നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ) എന്ന പുതിയ സാങ്കേതികവിദ്യ വളരെ പെട്ടെന്നാണ് ലോകം കീഴടക്കിയത്. ഇപ്പോൾ എല്ലാ മേഖലകളിലും ഈ സാങ്കേതികവിദ്യ സ്വാധീനം ചെലുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ തൊഴിലുടമകള്‍ എ ഐ നൈപുണ്യമില്ലാത്ത ആളുകളെ ജോലിക്കെടുക്കാൻ ആഗ്രഹിക്കുന്നില്ല എന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. മൈക്രോസോഫ്റ്റിന്റെയും ലിങ്ക്ഡ്ഇന്നിന്റെയും 2024ലെ വർക്ക് ട്രെൻഡ് ഇൻഡക്സ് വാർഷിക റിപ്പോർട്ട് അനുസരിച്ച്, ലോകമെമ്പാടുമുള്ള ആളുകളുടെ ജോലി, നേതൃത്വം, നിയമനം എന്നിവയെ എഐ സ്വാധീനിക്കുന്നുണ്ട്.
‘എ ഐ അറ്റ് വർക്ക് ഈസ് ഹിയർ. നൗ കംസ് ദി ഹാർഡസ്റ് പാർട്ട്’ എന്ന തലക്കെട്ടിൽ പുറത്തിറങ്ങിയ റിപ്പോർട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ എഐ ഉപയോഗം ഏകദേശം ഇരട്ടിയായി വർധിച്ചതായി റിപ്പോർട്ട് അവകാശപ്പെടുന്നു. 31 രാജ്യങ്ങളിലായി 31,000 ആളുകളെ ഉൾപ്പെടുത്തിയുള്ള സർവേ, ലിങ്ക്ഡ്ഇന്നിലെ തൊഴിൽ, നിയമന പ്രവണതകൾ, കോടിക്കണക്കിന് മൈക്രോസോഫ്റ്റ് 365 പ്രൊഡക്ടിവിറ്റി സിഗ്നലുകൾ, ഫോർച്യൂൺ 500 ഉപഭോക്താക്കളുമായുള്ള ഗവേഷണം എന്നിവയെ അടിസ്ഥാനമാക്കിയാണ്.
ലോകമെമ്പാടുമുള്ള നോളെജ് വർക്കേഴ്സിൽ 75 ശതമാനവും ജോലിസ്ഥലത്ത് എഐ ഉപയോഗിക്കുന്നതായി ഗവേഷണം കണ്ടെത്തി. 79% തൊഴിൽ മേധാവികളും മത്സരാത്മകമായി തുടരുന്നതിന് എഐ നിർണായകമാണെന്ന് സമ്മതിക്കുന്നു. എന്നാൽ 59% പേർ ഇതില്‍ ആശങ്കാകുലരാണെന്നതും ശ്രദ്ധിക്കേണ്ടതാണ്. ഒരുവശത്ത് തങ്ങളുടെ കമ്പനിക്ക് അത് നടപ്പിലാക്കാനുള്ള കാഴ്ചപ്പാടും പദ്ധതികളും ഇല്ലെന്ന് 60% പേരും അവകാശപ്പെടുന്നു. 78% എഐ ഉപയോക്താക്കളും അവരുടെ സ്വന്തം ടൂളുകൾ പ്രവർത്തനത്തിലേക്ക് കൊണ്ടുവരുന്നുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
എഐ അമിതമായ ജോലിഭാരം ഇല്ലാതാക്കുകയും ജോലി കൂടുതൽ ആസ്വാദ്യകരവുമാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു എന്നാണ് 90 ശതമാനത്തിലധികം ഉപയോക്താക്കളും പറയുന്നത്. എന്നാൽ അവർ എഐ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം തങ്ങളുടെ മേധാവികളിൽ നിന്നാണ് 61 ശതമാനത്തിൽ കൂടുതല്‍ ജീവനക്കാരും തിരിച്ചറിഞ്ഞിട്ടുള്ളത്. പ്രൊഫഷണലുകളുടെ പ്രൊഫൈലുകളിൽ എഐ കഴിവുകൾ ചേർക്കുന്നതിൽ ലിങ്ക്ഡ്ഇന്നിൽ ഗണ്യമായ വർധനവാണ് ഉണ്ടായിട്ടുള്ളത്. മറുവശത്ത്, മിക്ക മേധാവികളും എഐ വൈദഗ്ധ്യമില്ലാതെ ഒരു ജീവനക്കാരനെ നിയമിക്കില്ലെന്നും അവകാശപ്പെടുന്നു.



