അഡ്വ. കെ ആർ പ്രവീൺ
പക്വതയില്ലാത്ത, ക്രിമിനൽ വാസനയുള്ള, ഒരു മനുഷ്യന്റെ കയ്യിൽ കുറഞ്ഞ സമയം കൊണ്ട് നൂറുകണക്കിന് കോടി രൂപ വന്ന്ചേർന്നാൽ അയാൾ പൊതുസമൂഹത്തിനും സ്റ്റേറ്റിനും ഭീക്ഷണിയായി മാറും, അതൊരു മനഃശാസ്ത്ര സത്യമാണ്. അതുപോലുള്ള ഒരുപാടാളുകളുണ്ട് ഭൂമിയിൽ. അതിലൊരാളാണ് ദിലീപ്. ഇത്തരം ആളുകളുടെ മുള മുളയിലേ നുള്ളിക്കളയുക എന്നത് പൊതുസമൂഹത്തോട് സ്റ്റേറ്റ് ചെയ്യേണ്ട ഉത്തരവാദിത്വമാണ്.
മൂന്നോ നാലോ തലമുറയ്ക്ക് ഇരുന്ന് തിന്നാനുള്ള സമ്പത്ത് സമ്പാദിച്ച വ്യക്തിയാണ് മമ്മൂട്ടി. 50 വർഷത്തോളമായുള്ള തന്റെ കഷ്ടപ്പാടിലൂടെയാണ് അദ്ദേഹം അത് നേടിയത്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെതായ രീതികൾ ഉണ്ടാകാം. പക്ഷേ അദ്ദേഹം ആരെയും ഉപദ്രവിച്ചതായിട്ട് അറിയില്ല. പണത്തിന്റെ അഹങ്കാരവും കേരള സമൂഹത്തോട് അദ്ദേഹം കാണിച്ചിട്ടില്ല. ഈ സമൂഹത്തിന് കീഴ്പ്പെട്ട് തന്നെയാണ് അദ്ദേഹം ജീവിക്കുന്നത്.
പത്ത് നാല്പത് വർഷം ആയിട്ടുള്ള തന്റെ അഭിനയ ജീവിതത്തിലൂടെ രണ്ടുമൂന്നു തലമുറയ്ക്ക് ജീവിക്കാനുള്ള വക സമ്പാദിച്ച വ്യക്തിയാണ് മോഹൻലാലും. തമിഴ്നാട്ടിലുള്ള അദ്ദേഹത്തിന്റെ ഭാര്യ വീട്ടുകാർ തന്നെ കോടാനുകോടികളുടെ ആസ്തിയുള്ള കുടുംബമാണ്. കേരള സമൂഹത്തിന്റെ മുമ്പിൽ വിനയം ഉള്ളവനായി തന്നെയാണ് അദ്ദേഹവും ജീവിക്കുന്നത്.
ഒന്നുമില്ലാതെ നടന്ന ഒരുത്തന്റെ കയ്യിലേക്ക് കഴിഞ്ഞ പത്ത് പതിനഞ്ച് വർഷം കൊണ്ട് പത്ത് അഞ്ഞൂറ് കോടി രൂപ വന്നുചേരുകയും പക്വത ഇല്ലാത്ത ആ വ്യക്തി അഹങ്കാരിയായി മാറുകയും കേരളത്തിലെ ഒരു വ്യവസായ മേഖലക്ക് ഭീക്ഷണിയും നാണക്കെടുമായിത്തീരുകയും ചെയ്ത കാഴ്ച്ചയാണ് ദിലീപിലൂടെ നമ്മൾ കണ്ടത്. സിനിമാ മേഖലയിൽ മാത്രമല്ല, അതിനുമപ്പുറത്തേക്കുള്ള പല മേഖലകളിലും ആരെല്ലാം ജീവിക്കണം ആരെല്ലാം ജീവിക്കണ്ട എന്ന് തീരുമാനിക്കത്തക്ക രീതിയിലേക്ക് അയാൾ വളർന്നിരുന്നു എന്നത് പൊതുസമൂഹത്തിന് ഇപ്പോഴാണ് മനസ്സിലായത്.
മലയാള സിനിമയിലെ സീനിയറായ മമ്മൂട്ടിക്കുപോലും ദിലീപിൽ നിന്ന് ദുരനുഭവങ്ങൾ ഉണ്ടായി എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. തലമുറകളോളം സുഭിക്ഷമായി ജീവിക്കാൻ ആവശ്യമായ പണം കൈവരുമ്പോൾ മനുഷ്യൻ കൂടുതൽ പക്വതയുള്ളവനും വിനയമുള്ളവനുമായി തീരണം. ആരുടെയും കണ്ണീരിനു മുകളിൽ ആർക്കും ഒരുപാട് കാലം വാഴാൻ ആകില്ല. ആരുടേയും കാൽക്കീഴിൽ ഒരു മണ്ണും ഒരുപാട് കാലം ഞെരിഞ്ഞു കിടന്നിട്ടില്ല. അവൻ ഏതു കൊച്ചിരാജാവ് ആയാലും അവനെ പൂട്ടാൻ അവനായി തന്നെ നമുക്ക് ഒരു കാരണം ഉണ്ടാക്കിത്തരും. അഹങ്കാരം വാണിട്ടില്ല, വീണിട്ടെയുള്ളൂ ലോക ചരിത്രത്തിൽ എവിടെയും



