ബ്രിട്ടനിൽ പാര്‍ലമെന്റ് അംഗങ്ങള്‍ സഭയില്‍ അവരുടെ കുട്ടികളെ കൊണ്ടുവരുന്നതു വിലക്കുന്ന പുതിയ നിയമത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. കുട്ടികൾക്കൊപ്പം വരുന്ന അംഗങ്ങള്‍ സഭയില്‍ ഇരിക്കരുതെന്ന പുതിയ നിയമം കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു പ്രാബല്യത്തില്‍ വന്നത്.
പുതിയ തീരുമാന പ്രകാരം മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ സഭയില്‍ കൊണ്ടുവരരുതെന്നു തന്നോട് നിര്‍ദേശിച്ചതായി ലേബര്‍ പാര്‍ട്ടിയിലെ ജനസഭാംഗം സ്റ്റെല്ല ക്രീസി കഴിഞ്ഞദിവസം പരാതിപ്പെട്ടതോടെയാണ് പുതിയ ചട്ടത്തിനെതിരെ ഇപ്പോൾ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. താൻ നേരത്തെ 2 കുട്ടികളെയും സഭയില്‍ കൊണ്ടുവന്നിരുന്നെന്നും സ്റ്റെല്ല പറഞ്ഞു.
സഭയിൽ ഏറ്റവും പിന്‍ബഞ്ചിലിരുന്ന് അമറുന്ന അംഗങ്ങള്‍ സൃഷ്ടിക്കുന്നത്ര തടസ്സം സഭയില്‍ കുട്ടികള്‍ ഉണ്ടാക്കുന്നില്ലെന്നായിരുന്നു ഗ്രീന്‍ പാര്‍ട്ടി അംഗം കാരലിന്‍ ലൂക്കാസിന്റെ ഇതിനോടുള്ള പ്രതികരണം.



