ന്യൂറോലിങ്ക് സാങ്കേതിക വിദ്യയുടെ ആദ്യഘട്ട പരീക്ഷണം ഉടനാരംഭിക്കും. പരീക്ഷണത്തിന് സന്നദ്ധരായവരെ ക്ഷണിച്ച് നേരത്തെ കുറിപ്പ് ഇറക്കിയിരുന്നു. ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആയിരങ്ങളാണ് കമ്പനിയുടെ പരീക്ഷണത്തിന് തയ്യാറായി എത്തിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ടെസ്ല തലവൻ എലോൺ മസ്കിന്റെതാണ് ന്യൂറോലിങ്ക്.
തലയോട്ടിയുടെ ചെറിയൊരു ഭാഗം നീക്കം ചെയ്ത് അതിലൂടെ ചെറിയ കമ്പ്യൂട്ടർ ചിപ്പ് ഘടിപ്പിച്ചാണ് ന്യൂറോലിങ്ക് പ്രവർത്തിപ്പിക്കുന്നത്. തലച്ചോറും കമ്പ്യൂട്ടറുമായി ലിങ്ക് ചെയ്യും. തലയോട്ടിയുടെ ഒരു ഭാഗം തുറന്ന് അതിനുള്ളിൽ സ്ഥിരമായി ഒരു കമ്പ്യൂട്ടർ പ്രൊസസർ വയ്ക്കുക എന്ന സംവിധാനത്തിനു ഭാവിയിൽ പല ഉദ്ദേശലക്ഷ്യങ്ങളും, ഉണ്ടെങ്കിലും ന്യൂറാലിങ്കിന്റെ ആദ്യഘട്ടം, ശരീരം തളർന്നു പോയവർക്കും, കാഴ്ചശക്തിയില്ലാത്തവർക്കുമൊക്കെ തുണയാകുമോ എന്നറിയാനുള്ള ശ്രമമാണ് പരീക്ഷണ ഘട്ടത്തിൽ നടക്കുക. നിലവിൽ പന്നികളിലും കുരങ്ങുകളിലുമാണ് ടെസ്റ്റ് നടത്തിയത്.
മനുഷ്യന്റെ തലച്ചോറും മൈക്രോചിപ്പും തമ്മിൽ ബന്ധിപ്പിച്ച് രോഗാവസ്ഥകളെ മറികടക്കാൻ രോഗികളെ സഹായിക്കുമോ എന്നറിയാനാണ് പുതിയ ശ്രമം. ഒരാളുടെ തലച്ചോറിൽ സൃഷ്ടിക്കപ്പെടുന്ന സിഗ്നലുകൾ ന്യൂറാലിങ്ക് വഴി വ്യാഖ്യാനിച്ച് ആ വിവരം തലച്ചോറിനു വെളിയിലുള്ള ഉപകരണങ്ങളിലേക്ക് ബ്ലൂടൂത്ത് ഉപയോഗിച്ചു കണക്ട് ചെയ്യുകയാണ് പരീക്ഷണത്തിന്റെ ലക്ഷ്യം.
ജൂലൈ 2016ൽ കാലിഫോർണിയയിൽ മെഡിക്കൽ ഗവേഷണത്തിനായി രജിസ്റ്റർ ചെയ്തതാണ് ന്യൂറോലിങ്ക് കമ്പനി. ഇതിന്റെ ഫണ്ടിങ് മുഴുവൻ മസ്‌കിന്റെതാണ്.
ചിന്തകളെപ്പോലും അപ്‌ലോഡ് ചെയ്യാനും ഡൗൺലോഡ് ചെയ്യാനും വരെ ശേഷി ആർജ്ജിച്ചേക്കുമെന്നു കരുതുന്ന ‘ന്യൂറൽ ലെയ്‌സ്’ ടെക്‌നോളജി അടക്കമാണ് പുതിയ ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫെയ്‌സിന്റെ സാധ്യതയായി കാണുന്നത്. മനുഷ്യരുടെ ചരിത്രത്തിൽ തന്നെ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന പരീക്ഷണമാണിത് എന്നാണ് വിലയിരുത്തൽ.



