മറുനാടൻ മലയാളി ഓൺലൈൻ എഡിറ്റർ ഷാജൻ സ്‌കറിയയ്‌ക്കെതിരെ ക്രിമിനൽ നടപടിക്രമം 41 എ അനുസരിച്ച് നോട്ടീസ് നിർബന്ധമില്ലെന്ന് കേരളാ ഹൈക്കോടതി. ഇദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങൾ നൽകുന്നത് അറസ്റ്റിന് തടസമല്ലെന്നും ഹൈക്കോടതി പറഞ്ഞു.
തനിക്കെതിരെ പൊലീസ് പീഡനം ആരോപിച്ച് മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്‌കറിയ നൽകിയ ഹർജി തീർപ്പാക്കിയാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്.സംസ്ഥാന പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങൾ ഷാജൻ സ്‌കറിയയെ അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ക്രൈം നമ്പർ ചുമത്തിയ വകുപ്പുകളുമാണ് അറിയിക്കേണ്ടത്.
ഷാജൻ സ്കറിയയെ ചോദ്യം ചെയ്യുന്നതിന് മുൻകൂറായി നോട്ടീസ് നൽകി വിളിപ്പിക്കണന്നും ജാമ്യമില്ല വകുപ്പുകൾ ചേർത്ത് കേസെടുക്കുന്നുണ്ടെങ്കിൽ പൊലീസ് പത്ത് ദിവസം മുൻപ് നോട്ടീസ് നൽകണമെന്നും കോടതി നിർദ്ദേശിച്ചു. എതിർസത്യവാങ്മൂലം നൽകാനും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ സമയം അനുവദിച്ചു. ഇതുവരെ ഉള്ള കേസുകൾക്കാകും ഈ ഇടക്കാല ഉത്തരവ് ബാധകം ആവുക എന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.
അതേസമയം, കേസിന്റെ വിവരങ്ങൾ അറിയിക്കാൻ ഷാജൻ സ്‌കറിയ ഇ മെയിൽ ഐഡി ഉൾപ്പടെയുള്ള മേൽവിലാസം സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.



