| ശ്രീകാന്ത് പികെ
സീതാറാം യെച്ചൂരിയുടെ ഔദ്യോഗിക വസതിയിൽ പോകാൻ സാധിച്ചിട്ടുണ്ട്. സത്യത്തിൽ സി.പി.ഐ.എമ്മും അതിന്റെ വർഗ്ഗ – ബഹുജന സംഘടനകളും എന്തൊക്കെ സൗകര്യങ്ങളോടെയാണ് രാജ്യത്ത് ഭൂരിഭാഗം ഇടങ്ങളിലും ഗ്രാമ ഗ്രാമാന്തരങ്ങളിൽ പ്രവർത്തിക്കുന്നത് എന്നതിന്റെ ഒരു നേർ ചിത്രം കൂടിയാണ് ആ വസതി. താഴെ നേരെ മുന്നിൽ എസ്.എഫ്.ഐയുടെ ഒരു ചെറിയ ഓഫീസാണ്, അതിനപ്പുറമുള്ള ഓഫീസ് അഖിലേന്ത്യാ കിസാൻ സഭയുടെ ആസ്ഥാനമാണ്.
അതെ, കഴിഞ്ഞ പതിറ്റാണ്ടിൽ ഇന്ത്യൻ ഗ്രാമ നഗരങ്ങളിൽ സമരോത്സകതയുടെ പ്രകമ്പനം തീർത്ത, ലോങ്ങ് മാർച്ചുകളടക്കം അനേകം വിജയ്ച്ച കർഷക പോരാട്ടങ്ങൾ നയിച്ച കിസാൻ സഭയുടെ ആസ്ഥാനമായി പ്രവർത്തിക്കുന്നത് പാർടി ജനറൽ സെക്രട്ടറിക്കനുവദിച്ച വീട്ടിലാണ്.
ഏത് സഖാവിനും കയറി ചെല്ലാൻ സാധിക്കുന്ന, ഏറ്റവും അടിസ്ഥാന വർഗ്ഗ മനുഷ്യർ രാഷ്ട്രീയം സംസാരിക്കുന്ന കാനിങ്ങ് റോഡിലെ ആ വസതി. ഒരു സാധാ എം.പിയുടെ വസതിയിൽ പോലും ആഡംബര വാഹനങ്ങൾ കയറി ഇറങ്ങുമ്പോൾ സി.പി.ഐ.(എം) ജനറൽ സെക്രട്ടറിയുടെ വസതി ഇങ്ങനെയൊക്കെയാണ്.
സി.പി.ഐ.(എം) തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഒരു ചെറിയ പാർടിയാണ്. എന്നാൽ ആ പാർടിയെ കുറിച്ച് രാജ്യം ഭരിക്കുന്ന പ്രധാന മന്ത്രി ഒരു ദേശീയ ചാനലിനോട് സംസാരിച്ച വാക്കുകൾ നമ്മുടെ മുന്നിലുണ്ട്. “കമ്യൂണിസ്റ്റ് പാർടി ഭാരതത്തിന്റെ മുഖ്യധാരയിൽ ഇല്ല, അവർ ഒരു മൂലയിൽ കേരളത്തിലാണ് ഇപ്പോൾ ഉള്ളത്. പക്ഷേ അവരുടെ എണ്ണമല്ല പ്രശ്നം അവരുടെ ആശയം അപകടകരമാണ്. “
ഇടത് ആഭിമുഖ്യം പുലർത്തുന്ന രാജ്യത്തെ ഒരേയൊരു ഇംഗ്ലീഷ് മാദ്ധ്യമമാണ് ന്യൂസ് ക്ലിക്ക്. ഇരിക്കാൻ പറയുമ്പോൾ മുട്ടിൽ ഇഴഞ്ഞ് കാല് നക്കി കൊടുക്കുന്ന ദേശീയ മാദ്ധ്യമങ്ങൾക്കിടയിൽ ബിജെപി ഗവണ്മെന്റിനെതിരെ ഒറ്റക്കുള്ള ശബ്ദമായി നില കൊണ്ട മാദ്ധ്യമം. രാജ്യം സാക്ഷ്യം വരിച്ച അനവധി നിരവധി പോരാട്ടങ്ങൾ പൊതു മധ്യത്തിലേക്ക് കൊണ്ട് വന്നത് ന്യൂസ് ക്ലിക്കാണ്. അങ്ങനെയുള്ള ഒരേയൊരു മാദ്ധ്യമത്തെ പോലും ഒരു പതിറ്റാണ്ടായി രാജ്യം അടക്കി ഭരിക്കുന്നവർ എത്ര മാത്രം ഭയപ്പെടുന്നു എന്നതാണ്.
ഡൽഹി പോലീസ് UAPA ചുമത്തി കേസെടുത്ത ഈ ന്യൂസ് ക്ലിക്കിന്റെ ഒരു ഗ്രാഫിക്സ് ഡിസൈനർ സീതാറാമിന്റെ വസതിയിലാണ് താമസിച്ചിരുന്നത് എന്ന കാരണത്തിലാണ് ഡൽഹി പോലീസ് പാർടി ജനറൽ സെക്രട്ടറിയുടെ വീട്ടിൽ പോലും കയറി ചെന്നത്. ചോദ്യങ്ങളൊന്നും കൂടാതെ ഫോണും ലാപ്ടോപ്പും എടുത്തോണ്ട് പോയി. ന്യൂസ് ക്ലിക്ക് ചീഫ് എഡിറ്റർ കസ്റ്റഡിയിലാണ്.
ബിജെപിയുടെ ഡൽഹിയിലെ ഒരു ലോക്കൽ നേതാവിന്റെ വീട്ടിനെ കുറിച്ച് മുന്നേ ഒരു വാർത്ത വന്നിരുന്നു. സ്വർണ്ണം പൂശിയ ഇരിപ്പിടങ്ങളും വജ്ര വിഗ്രഹങ്ങളുമുള്ള അത്യാഡംബര വസതി. അവിടങ്ങളിൽ കാവൽ പട്ടിയെ പോലെ ഓച്ചാനിച്ചു നിൽക്കുന്നവരാണ് സി.പി.ഐ(.എം) ജനറൽ സെക്രട്ടറിയുടെ വസതിയിൽ റെയ്ഡുമായി പോയത്.
അമേരിക്കയിൽ ചെന്ന് ഇന്ത്യൻ ജനാധിപത്യത്തെ കുറിച്ച് വാ തോരാതെ പ്രസംഗിച്ച ആളാണ് നരേന്ദ്ര മോദി. പത്ത് കർഷക സഖാക്കളുടെ മുന്നിലോ , പ്രാരാബ്ദങ്ങൾക്കിടയിലും പ്രവർത്തിക്കുന്ന ഒരു ചെറിയ മാദ്ധ്യമത്തിന്റെ നാല് ചോദ്യങ്ങൾക്ക് മുന്നിലോ പിടിച്ച് നിൽക്കാനുള്ള ആമ്പിയറില്ല.



