മണിപ്പൂർ കലാപങ്ങളിൽ കേന്ദ്ര സര്‍ക്കാറിനെതിരെ ശക്തമായ നിലപാടുമായി കൽക്കത്തയിൽ നിന്നും ഇറങ്ങുന്ന ദി ടെലഗ്രാഫ് ദിനപത്രം വീണ്ടും രംഗത്തെത്തി. മണിപ്പൂര്‍ കലാപത്തില്‍ നീണ്ട രണ്ടര മാസത്തിനു ശേഷം മൗനം വെടിഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചാണ് ഇന്ന് പുറത്തിറങ്ങിയ ടെലഗ്രാഫിന്റെ ഒന്നാം പേജ്.
പ്രധാനമന്ത്രി മോദിയുടേത് മുതലക്കണ്ണീരെന്നാണ് പത്രത്തിന്റെ പരിഹാസം. ഇതോടൊപ്പം മുതല കണ്ണീര്‍ പൊഴിക്കുന്ന ഒരു ചിത്രവും പേജില്‍ കൊടുത്തിട്ടുണ്ട്. ”56 ഇഞ്ച് തൊലിയില്‍ വേദനയും നാണക്കേടും തുളച്ചുകയറാനെടുത്തത് 79 ദിവസം’ എന്നാണ് തലക്കെട്ട് നല്‍കിയിരിക്കുന്നത്.
മണിപ്പൂരിൽ കലാപം ആരംഭിച്ച് മേയ് 3ന് ശേഷം നിശ്ശബ്ദനായ പ്രധാനമന്ത്രി 79 ദിവസത്തിനു ശേഷമാണ് മൗനം വെടിഞ്ഞത്. 79 മുതലകളുടെ ചിത്രവും 79ാം ദിവസവും മുതല കണ്ണീര്‍ പൊഴിക്കുന്നതുമാണ് പ്രതീകാത്മകമായി കൊടുത്തിരിക്കുന്നത്. .
അതേസമയം, ആക്രമണം നടക്കുന്നത് മണിപ്പൂരില്‍ ആണെങ്കിലും അപമാനിക്കപ്പെടുന്നത് രാജ്യമാണെന്നും തന്റെ ഹൃദയം ദുഃഖം കൊണ്ടും ദേഷ്യം കൊണ്ടും നിറയുന്നുവെന്നുമായിരുന്നു കഴിഞ്ഞ ദിവസം മോദി മാധ്യമങ്ങളോട് പറഞ്ഞത്. സംസ്ഥാനങ്ങളിലെ ക്രമസമാധാന നില ശക്തമായി നിലനിർത്താൻ മുഖ്യമന്ത്രിമാരോട് ആവശ്യപ്പെടുന്നുവെന്നും മണിപ്പൂരിലെ സ്ത്രീകള്‍ക്ക് നേരെ ഉണ്ടായ ആക്രമണം ഒരിക്കലും നടക്കാന്‍ പാടില്ലാത്തതാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
രാജ്യത്തെ മുൻനിര മാധ്യമങ്ങളൊക്കെയും മൗനം പാലിക്കുന്ന വേളയിലും ഇന്നിന്റെ ഇന്ത്യയുടെ യഥാർത്ഥ അവസ്ഥ വളരെ ശക്തമായ ചിത്രീകരണത്തിന്റെ രൂപത്തിൽ പുറം ലോകത്തെ അറിയിക്കാൻ ധൈര്യം കാണിച്ചിരിക്കുകയാണ് ദി ടെലഗ്രാഫ്. കൽക്കട്ട ആസ്ഥാനമായിട്ടുള്ള ടെലിഗ്രാഫ് പത്രത്തിലെ പത്രാധിപർ മലയാളി കൂടിയായ ആർ.രാജഗോപാലാണ്.



