| നയന മോഹനൻ
നഞ്ചിയമ്മയുടെ സ്വത്വവും അവരുടെ കലർപ്പില്ലാത്ത സംഗീതവും (ഹിന്ദുസ്ഥാനിയും കർണാട്ടിക്കും മാത്രമല്ല “സംഗീതം” എന്ന വിശേഷണത്തിനർഹർ) ചിലർക്ക് പിച്ചില്ലാത്ത,പിന്നിൽ നിർത്തപ്പെടേണ്ട പാട്ട് മാത്രം ആകുന്നത് ഏത് ബോധത്തലത്തിൽ നിന്നുമാണെന്ന് സുവ്യക്തമാണ്.
സംഗീതത്തിനു വേണ്ടി ജീവിതമുഴിഞ്ഞുവെച്ച, ലക്ഷക്കണക്കിന് അല്ലെങ്കിൽ പതിനായിരക്കണണക്കിനു രൂപ പ്രതിഫലം വാങ്ങി ജന്മനാ കിട്ടിയ കഴിവിന് അല്ലെങ്കിൽ സായത്തമാക്കിയെടുത്ത പാടാനുള്ള കഴിവിന് അതിന്റെ എല്ലാം പ്രിവിലേജും പ്രതിഫലവും കിട്ടുന്ന ആരൊക്കെയോ മാത്രമാണ് അവരുടെ കഴിവുള്ളവർ.
ആ കാലത്ത്, ആ ലോകത്ത് ആർക്കും മുറിച്ചു മാറ്റാനാവാത്ത അടിയുറച്ച വേരുകൾ ബാക്കിനിൽക്കുന്ന അടിസ്ഥാനസംഗീതത്തെ, ഫോക് നെ പ്രത്യേക പരാമശത്തിലേക്ക് ഒതുക്കാനാൻ ശുപാർശ ചെയ്യുന്ന, ആഹ്വാനം ചെയ്യുന്ന പൊട്ടക്കിണറ്റിലെ തവളകളേ നിങ്ങൾ പഠിക്കുന്നതും നിങ്ങൾ പാടുന്നതും മാത്രമാണ് സംഗീതമെന്ന് നിങ്ങൾ വിശ്വസിച്ചോളൂ,ആശ്വസിച്ചോളൂ, ആ വിശ്വാസത്തിനു മേൽ ഏറ്റ ആദ്യത്തെ ആണിയാണ് നഞ്ചിയമ്മയുടെ ഇന്ത്യയിലെ ഏറ്റവും മികച്ച ഗായിക എന്ന പദവി .
ഇനി അവരുടെ ജീവിതത്തിലേക്ക് നോക്കിയാൽ, ആദിവാസി കലാകാരനും അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ എക്‌സൈസ് ഇൻസ്‌പെക്ടറുടെ വേഷം ചെയ്ത അട്ടപ്പാടി സ്വദേശിയായ പഴനി സ്വാമി നേതൃത്വം നൽകുന്ന ആസാദ് കലാസംഘത്തിൽ അംഗമാണ് നഞ്ചിയമ്മ .
പറമ്പിൽ കൃഷിപ്പണിയെടുത്തും ആടുകളെയും പശുക്കളെയുമൊക്കെ മേച്ചും ഉപജീവനമാർഗം കണ്ടെത്തുന്ന നഞ്ചിയമ്മയ്ക്ക് പാട്ട് ഏറെ ഇഷ്ടമാണ്. തലമുറകൾ ഏറ്റുപാടി മനസ്സിൽ സൂക്ഷിച്ച പാട്ടുകളാണ് നഞ്ചിയമ്മ കൂടുതലും പാടുന്നത് . ഛായാഗ്രഹയായ ഫൗസിയ ഫാത്തിമക്കു കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 2015 ലെ മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡ് നേടിക്കൊടുത്ത സിന്ധു സാജൻ സംവിധാനം ചെയ്ത അഗ്ഗെദ് നായാഗ (മാതൃമൊഴി) എന്ന ഡോക്യുമെന്ററിയിൽ ആണ് നഞ്ചിയമ്മ ആദ്യമായി പാടിയതും അഭിനയിക്കുകയും ചെയ്തത്.
അതേപോലെ തന്നെ ലൈഫ് മിഷൻ പദ്ധതിയിലൂടെ രണ്ടു ലക്ഷം വീടുകൾ പൂർത്തിയായതിന്റെ ഭാഗമായി കേരള സർക്കാർ 2020 മാർച്ച് ഒന്നിന് പുറത്തിറക്കിയ , മുഖ്യമന്ത്രി പിണറായി വിജയൻ ആമുഖ വിവരണം നൽകിയ ആദിവാസി ഭാഷയിൽ ഉള്ള പ്രൊമോഷൻ ഗാനം പാടിയത് നഞ്ചിയമ്മ ആയിരുന്നു .
.ചരിത്രത്തിലാദ്യമായായിരുന്നു മലയാളത്തെ ആദിവാസി ഭാഷയിലേക്ക് ( ഇരുള ഭാഷ) മൊഴിമാറ്റം നടത്തി ഒരു പൊതു ജനസമ്പർക്ക പരിപാടിക്ക് കേരളത്തിൽ ഉപയോഗപ്പെടുത്തിയത്. ഒറ്റവാക്കിൽ പറഞ്ഞാൽ, നഞ്ചിയമ്മയ്ക്കും.. അവരെ മികച്ച ഗായികയായി തിരഞ്ഞെടുത്ത ജൂറി അംഗങ്ങൾക്കും അഭിനന്ദനങ്ങൾ.



