...
Home News National ഡിജിറ്റൽ ഇന്ത്യ: എലിയും മനുഷ്യനും; യുപി പോലീസിന്റെ രണ്ട് കാഴ്ചപ്പാടുകളും

ഡിജിറ്റൽ ഇന്ത്യ: എലിയും മനുഷ്യനും; യുപി പോലീസിന്റെ രണ്ട് കാഴ്ചപ്പാടുകളും

തെരുവിൽ ഓരോ ആഘോഷ ദിനങ്ങളും അക്രമ ദിനങ്ങൾ ആകുമ്പോഴും, മനുഷ്യർ കൊലചെയ്യപെടുകയും ചെയ്യുമ്പോൾ അതെല്ലാം പതിവ് വാർത്തകൾ എന്നപോലെ മാറിയിരിക്കുന്നു. മാധ്യമങ്ങളിൽ ചീറ്റകളും കാനന സവാരിയും എലിയും പശുക്കളും സ്ഥാനം നേടുന്നു. ഇതാണ് മാറിയ ഇന്ത്യ അഥവാ ഡിജിറ്റൽ ഇന്ത്യ

326

| രജിത

ലഖിംപൂർ ഖേരിയിലെ കാശി റാം ഏരിയയിലെ ഒരു സംസ്ഥാന സർക്കാർ വസ്‌തുവിൽ ഉച്ചഭാഷിണി സ്ഥാപിക്കുകയും കൂട്ട പ്രാർഥനകൾ നടത്തുകയും ചെയ്‌തുവെന്നാരോപിച്ച് ‘കലാപത്തിനും’ ‘ക്രിമിനൽ അതിക്രമത്തിനും’ പോലീസ് കേസെടുത്തു. ഞായറാഴ്ചയാണ് സംഭവം.

രണ്ടു ദിവസങ്ങൾക്കിപ്പുറം മറ്റൊരു കേസിൽ ഒരു കുറ്റപത്രം യുപി പോലീസ് തയ്യാറാക്കിയിട്ടുണ്ട്. എലിയെ കൊന്ന കേസിലാണ് 30 പേജുള്ള കുറ്റപത്രം ഉത്തർപ്രദേശ് പോലീസ് സമർപ്പിച്ചത്. എലിയുടെ വാലിൽ കല്ലുകെട്ടി, അഴുക്കുചാലിൽ മുക്കി കൊന്ന കേസിലാണ് യുവാവിനെതിരെ കുറ്റപത്രം സമർപ്പിച്ചത്. മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കാണ് കേസെടുത്തത്. കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ സംഭവം. എലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ കേസെടുത്തത്.

എലിയ്‌ക്ക് ശ്വാസകോശത്തിലും കരളിനും അണുബാധയുണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അണുബാധയെ തുടർന്നുണ്ടായ ശ്വാസംമുട്ടൽ മൂലമാണ് എലി ചത്തത്.. അതേസമയം, സർക്കാർ വസ്‌തുവിൽ ഉച്ചഭാഷിണി സ്ഥാപിച്ചകേസിൽ കെട്ടിട സമുച്ചയത്തിൽ ആളുകൾ ‘നമാസ്’ അർപ്പിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് പ്രാദേശിക വലതുപക്ഷ പ്രവർത്തകനായ രാംഗോപാൽ പാണ്ഡെ സദർ കോട്വാലി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

മുഹമ്മദ് ആദിൽ, ജുമ്മൻ ഖാൻ, നിഷാ ഖാൻ എന്നിവരെ കൂടാതെ മറ്റ് 25 അജ്ഞാത വ്യക്തികളെയും പോലീസ് എഫ്‌ഐആറിൽ ഉൾപ്പെടുത്തുകയും അവർക്കെതിരെ ഐപിസിയുടെ സെക്ഷൻ 447 (ക്രിമിനൽ അതിക്രമം), 147 (കലാപം), 298 (മതവികാരം വ്രണപ്പെടുത്താനുള്ള ബോധപൂർവമായ ഉദ്ദേശ്യങ്ങൾ) എന്നിവ ചുമത്തുകയും ചെയ്തു.

പരാതിക്കാരനായ രാംഗോപാൽ പാണ്ഡെ പറയുന്നതനുസരിച്ച്, “സംസ്ഥാനം നിർമ്മിച്ച കാശിറാം കോളനിയിൽ കുട്ടികൾക്കായി ഒരു വൊക്കേഷണൽ സ്കൂൾ ഉണ്ട്. ഒരു പ്രത്യേക മതത്തിൽപ്പെട്ട ചിലർ നമസ്‌കരിക്കാൻ ഇത് കയ്യേറ്റം ചെയ്തു. അവർ നമ്മുടെ മതവികാരം വ്രണപ്പെടുത്തിയിരിക്കുന്നു. അവർക്കെതിരെ കർശന നടപടി വേണമെന്നാണ് ഞങ്ങളുടെ ആവശ്യം.” വീഡിയോ ക്ലിപ്പുകൾ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും സർക്കിൾ ഓഫീസർ സദർ സന്ദീപ് സിംഗ് പറഞ്ഞു.

തെരുവിൽ ഓരോ ആഘോഷ ദിനങ്ങളും അക്രമ ദിനങ്ങൾ ആകുമ്പോഴും, മനുഷ്യർ കൊലചെയ്യപെടുകയും ചെയ്യുമ്പോൾ അതെല്ലാം പതിവ് വാർത്തകൾ എന്നപോലെ മാറിയിരിക്കുന്നു. മാധ്യമങ്ങളിൽ ചീറ്റകളും കാനന സവാരിയും എലിയും പശുക്കളും സ്ഥാനം നേടുന്നു. ഇതാണ് മാറിയ ഇന്ത്യ അഥവാ ഡിജിറ്റൽ ഇന്ത്യ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.