മീഡിയാവണ്‍ ചാനലിന്റെ സംപ്രേഷണം വീണ്ടും കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് നിര്‍ത്തിവെക്കുകയുണ്ടായി. മീഡിയ വണ്‍ ന്യൂസ് ചാനലിന്റെ എഡിറ്റര്‍ പ്രമോദ് രാമനാണ് ഇക്കാര്യം അറിയിച്ചത്. സുരക്ഷാ കാരണം ചൂണ്ടിക്കാട്ടിയാണ് സംപ്രേഷണം നിര്‍ത്തിവെച്ചതെന്നാണ് ലഭിച്ചിരിക്കുന്ന വിവരമെന്നും അതിന്റെ വിശദാംശങ്ങള്‍ തങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടില്ലെന്നും അദ്ദേഹം പറയുകയും ചെയ്തിരുന്നു.
നേരത്തെയും മീഡിയാവണ്ണിനെതിരേ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് സംപ്രേഷണം നിര്‍ത്തിവെച്ചിരുന്നു. അന്ന് ഏഷ്യാനെറ്റിനെും വിലക്കിയിരുന്നു. എന്നാല്‍ 24 മണിക്കൂറിനകം സംപ്രേഷണം പുനരാരംഭിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. ഇന്ന് കേന്ദ്ര നടപടിക്ക് പിന്നാലെ മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ ഉത്തരവ് ഹൈക്കോടതി മരവിപ്പിക്കുകയും ചെയ്തു. രണ്ട് ദിവസത്തേക്കാണ് ഉത്തരവ് മരവിപ്പിച്ചിരിക്കുന്നത്. ജസ്റ്റിസ് എൻ. നഗരേഷിന്റേതാണ് ഇടക്കാല ഉത്തരവ്.
തത്സമയ സംപ്രേഷണം ഉടന്‍ പുനരാരംഭിക്കും എന്ന് ചാനൽ അറിയിച്ചു. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് ചാനലിന്റെ സംപ്രേഷണം തടഞ്ഞുകൊണ്ട് കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചത്. ചാനലിന്റെ സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ മീഡിയ വണ്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതേതുടർന്ന്, മീഡിയ വൺ ചാനലിന്റെ ലൈസൻസ് റദ്ദാക്കുകയും അനുവദനീയമായ ചാനലുകളുടെ പട്ടികയിൽ നിന്ന് ചാനലിന്റെ പേര് ഒഴിവാക്കുകയും ചെയ്ത വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഉത്തരവ് കേരള ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.
അതേസമയം, മീഡിയ വണ്‍ സംപ്രേഷണം തടഞ്ഞ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചപ്പോള്‍ മാത്രം ആ വാർത്ത കൊടുക്കാന്‍ തയ്യാറായ അതുവരെ ഇത്തരമൊരു വിഷയത്തെ കുറിച്ച് നിശബ്ദത പാലിക്കാൻ ഇവിടത്തെ മുന്‍നിര ചാനലുകളായ മനോരമ, ഏഷ്യാനെറ്റ്, മാതൃഭൂമി, 24 അടക്കമുള്ള ചാനലുകൾ മത്സരിച്ചപ്പോൾ സംപ്രേഷണം തടഞ്ഞ കേന്ദ്രനീക്കം വാര്‍ത്തയും ചര്‍ച്ചയാക്കുകയും കൂടാതെ മീഡിയ വണ്‍ എഡിറ്ററുടെ പ്രതികരണവും സംപ്രേഷണം ചെയ്‌തത് റിപ്പോർട്ടർ ചാനൽ മാത്രമായിരുന്നു.
എന്‍.ഡി.ടിവി, ടൈംസ് നൗ ഉള്‍പ്പെടെ ദേശീയ ചാനലുകള്‍ വാര്‍ത്ത നല്‍കിയപ്പോഴാണ് മലയാളത്തിലെ ചാനലുകളുടെ ഈ വിവേചനം. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ശേഷം മീഡിയ വണ്‍ സംപ്രേഷണം തടഞ്ഞ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചപ്പോള്‍ മാത്രമാണ് മനോരമ, ഏഷ്യാനെറ്റ്, മാതൃഭൂമി, 24 എന്നീ മുന്‍നിര ചാനലുകള്‍ വാര്‍ത്ത നല്‍കാന്‍ തയ്യാറായത്.



