അമേരിക്കയിൽ സർക്കാരിന് കീഴിലുള്ള എല്ലാ കരാർ തൊഴിലാളികളുടെയും വേതനം മണിക്കൂറിൽ ഡോളർ 15 ആയി പുതുക്കി നിശ്ചയിച്ചു. ഈ തീരുമാന പ്രകാരം മൂന്ന് ലക്ഷത്തോളം വരുന്ന മെയിന്റനൻസ്, സെക്യൂരിറ്റി, ചൈൽഡ് കെയർ തൊഴിലാളികൾക്ക് അടുത്ത വർഷം മുതൽ മണിക്കൂറിന് മിനിമം വേതനം ഡോളർ 15 ആയി നിശ്ചയിക്കുമെന്ന് തൊഴിൽ വകുപ്പ് മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.
2022 ജനുവരി 30-നോ പിന്നാലെയോ ആരംഭിക്കുന്ന ഏതൊരു ഫെഡറൽ കരാറിനും പുതിയ വേതന നിരക്ക് പ്രാബല്യത്തിൽ വരും. പുതിയ നിയമ പ്രകാരം ഗൈഡുകൾക്കും മിനിമം വേതനത്തേക്കാൾ കുറഞ്ഞ വേതനം നൽകുന്ന വൈകല്യമുള്ള ചില തൊഴിലാളികൾക്കും അവരുടെ ശമ്പളം മണിക്കൂറിന് 15 ഡോളറായി ഉയർത്തുമെന്ന് തൊഴിൽ ഉദ്യോഗസ്ഥർ പറഞ്ഞു.
ഇതോടൊപ്പം തന്നെ സർക്കാർ കരാറുകളുള്ള ഒരു ബിസിനസ്സിലെ എല്ലാ ജീവനക്കാർക്കും ഈ നിയമം ബാധകമാണ് . നിലവിൽ മണിക്കൂറിൽ 15 ഡോളറിൽ താഴെ ശമ്പളം വാങ്ങുന്ന ഏകദേശം 327,000 തൊഴിലാളികളെ സംബന്ധിച്ച് ഈ വർദ്ധനവ് ആശ്വാസകരമാകുമെന്ന് ലേബർ ഡിപ്പാർട്ട്‌മെന്റിന്റെ വേതന, മണിക്കൂർ വിഭാഗത്തിന്റെ ആക്ടിംഗ് അഡ്മിനിസ്ട്രേറ്റർ ജെസിക്ക ലൂമെൻ പറയുന്നു.



