പുതു തലമുറയെ പുകവലിയില്‍ നിന്നും പിന്‍തിരിപ്പിക്കാനായി പുതിയ നിയമം പാസാക്കാനൊരുങ്ങി ന്യൂസിലന്‍ഡ്. ഈ തീരുമാനം രാജ്യത്തെ സിഗരറ്റ് വ്യവസായത്തെ ഇത് നേരിട്ട് ബാധിക്കുമെങ്കിലും, ചെറുപ്പക്കാരിലെ പുകവലി ശീലത്തെ മാറ്റിയെടുക്കാനാണ് ഈ നടപടിയെന്ന് അധികൃതര്‍ മാധ്യമങ്ങളെ അറിയിച്ചു.
2008ന് ശേഷം ജനിച്ച ആര്‍ക്കും ഇനി രാജ്യത്തെവിടെയും സിഗരറ്റ് വില്‍ക്കരുതെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. 2022ഓടെ ഈ നിയമം പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, 14 വയസില്‍ താഴെയുള്ളവര്‍ക്കായിരിക്കും നിയമം ബാധകമാവുക.
ചെറിയ പ്രായത്തിലുള്ളവര്‍ക്കിടയിലാണ് പുകവലി അധികമായും കാണപ്പെടുന്നത്. സര്‍ക്കാരിന് ലഭിച്ച കണക്കുകള്‍ ഈ നിഗമനം ഉറപ്പിക്കുന്നു. കുട്ടികള്‍ക്കിടയില്‍ മാത്രമല്ല, യുവാക്കള്‍ക്കിടയിലും ഇതില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
സർക്കാരിന് ലഭ്യമായ വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ഇതിനു പുറമെ, പുകയില ഉല്‍പന്നങ്ങളില്‍ നിക്കോട്ടിന്റെ അളവ് കുറക്കുന്നതിനും, അവ വില്‍ക്കുന്നതിന് അനുമതിയുള്ള റീട്ടെയിലര്‍മാരുടെ എണ്ണം നിയന്ത്രിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. രാജ്യത്തെ ആരോഗ്യ വകുപ്പുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം 2022 ജൂണ്‍ മാസത്തോട് കൂടി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.അടുത്ത വര്‍ഷം അവസാനത്തോടു കൂടി ഇത് നിയമമാക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പതിയെ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ക്രമേണ 2027 ഓടുകൂടി, ‘പുക വലിക്കാത്ത തലമുറയായി’ ന്യൂസിലന്‍ഡിലെ യുവത്വങ്ങളെ മാറ്റാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 50 ലക്ഷത്തിലധികമാണ് ന്യൂസിലന്‍ഡിലെ ആകെ ജനസംഖ്യ.



