മുംബൈയുടെ ലൈഫ് ലൈൻ എന്നാണ് അവിടെ സാധാരണയായി ലോക്കൽ ട്രെയിനുകൾ അറിയപ്പെടുന്നത്. ധാരാളം ആളുകൾ ആണ് ഈ ട്രെയിനിനെ ആശ്രയിക്കുന്നത്. ഒരാൾക്ക് ജീവ ശ്വാസം എങ്ങിനെയോ, അങ്ങിനെ തന്നെയാണ് മുംബൈക്കാർക്ക് ഈ ട്രെയിൻ എന്ന് പറഞ്ഞാൽ അതിശയോക്തി ആവില്ല, പക്ഷെ സാങ്കേതിക തകരാർ മൂലമോ മറ്റു കാരണങ്ങളാലോ ചിലപ്പോൾ അപകടങ്ങളും ഈ യാത്രയ്ക്കിടയിൽ സംഭവിക്കാറുണ്ട്.
ഇങ്ങിനെ സംഭവിക്കുന്നത് പലപ്പോഴും ട്രെയിനുകൾ വൈകിയോടുന്നതിനും കാരണമാകുന്നു. ഇത്തരത്തിലുള്ള അപകടത്തിന്റെ കാരണങ്ങൾ തേടിയുള്ള അന്വേഷണങ്ങൾ പലപ്പോഴും ദിവസങ്ങളോളം നീണ്ടുനിൽക്കും. അതുകൊണ്ടുതന്നെ ഇവയെല്ലാം കണക്കിലെടുത്ത്, വിമാനത്തിൽ സ്ഥാപിച്ചിരിക്കുന്ന ബ്ലാക് ബോക്‌സ് ഇപ്പോൾ സെൻട്രൽ വെസ്റ്റേൺ റെയിൽവേ ലൈനിലെ ട്രെയിനുകളിൽ ഉപയോഗിക്കാനൊരുങ്ങുകയാണ് റെയിൽവേ അധികൃതർ.
ഇത്തരത്തിലുള്ള സാങ്കേതികവിദ്യ വഴി, മോടോർമാന്റെയും ഗാർഡിന്റെയും ക്യാബിനിൽ ഓഡിയോ വീഡിയോ സിസ്റ്റം സ്ഥാപിക്കും. നിലവിൽ കോചുകളിൽ ക്യാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും ഈ പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ കോചുകൾക്ക് പുറത്തും ട്രെയിനിന് മുന്നിലും ഇനി ക്യാമറകൾ ഉണ്ടാകും.
ആകെ 226 ട്രെയിനുകളിലാണ് ഈ സാങ്കേതികവിദ്യ ഇപ്പോൾ ഉപയോഗിക്കുക. ഇവയിൽ 113 എണ്ണം വെസ്റ്റേൺ ലൈനിലും 165 എണ്ണം സെൻട്രൽ ലൈനിലുമാണ്. ഇതേവരെ 25 വെസ്റ്റേൺ ലൈൻ ട്രെയിനുകളിലും മൂന്ന് സെൻട്രൽ ലൈൻ ട്രെയിനുകളിലും സ്ഥാപിച്ചിട്ടുണ്ട്.
ട്രെയിൻ യാത്രയിൽ വണ്ടിയുടെ കുലുക്കത്തോടൊപ്പം അതിവേഗ കാറ്റും താങ്ങാൻ ഈ ക്യാമറകൾക്ക് കഴിയുമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. ക്യാമറ ശേഖരിക്കുന്ന ഡാറ്റ സംഭരിക്കുന്നതിന് അതിൽ രണ്ട് ടിബി ചിപ് ഉണ്ട്. ഇവയിൽ ഏകദേശം 90 ദിവസം വരെയുള്ള ഡാറ്റകൾ സംഭരിക്കാനാവും എന്നാണ് വിദഗ്ധർ പറയുന്നത്.



