| ദീപക് പച്ച
കേരളത്തിലെ മുഖ്യധാരാ മാധ്യമ പ്രവർത്തകരിൽ മിക്കവരും കാശിനും (കള്ളിനും കോഴിക്കാലിനും) വേണ്ടി വ്യാജ വാർത്തകൾ ഉണ്ടാക്കുന്നു എന്നത് അവർക്കെതിരെയുള്ള പൊതുവെയുള്ള വിമർശനമാണ്. ആ പറച്ചിലിലെ ചില അതിശയോക്തി മാറ്റിയാൽ പോലും അതിൽ ഏറെക്കുറെ വാസ്തവമുണ്ട് താനും. അങ്ങനെ അല്ലാത്ത മാധ്യമപ്രവർത്തകർ മിക്കവരും മുഖ്യധാരാ മാധ്യമപ്പണി വിട്ട് ചെറുകിട പരിപാടികളിലേക്ക് നീങ്ങിയിട്ടുണ്ട്. പക്ഷേ വളരെ റാഡിക്കലായ ലോകബോധം സൂക്ഷിക്കുന്നവർ പോലും എന്തുകൊണ്ടാണ് അങ്ങനെ കൊള്ളരുതാത്തവർ ആവുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ?
അതിനുള്ള പ്രധാനകാരണം മീഡിയയിലൂടെ ലഭിക്കുന്ന ‘സെലിബ്രിറ്റി’ പരിവേഷത്തിനു അനുസരിച്ചുള്ള ജീവിതം നയിക്കാനുള്ള ശമ്പളം മിക്കവർക്കും അവരുടെ മീഡിയ സ്ഥാപനങ്ങൾ കൊടുക്കുന്നില്ല. FICCI ഫ്രെയിംസ് ന്റെ കഴിഞ്ഞ കുറച്ചു വർഷത്തെ കണക്കുകൾ പ്രകാരം മീഡിയ സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന പരസ്യ വരുമാനം കുറയുകയും മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ പരസ്യ വരുമാനം കൂടുകയും ചെയ്തിട്ടുണ്ട്.
ഈ വരുമാനം കുറഞ്ഞത് കൊണ്ട് തന്നെ മീഡിയ സ്ഥാപനങ്ങൾക്ക് കൂടുതൽ റിപ്പോർട്ടർമാരെ വിന്യസിക്കാനോ അവർക്ക് മെച്ചപ്പെട്ട കൂലി നൽകാനോ കഴിയുന്നില്ല. മിക്കപ്പോഴും സോഷ്യൽ മീഡിയയിലെ ട്രെൻഡിനു അനുസരിച്ചു വീട്ടിലിരുന്നാണ് പലരും വാർത്ത ഉണ്ടാക്കുന്നത്. മാധ്യമ സ്ഥാപനങ്ങൾ മിക്കതും ജനാധിപത്യ വിരുദ്ധമായ നുണകൾ മാത്രം ഉൽപ്പാദിപ്പിക്കുന്ന കേന്ദ്രങ്ങൾ മാത്രമല്ല അവയെല്ലാം വലിയ തൊഴിൽ ചൂഷണത്തിന്റെയും കേന്ദ്രങ്ങളാണ്.
പക്ഷേ പലപ്പോഴും മാധ്യമ പ്രവർത്തകർ സ്വയം ഒരു തൊഴിലാളിയായി കാണാത്തത് കൊണ്ട് തന്നെ സംഘടിച്ചു ഈ കൂലിക്കുറവിനു എതിരെ സമരം നയിക്കാനും അവർക്കാവുന്നില്ല. ഒരർത്ഥത്തിൽ ഏറ്റവും കൂടുതൽ ചൂഷണം നടക്കുന്ന, വർഗ്ഗ സംഘട്ടനത്തിന്റെ പ്രധാന ഭൂമികയാണ് മാധ്യമ സ്ഥാപനങ്ങൾ. ഈ വാസ്തവം തിരിച്ചറിയാത്ത ഒരു ലുമ്പൻ വർഗ്ഗമായി കേരളത്തിലെ മാധ്യമ പ്രവർത്തകരിൽ പലരും മാറുന്നു എന്നതാണ് സത്യം.



