കേന്ദ്രസർക്കാർ ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിച്ചുവെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വാദത്തേക്കുറിച്ച് അറിയില്ലെന്ന് മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി . സംഘടനയുടെ അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചുവെന്ന് തിങ്കളാഴ്ചയാണ് മമത ബാനര്‍ജി സോഷ്യൽ മീഡിയയിൽ അവകാശപ്പെട്ടത്.
കേന്ദ്ര നീക്കം മിഷണറീസ് ഓഫ് ചാരിറ്റിയുടെ ജീവനക്കാരുടേയും 22000 രോഗികളുടേയും ഭക്ഷണവും മരുന്നും അടക്കമുള്ള ആവശ്യങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നുവെന്നുമാണ് മമതാ ബാനര്‍ജി അവകാശപ്പെട്ടത്. മാത്രമല്ല, മതപരിവർത്തനം ആരോപിച്ച് മിഷണറീസ് ഓഫ് ചാരിറ്റിയുടെ ഗുജറാത്ത് ഘടകത്തിനെതിരെ കേസെടുത്തതിന് പിന്നാലെയാണ് നടപടിയെന്നായിരുന്നു മമത പറഞ്ഞത്.
കേന്ദ്ര നീക്കം തന്നെ ഞെട്ടിച്ചുവെന്നും അംഗീകരിക്കാൻ സാധിക്കില്ലെന്നും മമതാ ബാനർജി പ്രതികരിച്ചിരുന്നു. പക്ഷെ എല്ലാം ഭംഗിയായി നടക്കുന്നുണ്ടെന്നാണ് മിഷണറീസ് ഓഫ് ചാരിറ്റി വക്താവ് വിശദമാക്കുന്നത്. കേന്ദ്രം തങ്ങളുടെ ബാങ്ക് അക്കൌണ്ട് മരവിപ്പിച്ചുവെന്നത് സംബന്ധിച്ച അറിയിപ്പുകള്‍ ലഭിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അത്തരം അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും മിഷണറീസ് ഓഫ് ചാരിറ്റി വക്താവ് സുനിത കുമാര്‍ പറയുന്നു.സംഘടനയുടെ ബാങ്കിലൂടെയുള്ള ഇടപാടുകള്‍ സുഗമമായി നടക്കുന്നുണ്ടെന്നും സുനിത കുമാര്‍ വിശദമാക്കി.
കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിൽ കേന്ദ്ര സർക്കാർ മിഷണറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു. മിഷണറീസ് ഓഫ് ചാരിറ്റിയുടെ 22,000 രോഗികളും ജീവനക്കാരും ഭക്ഷണവും മരുന്നുകളും ഇല്ലാതെ കഴിയുകയാണ്. കേന്ദ്രത്തിന്റെ ഈ നീക്കം അംഗീകരിക്കാൻ സാധിക്കില്ലെന്നുമാണ് വിഷയത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ട്വീറ്റ് ചെയ്തത്.



