ടെക്നോളജികൾ ഒക്കെ വരുന്നതിന് ഒരുപാട് കാലം മുൻപ് സന്ദേശങ്ങൾ അയക്കാൻ പ്രാവുകളെ ഉപയോഗിച്ചിരുന്നതായി നമ്മൾ കേട്ടിട്ടുണ്ട്. യുദ്ധസന്ദേശങ്ങളും പ്രണയം സന്ദേശങ്ങളും ഇത്തരത്തിൽ എഴുതി പ്രാവിന്റെ കാലിൽ കെട്ടി അയക്കുന്നത് ചില സിനിമകളിലെങ്കിലും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇന്നത്തെ കാലത്ത് അത് സാധ്യമാകുമോ എന്നത് പരിശോധിക്കപ്പെടേണ്ട വിഷയമാണ്.
ഫോൺ കാളുകൾ വഴിയും ഇൻ്റർനെറ്റ് വഴിയും തൽക്ഷണം സന്ദേശമയയ്ക്കാൻ കഴിയുന്ന ഈ കാലഘട്ടത്തിലും ഒഡീഷ പോലീസ് പ്രാവുകളെയാണ് സന്ദേശവാഹകരായി ഉപയോഗിക്കുന്നത്. ഒഡീഷയിൽ സംഭവിക്കുന്ന വൻ ദുരന്തങ്ങളിൽ ആശയവിനിമയ സംവിധാനങ്ങൾ തകരാറിലാകുമ്പോഴാണ് ഒഡീഷ പോലീസ് പ്രാവുകളിലൂടെ സന്ദേശങ്ങൾ കൈമാറുന്നത്.
കൊളോണിയൽ ഭരണകാലം മുതലാണ് പോലീസ് സ്റ്റേഷനുകളിൽ പരസ്പരം ആശയവിനിമയം നടത്താൻ പക്ഷികളെ ഉപയോഗിച്ചിരുന്നത്. ആ കാലഘട്ടത്തിൽ സന്ദേശം കൈമാറുന്നതിനായി 100ലധികം ബെൽജിയൻ ഹോമർ പ്രാവുകളെ ഉപയോഗിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ 500മൈൽ വരെ ദൂരത്തിലും പറക്കാൻ പ്രാവുകൾക്ക് കഴിയുമെന്നാണ് ഒഡീഷൻ പോലീസ് പറയുന്നത്.
ഇത്തരത്തിൽ 155 പ്രാവുകളാണ് ഇപ്പോൾ പോലീസിന്റെ സംരക്ഷണത്തിലുള്ളത്. പ്രാവുകളുടെ പരിപാലനത്തിനും ജീവനക്കാരുടെ ശമ്പളത്തിനുമായി സംസ്ഥാന സർക്കാർ പ്രതിവർഷം 5.14 ലക്ഷം രൂപയാണ് ചെലവഴിക്കുന്നതെന്നാണ് റിപ്പോർട്ട്. ഒഡീഷയിൽ നടന്ന രണ്ട് പ്രധാന ദുരന്തങ്ങളിൽ ആശയവിനിമയം നടത്താൻ ഈ പ്രാവുകളുടെ സംവിധാനമാണ് ഏറെ സഹായിച്ചത്. ഒഡീഷയിലെ കട്ടക്കിൽ പോലീസ് പ്രാവ് സേനയുടെ ഒരു ആസ്ഥാനം സ്ഥാപിച്ചിട്ടുണ്ട്.



