| എമ്മെസ് ഷൈജു
കൊട്ടിയൂർ ശിവ ക്ഷേത്രത്തിൽ തീർഥാടകർക്ക് ഭക്ഷണം വിളമ്പിക്കൊടുക്കുന്ന പർദധാരികളായ മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങൾ പങ്ക് വെച്ച് കൊണ്ട്, അതിനെ മത സൗഹാർദ്ദത്തിൻ്റെ ഉദാത്ത മാതൃകയായി പരിചയപ്പെടുത്തുന്ന കുറെ പോസ്റ്റുകളും വാർത്തകളും കണ്ടു. ഇതൊരു നല്ല കാര്യമാണോ എന്ന് ചോദിച്ചാൽ, തീർച്ചയായും അതേ എന്നേ മൗലികവാദികളും അതി തീവ്ര വിശ്വാസികളുമല്ലാത്ത മുഴുവൻ പേരും അഭിപ്രായപ്പെടൂ. എന്നാൽ മുകളിൽ പറഞ്ഞ രണ്ട് കൂട്ടരും, അത്തരം ധാരകളിലെ പണ്ഡിതരും ഇത്തരം കാഴ്ചകളെ എത്രത്തോളം പ്രോത്സാഹിപ്പിക്കുമെന്നറിയില്ല. കാരണം, അവരുടെ കണ്ണിലിത് മറ്റ് വിശ്വാസങ്ങളെ പരിചരിക്കലാണ്. ദൈവകോപം കിട്ടുന്ന കാര്യങ്ങളാണ്.
ഇതൊക്കെ എടുത്ത് പ്രചരിപ്പിക്കാൻ മാത്രം വാർത്താ പ്രാധാന്യമുള്ള ഒരു സാഹചര്യത്തിലാണല്ലോ നാം ജീവിക്കുന്നത് എന്നതാണ് ഈ വാർത്തയുടെ ഒരു മറു വശം. ഒരു ജനത തികച്ചും സ്വാഭാവികമായി ചെയ്ത് കൊണ്ടിരുന്ന സാംസ്കാരികമായ സഹകരണത്തിൻ്റെ ഇത്തരം കാഴ്ചകൾ നമ്മുടെ ഭൂതകാല ജീവിതങ്ങളിൽ ഒട്ടും വാർത്താ പ്രാധാന്യമുള്ളതായിരുന്നില്ല.
അമ്പലത്തിലെ ഉത്സവം നടത്താൻ മുന്നിൽ നിന്നിരുന്ന മുസ്ലിംകളും, പള്ളികളിലും നേർച്ചകളിലും ഉറൂസുകളിലും എല്ലാം മറന്ന് സഹകരിക്കുന്ന ഹിന്ദുക്കളും ക്രിസ്ത്യാനികളുമൊക്കെ ഒരു തലമുറ മുമ്പ് വരെയുള്ള കേരളീയ പൊതുസമൂഹത്തിൻ്റെ സ്വാഭാവിക കാഴ്ചകൾ മാത്രമായിരുന്നു.
ഇന്ന് ഇത്തരം കാഴ്ചകൾ തെരഞ്ഞ് പിടിച്ച് ആഘോഷിക്കുകയും അതിനെ മത സൗഹാർദ്ദത്തിൻ്റെ അത്യുദാത്തമായ ഉദാഹരണങ്ങളായി അവതരിപ്പിക്കുകയും ചെയ്യേണ്ടി വരുമ്പോൾ നാം ചില കാര്യങ്ങൾ കൂടി ആലോചിക്കേണ്ടതുണ്ട്. ഇത്തരം കാഴ്ചകൾ സ്വാഭാവിക ജീവിതത്തിൻ്റെ ഭാഗമായി നിലനിന്നിരുന്ന നമ്മുടെ ഭൂതകാലത്തെ വിശ്വാസ, ആചാര ശുദ്ധി വാദങ്ങൾ കൊണ്ട് തകർക്കുകയും ഒരു വാർത്തയിലെ വിചിത്രമായ ആനന്ദം മാത്രമാക്കി അതിനെ മാറ്റുകയും ചെയ്തത് ആരൊക്കെയായിരുന്നുവെന്ന് കൂടിയാണ് നമുക്ക് ആലോചിക്കേണ്ടത്.
വംശീയ സാംസ്കാരിക വാദങ്ങളും അപരവൽക്കരണവും നടത്തുന്ന തീവ്ര ഹിന്ദുത്വത്തിൻ്റെ കണക്ക് പുസ്തകത്തിലേക്ക് മാത്രം വരവ് വെച്ച് കൊണ്ട് ഇതിനെ ഏകപക്ഷീയമാക്കാൻ കഴിയുമോ? വിശ്വാസപരവും ആചാരപരവുമായ ശുദ്ധി വാദങ്ങളുയർത്തി മുസ്‌ലിംകളെ മോക്ഷത്തിൻ്റെ വ്യാജമായ തുരുത്തുകളിലേക്ക് കൊണ്ട് പോകാൻ ശ്രമിക്കുന്ന പ്യുരിറ്റാനിസ്റ്റ് പ്രസ്ഥാനങ്ങൾ കേരളത്തിൻ്റെ സാമൂഹ്യ സൗഹാർദ്ദത്തിന് ഏൽപിച്ച ആഘാതങ്ങൾ കൂടി നമ്മെ ഓർമിപ്പിക്കുന്നതാണ് ഇത്തരം ചിത്രങ്ങൾ.



