)(r), 3(1)(s), 3(1)(w)(2) എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
ഇരയുടെ ചിത്രവും പടവും ഉപയോഗിച്ച് അവര്‍ക്ക് മാനഹാനി വരുത്തുന്ന രീതീയില്‍ വാര്‍ത്ത അവതിരിപ്പിച്ചുവെന്നാണ് കേസ്. ഇതിനെതിരെ യുവതി പരാതി നല്‍കിയിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി ഇയാള്‍ ജില്ലാ കോടതിയിലും ഹൈക്കോടതിയിലും ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും തള്ളിയിരുന്നു. മുൻകൂർ ജാമ്യത്തിനായി ആദ്യം സെഷൻസ് കോടതിയെ സമീപിച്ചപ്പോൾ ജഡ്ജ് ഹണി എം വർഗീസ് ഇവരുടെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
അതിനുശേഷം ഹൈക്കോടതിയിൽ ജസ്റ്റിസ് വിജി അരുൺ ഹർജി തള്ളുന്നതിനൊപ്പം രൂക്ഷമായ പരാമർശവും നടത്തിയിരുന്നു. പരാതിക്കാരിയുടെ സ്വകാര്യത വെളിവാകുന്നതരത്തിലുള്ള വീഡിയോ പ്രസിദ്ധീകരിച്ചത് ഗുരുതരമായ കുറ്റമാണെന്ന് ജസ്റ്റിസ് നിരീക്ഷിച്ചു.



