| സജി മാർക്കോസ്
അന്തരിച്ച കവി ചെമ്മനം ചാക്കോയുടേ ഒരുകവിതയുണ്ട്. മാനാഞ്ചിറ മൈതാനത്ത് ഒരുനാൾ ദൈവം അന്ത്യവിധിക്കുള്ള കോടതി സ്ഥാപിച്ചു. കള്ളൻ , പോക്കറ്റടിക്കാരൻ, കൊലപാതകി എന്നിവരെ കൊണ്ടുവന്നു. തെളിവും സാക്ഷിയും വച്ച് വിചാരണയും വിധിയും വന്നു. ചെറിയ ശിക്ഷകളായിരുന്നു എല്ലാവർക്കും. അവസാനം ഒരു മ പ്രസിദ്ധീകരണത്തിന്റെ പത്രാധിപരെ കൊണ്ടുവന്നു. അയാളെ മരണം വരെ തൂക്കാൻ വിധിച്ചു.
ദൈവം പറഞ്ഞ ന്യായീകരണം ഇതായിരുന്നു, “ കള്ളനും പോക്കറ്റടിക്കാരനും കൊലപാതയും ചെയ്തതിന്റെ ദൂഷ്യഫലങ്ങൾ ഒരു വ്യക്തിയോ അല്ലെങ്കിൽ ഒരു കുടുംബമോ ആണ് അനുഭവിച്ചത്. പക്ഷേ, ഇയാൾ ചെയ്തതിന്റെ ദൂഷ്യഫലം ഒരു സമൂഹം മുഴുവൻ അനുഭവിക്കേണ്ടി വന്നു. ഇനിയും തലമുറകൾ അനുഭവിക്കേണ്ടി വരികയും ചെയ്യും. അതുകൊണ്ട് പരമാവധി ശിക്ഷ നൽകുന്നു.
നമ്മുടെ സ്വീകരണമുറിക്കുള്ളിലേയ്ക്ക് കടന്നു വന്ന് നമ്മളോട് കള്ളങ്ങൾ പറഞ്ഞു കേരള സമൂഹത്തിനെതിരെ കുറ്റം ചെയ്തവർ ശിക്ഷാർഹർ ആണ് . ജനാധിപത്യത്തെ ശക്തിപ്പെടുത്തേണ്ട മാധ്യമം എന്ന നാലാം തൂണിനെ നുണയന്മാരുടെ ഗുഹ ആക്കി തീർത്തിരിക്കുന്ന പ്രവർത്തി ഒരു ജനതയോട് ചെയ്യുന്ന അപരാധമാണ്.
ജോലി നിലർത്താൻ ക്യാമറയും മൈക്കും തൂക്കി ഓടുന്ന സാധാരണ റിപ്പോർട്ടർ ട്രെയിനിമാരോട് ക്ഷമിക്കാം പ്രതിഫലം ചോദിച്ചു വാങ്ങാൽ കെൽപ്പും സ്വാദ്ധീനമുള്ളവർ ക്ഷമ അർഹിക്കുന്നില്ല. മാത്രവുമല്ല, ഇവർ പ്രചരിപ്പിച്ച വാർത്തകൾ മാധ്യമ മുതലാളിമാരുടെ രാഷ്ട്രീയ അജൻഡകൾക്കപ്പുറം, ഇവരുടെ വ്യക്തിപരമായ എൻഗേജുമെന്റുകളായിരുന്നു. രാജാവിനേക്കാൾ കവിഞ്ഞ രാജഭക്തി വാക്കുകളിൽ സ്പഷ്ടമായിരുന്നു.
ഇപ്പോൾ ഇവർ ചെയ്യുന്നതിന് അവർ എന്നെങ്കിലും അക്കൗണ്ടബിളാകും എന്ന് കരുതരുത്. നാളെ ഒരു മടിയുമില്ലാതെ മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്താൽ അതിന്റെ അജണ്ടയ്ക്ക് അനുസരിച്ച് ഇവർ മാറും. അത് ചിലപ്പോൾ ഇപ്പോൾ പറയുന്നതിന്റെ നേർ വിപരീതിദ ദിശയിൽ ആയിരിക്കും. അങ്ങിനെ കൂടുവിട്ടു കൂടുമാറിയവരും ഇക്കൂടേയുണ്ട്. അതുകൊണ്ട് ഇവർ നടത്തിയ അപവാദ പ്രചരണങ്ങൾക്കും, പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്നതിനും ഇവർ വ്യക്തിപരമായി തന്നെ ഉത്തരവാദികളാണ്.
നമ്മൾ കൊടുക്കുന്ന വിസിബിലിറ്റിയാണ് ഈ ചാലനുകൾ എൻക്യാഷ് ചെയ്യുന്നത്- അതിൽ നമ്മളാണു മുഖ്യ ഉത്തരവാദികൾ. ഇക്കിളിവാർത്തകളോടും കോൺസ്പിരസി തിയറികളോടുമുള്ള നമ്മുടെ അഭിനിവേശമാണ് അവരുടെ വളർച്ചയ്ക്കുള്ള കാരണം.
കാലങ്ങൾ കൊണ്ട് ഉണ്ടാക്കിയ പേരുകൊണ്ട് മുഖ്യധാരാ ചാനലുകൾ ഉൾപ്പടെ നമ്മൾ നൽകിയ സ്വീകാര്യത ഉപയോഗിച്ചു. പൊതുജനത്തിന്റെ സമയം അപഹരിച്ചു നടത്തുന്ന കുറ്റം കേരള സമൂഹം ക്ഷമിച്ചുകൂടാ. എങ്കിലും ചെമ്മനം ചാക്കൊയുടെ അഭിപ്രായം എനിക്കില്ല. തൂക്കി കൊല്ലണം എന്നില്ല, തെരുവിൽ നേരിടാനും പാടില്ല. രാജ്യത്തിന്റെ നിയമം അനുസരിച്ചുള്ള ശിക്ഷ അത് കിട്ടണം. എല്ലാവന്റെയും വീട് റെയ്ഡ് ചെയ്യണം- വാർത്തകൾ അരച്ച് ഉണ്ടാക്കിയ എല്ലാ കമ്പ്യൂട്ടരും കസ്റ്റഡിയിൽ എടുക്കണം – ഒരുത്തനെയും വിടരുത്.



