ഒരിടവേളയ്ക്ക് ശേഷം വീണ്ടും ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനത്തിൽ മെറ്റ. സ്ഥാപനം ഇപ്പോൾ കടന്നുപ്പോകുന്ന കടുത്ത സാമ്പത്തിക സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്നും മെറ്റ സിഇഒ മാർക്ക് സക്കർബർഗ് നേരത്തെ പറഞ്ഞിരുന്നു. ഈ തവണ പതിനായിരം ജോലിക്കാരെയാണ് മെറ്റ പിരിച്ചുവിടുന്നത്.
മെറ്റാ പിരിച്ചുവിടൽ പ്രഖ്യാപിച്ച പിന്നാലെ നിരവധി ജീവനക്കാരാണ് തങ്ങളുടെ അവസ്ഥയെ കുറിച്ചു തുറന്ന് പറഞ്ഞ മുന്നോട്ടെത്തിയത്. കമ്പനിയിൽ കാര്യമായ ജോലിയില്ലാത്തതിനാൽ പ്രായോഗികമായി ഒന്നും ചെയ്യാതിരിക്കാൻ തനിക്ക് 200,000 ഡോളർ (ഏകദേശം 1.6 കോടി രൂപ) നൽകിയതായി മുൻ മെറ്റാ ജീവനക്കാരി നേരത്തെ വെളിപ്പെടുത്തിയിരുന്നു. 2021 മെയ് മുതൽ മെറ്റയിൽ ജോലി ചെയ്തു വരികയും യുഎസിൽ നിന്ന് പുറത്തുകടക്കുകയും ചെയ്ത ചെൽ സ്റ്റീരിയോഫാണ് അതിലൊരാൾ.
ആയിരക്കണക്കിന് ജീവനക്കാരെ പോലെ ഇവരെയും കമ്പനി പിരിച്ചുവിട്ടിരുന്നു. ഒരു ദിവസം പുലർച്ചെ നാല് മണിക്കാണ് സ്റ്റീരിയോഫിന് പിരിച്ചുവിടലിന്റെ മെയിൽ ലഭിച്ചത്. അവരുടെ കമ്പനിയിലെ അവസാന ദിവസമാണിതെന്ന മെയിലായിരുന്നു അത്. മെറ്റയ്ക്ക് മുമ്പ്, സ്റ്റീരിയോഫ് മൈക്രോസോഫ്റ്റിൽ ഒരു ദശാബ്ദത്തിലേറെ ജോലി ചെയ്തിരുന്നു.
പിരിച്ചുവിടൽ പ്രഖ്യാപിച്ച പിന്നാലെ സക്കർബർഗിന്റെ യാത്രാചെലവാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് മാർക്ക് സക്കർബർഗിന്റെ സ്വകാര്യ ജെറ്റ് യാത്രയ്ക്കായി 2022 ൽ ഏകദേശം 2.3 മില്യൺ യുഎസ് ഡോളർ ചെലവഴിച്ചതായാണ് സൂചന. കോവിഡിന് മുമ്പുള്ള വർഷങ്ങളിൽ ചെലവഴിച്ചതിനെക്കാൾ കൂടുതലാണ് ഈ തുക.
കഴിഞ്ഞ വർഷം സിഇഒയ്‌ക്കുള്ള മറ്റെല്ലാ നഷ്ടപരിഹാരങ്ങൾക്കുമായി മെറ്റ 27.1 മില്യൺ ഡോളറിലധികം ചെലവഴിച്ചതായും ഫയലിംഗ് വെളിപ്പെടുത്തുന്നു. ഈ വർഷം ഫെബ്രുവരിയിൽ, മാർക്ക് സക്കർബർഗിന്റെ സുരക്ഷാ അലവൻസ് 14 ദശലക്ഷം യുഎസ് ഡോളറായി ഉയർത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സക്കർബർഗിന്റെ സുരക്ഷയ്ക്കായി കമ്പനി നാല് മില്യൺ ഡോളർ (ഏകദേശം 33 കോടി രൂപ) അധികമായി നൽകുമെന്നായിരുന്നു റിപ്പോർട്ടുകൾ പറഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ സുരക്ഷാ അലവൻസ് 10 മില്യൺ ഡോളറായിരുന്നു.



