ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽനിന്ന് ജനവിധി തേടുമ്പോൾ ആഭ്യന്തരമന്ത്രി അമിത് ഷാ ഗാന്ധിനഗറിൽ നിന്നും മത്സരിക്കും. 195 സീറ്റിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടികയാണ് ആദ്യ ഘട്ടത്തിൽ പുറത്തുവിട്ടത്. 28 വനിതകളും 47 യുവജനങ്ങളും 18 ഗോത്രവിഭാഗങ്ങളിൽ നിന്നുള്ളവരും സ്ഥാനാർഥി പട്ടികയിൽ ആദ്യ ഘട്ടത്തിൽ ഇടംപിടിച്ചു.
കേരളത്തിൽ പന്ത്രണ്ട് സീറ്റുകളിലാണ് ബി.ജെ.പി. സ്ഥാനാർഥികൾ മത്സരിക്കുന്നത്. കാസർഗോഡ് എം.എൽ അശ്വനി, കണ്ണൂർ- സി. രഘുനാഥ്, വടകര- പ്രഫുൽ കൃഷ്ണ, കോഴിക്കോട്- എം.ടി. രമേശ്, മലപ്പുറം- ഡോ അബ്ദുൾ സലാം, പൊന്നാനി- നിവേദിത സുബ്രഹ്‌മണ്യം, പാലക്കാട്- സി കൃഷ്ണകുമാർ, തൃശ്ശൂർ- സുരേഷ് ഗോപി, ആലപ്പുഴ- ശോഭാ സുരേന്ദ്രൻ, പത്തനംതിട്ട- അനിൽ ആന്റണി, ആറ്റിങ്ങൽ- വി മുരളീധരൻ, തിരുവനന്തപുരം- രാജീവ് ചന്ദ്രശേഖരൻ എന്നിവർ ജനവിധി തേടും.

കേരളത്തിലെ 12 സീറ്റിന് പുറമെ ഉത്തർപ്രദേശ് 51, പശ്ചിമ ബംഗാൾ 20, മധ്യപ്രദേശ് 24, ഗുജറാത്ത് 15, രാജസ്ഥാൻ 15, , തെലങ്കാന 9, അസം 11, ജാർഖണ്ഡ് 11, ഛത്തീസ്ഗഡ് 11, ഡൽഹി 5, ജമ്മു കശ്മീർ 2, ഉത്തരാഖണ്ഡ് 3, അരുണാചൽ പ്രദേശ് 2, ഗോവ 1, ത്രിപുര 1, ആൻഡമാൻ നിക്കോബാർ 1, ദമാൻ ദിയു 1 സീറ്റുകളിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
50 വയസ്സിന് താഴെയുള്ള 47 സ്ഥാനാര്‍ത്ഥികള്‍ ആദ്യഘട്ട പട്ടികയില്‍ ഇടം പിടിച്ചു. 28 വനിതകള്‍, 27 പട്ടികജാതി, 18 പട്ടിക വര്‍ഗ സ്ഥാനാര്‍ത്ഥികള്‍ പട്ടികയില്‍ ഉള്‍പ്പെട്ടു. 57 ഒബിസി സ്ഥാനാര്‍ത്ഥികളും ആദ്യപട്ടികയില്‍ ഉണ്ട്.



