...
Home Entertainments ‘മകനായി ഒരിക്കലും അഭിനയിക്കേണ്ടി വന്നിട്ടില്ല ‘; കവിയൂർ പൊന്നമ്മയുടെ വിയോ​ഗത്തിൽ മോഹൻലാൽ

‘മകനായി ഒരിക്കലും അഭിനയിക്കേണ്ടി വന്നിട്ടില്ല ‘; കവിയൂർ പൊന്നമ്മയുടെ വിയോ​ഗത്തിൽ മോഹൻലാൽ

ആദരാഞ്ജലികൾ അർപ്പിക്കാനാവുന്നില്ലെന്നും ഓർമ്മകളിൽ എന്നും ആ മാതൃസ്നേഹം നിറഞ്ഞുതുളുമ്പും എന്നും മോഹൻലാൽ

248

മലയാള സിനിമയുടെ അമ്മയായ കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ ഹൃദയഹാരിയായ കുറിപ്പുമായി നടൻ മോഹൻലാൽ. 50 ഓളം സിനിമകളിൽ മോഹൻലാലിൻ്റെ അമ്മ കഥാപാത്രമായി എത്തിയ അഭിനേത്രിയാണ് പൊന്നമ്മ. അമ്മയുടെ വിയോഗത്തിൻ്റെ വേദനയിൽ കുറിക്കുന്നതാണ് ഈ വാക്കുകൾ എന്നും, മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല ജീവിക്കുകയായിരുന്നുവെന്നും മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.

പെറ്റമ്മയോളം സ്നേഹം തൻ്റെ കഥാപാത്രത്തിനും താനെന്ന വ്യക്തിക്കും എക്കാലത്തും പകർന്നുതന്ന പൊന്നമ്മ ചേച്ചിയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാനാവുന്നില്ലെന്നും ഓർമ്മകളിൽ എന്നും ആ മാതൃസ്നേഹം നിറഞ്ഞുതുളുമ്പും എന്നും മോഹൻലാൽ കുറിച്ചു.

മോഹൻലാലിൻ്റെ പോസ്റ്റ്:

അമ്മയുടെ വിയോഗത്തിൻ്റെ വേദനയിൽ കുറിക്കുന്നതാണ് ഈ വാക്കുകൾ. പെറ്റമ്മയോളം സ്നേഹം കഥാപാത്രത്തിനും ഞാനെന്ന വ്യക്തിക്കും എക്കാലത്തും പകർന്നുതന്ന എൻ്റെ പ്രിയപ്പെട്ട പൊന്നമ്മച്ചേച്ചി. മലയാളത്തിലെ ഞങ്ങളുടെ പ്രിയപ്പെട്ട പ്രേക്ഷകർക്കും ഞങ്ങൾ അമ്മയും മകനും ആയിരുന്നു. എത്രകാലം കഴിഞ്ഞാലും അമ്മയ്ക്ക് മകൻ മകൻ തന്നെയാണ് എന്ന സത്യം വിളിച്ചോതുന്നതായിരുന്നു, പല കാലഘട്ടങ്ങളിൽ ഞങ്ങൾ ഒരുമിച്ച ചിത്രങ്ങൾ. പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല എനിക്ക് ഒരിക്കലും, ജീവിക്കുക തന്നെയായിരുന്നു.

കിരീടം, ഭരതം, വിയറ്റ്നാം കോളനി, ദശരഥം, നാട്ടുരാജാവ്, വടക്കും നാഥൻ, കിഴക്കുണരും പക്ഷി, ഒപ്പം.. പൊന്നമ്മച്ചേച്ചി മാതൃത്വം പകർന്നുതന്ന എത്രയെത്ര സിനിമകൾ. മകൻ അല്ലായിരുന്നിട്ടും മകനേ എന്ന് വിളിച്ച് ഓടിവരുന്ന ‘ഹിസ് ഹൈനസ് അബ്ദുള്ള’ യിലെ കഥാപാത്രം പോലെയായിരുന്നു ജീവിതത്തിൽ പൊന്നമ്മച്ചേച്ചി എനിക്കും.. വിതുമ്പുന്ന വാക്കുകൾ കൊണ്ട്, ചേച്ചിക്ക് ആദരാഞ്ജലികൾ അർപ്പിക്കാനാവുന്നില്ല.. ഓർമ്മകളിൽ എന്നും ആ മാതൃസ്നേഹം നിറഞ്ഞുതുളുമ്പും..

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.